അന്ത്യോഖ്യാ വിശ്വാസസംരക്ഷണ സമിതി സെമിനാര്‍ ഒക്ടോബര്‍ 31ന്
Wednesday, October 21, 2015 5:10 AM IST
ന്യൂയോര്‍ക്ക്: പരിശുദ്ധ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ രക്ഷാധികാരിയും, അമേരിക്കന്‍ അതിഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത പ്രസിഡന്റും, സാബു തോമസ് കോര്‍എപ്പിസ്കോപ്പ ചേറാറ്റില്‍ വൈസ് പ്രസിഡന്റും ആയി മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭക്തസംഘടനയാണ് അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി.

ആദിമ നൂറ്റാണ്ടു മുതല്‍ അഭംഗുരം കാത്തുസൂക്ഷിക്കുന്ന വിശ്വാസവും പാരമ്പര്യങ്ങളുമാണു സുറിയാനി സഭയുടെ ശക്തിയും നിലനില്‍പ്പും. ആ സത്യവിശ്വാസം തലമുറകള്‍ കൈമാറി വന്നപ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വിശുദ്ധ പിതാക്കന്മാര്‍ കൈമാറി തന്ന സത്യവിശ്വാസത്തിനു എവിടെയൊക്കെയോ ശോഷണവും കലര്‍പ്പുകളും ഉണ്ടായിട്ടുണ്ട്. അതു മുഴുവനും ശുദ്ധീകരിക്കുവാന്‍ ഈ സമിതിക്കു പെട്ടെന്നു സാധിക്കുകയില്ലെങ്കില്‍ തന്നെയും ക്രമേണ അതു സാധിക്കും എന്നുള്ള ഉറച്ച വിശ്വാസത്തോടുകൂടിയാണ് ഈ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. സത്യവിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ ഈ സമിതി എന്നും പ്രതിജ്ഞാബദ്ധരാണ്.

'വേദപുസ്തക വ്യാഖ്യാനാധികാരം' എന്ന വിഷയത്തെ ആസ്പദമാക്കി ഷിക്കാഗോയിലുള്ള സുറിയാനി ഇടവകാംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓക്ക് പാര്‍ക്കിലുള്ള സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ വച്ച് ഒക്ടോബര്‍ 31-ന് (ശനിയാഴ്ച) വൈകുന്നേരം 6.30-നു സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി സെമിനാര്‍ ആരംഭിക്കും. സെന്റ് ജോര്‍ജ് ഇടവക വികാരി ലിജു പോള്‍ അച്ചന്‍ എല്ലാവരേയും സ്വാഗതം ചെയ്ത് സംസാരിക്കും. സെന്റ് മേരീസ് ഇടവക വികാരി കുരുത്തലയ്ക്കല്‍ അച്ചന്‍, ഭദ്രാസന കൌണ്‍സില്‍ മെമ്പര്‍ സെറിന്‍ മത്തായി, സെന്റ് മേരീസ് ഇടവകാംഗം മാത്യു കുര്യാക്കോസ് എന്നിവര്‍ ഈ സംരംഭത്തിന് ആശംസകള്‍ അര്‍പ്പിക്കും. അന്ത്യോഖ്യാ വിശ്വാസസംരക്ഷണ സമിതിയുടെ ജനറല്‍ സെക്രട്ടറി ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് സെമിനാര്‍ നയിക്കും. സെന്റ് ജോര്‍ജ് ഇടവക സെക്രട്ടറി എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ച് സംസാരിക്കും. രാത്രി ഒമ്പതോടെ യോഗം പര്യവസാനിക്കും. ജനറല്‍ സെക്രട്ടറി ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം