'എന്ന് നിന്റെ മൊയ്തീന്‍' ചിത്രത്തിന്റെ അമേരിക്കന്‍ പ്രീമിയര്‍ നടന്നു
Sunday, October 18, 2015 3:19 AM IST
എഡിസണ്‍, ന്യൂജേഴ്സി: 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന്റെ അമേരിക്കന്‍ പ്രീമിയറും, ഇന്ത്യയില്‍ ചിത്രം 25 ദിവസം പിന്നിടുന്നതിന്റെ ആഘോഷവും മിറാജ് ഹോട്ടലില്‍ അരങ്ങേറി.

അമേരിക്കന്‍ മലയാളികള്‍ നിര്‍മിച്ച് വന്‍ ഹിറ്റായി ചരിത്രം കുറിച്ച സിനിമയുടെ അണിയറ കഥകളും സില്‍വര്‍ ജൂബിലി ആഘോഷ കേക്കും മധുരം പകര്‍ന്ന ചടങ്ങു ഗായകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേഷ് നാരായണ്‍ ഉദ്ഘാടനം ചെയ്തു. ചിത്രം നിര്‍മ്മിക്കാന്‍ പണം മുടക്കാന്‍ കഴിഞ്ഞില്ലെങ്കിലും കാഞ്ചനയുടേയും മൊയ്തീന്റേയും അനശ്വരപ്രണയം അഭ്രപാളികളിലെത്തിക്കാന്‍ താന്‍ വഹിച്ച പങ്ക് അദ്ദേഹം വിവരിച്ചു.

നിര്‍മാതാക്കളിലൊരാളായ സുരേഷ് രാജ് സിനിമ നിര്‍മ്മിക്കണമെന്ന മോഹം പറഞ്ഞു. അതേസമയം സംവിധായകനായ ആര്‍.എസ്. വിമല്‍ സിനിമ ചെയ്യണമെന്ന മോഹവും. സുരേഷ്, ബിനോയ് ശങ്കരത്ത്, രാജി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായ നീലു തോമസ്, ഡോ. സുരേഷ്കുമാര്‍ എന്നിവരടങ്ങിയ ടീമിനെ വിമലുമായി കൂട്ടിയിണക്കിയത് അദ്ദേഹം അനുസ്മരിച്ചു.

കാഞ്ചനയുടെയും മൊയ്തീന്റെയും ജീവിതത്തെ അധികരിച്ച് വിമല്‍ എടുത്ത ഡോക്യുമെന്ററി കണ്ടപ്പോള്‍ത്തന്നെ അതൊരു സിനിമയാക്കണമെന്നു താന്‍ നിര്‍ദേശിക്കുകയുണ്ടായി. അതു ഫലവത്താക്കാന്‍ വര്‍ഷങ്ങളെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ദൈവികമായ സ്നേഹത്തിന്റെ കഥയാണു സിനിമ ചിത്രീകരിക്കുന്നതെന്നു നിര്‍മാതാക്കളിലൊരാളായ രാജി തോമസ് ചൂണ്ടിക്കാട്ടി. സ്നേഹത്തിന്റെ യഥാര്‍ത്ഥമായ അര്‍ഥമാണു ഇവിടെ അനാവൃതമാക്കുന്നത്. ഇതു വെറുമൊരു പ്രേമകഥയല്ല. മറിച്ച് അവസാനിക്കാത്ത കാത്തിരിപ്പിന്റെ കഥയാണ്. അതു ജാതിമതലിംഗ വ്യത്യാസങ്ങള്‍ മറികടക്കുന്നു.

നാലു തവണ താന്‍ കാഞ്ചനയെ കാണുകയുണ്ടായെന്നു സുരേഷ് രാജ് പറഞ്ഞു. ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയാറല്ലായിരുന്നു. ഒരു ഡ്രീം ടീമാണു സിനിമയ്ക്കു പിന്നില്‍ ഒത്തുകൂടിയത്.

മീഡിയാ ലോജിസ്റിക്സിന്റെ ആനി ലിബു ആമുഖ പ്രസംഗം നടത്തി. റോഷി ജോര്‍ജ് ആയിരുന്നു എം.സി. നിര്‍മ്മാതാക്കള്‍ക്ക് പണ്ഡിറ്റ് രമേഷ് നാരായണ്‍ ഫലകങ്ങള്‍ നല്‍കി ആദരിച്ചു. രമേഷ് നാരായന്റെ പുത്രി മധുശ്രീ, ഈ സിനിമയില്‍ പാടിയ ഗാനം സദസില്‍ ആലപിച്ചു. സിനിമയില്‍ അഭിനയിച്ച സുരേഷ് രാജിന്റെ പുത്രി സ്നേഹാ രാജും ചടങ്ങിനെത്തി.

ജോര്‍ജ് ജോസഫ്, സുനില്‍ ട്രൈസ്റാര്‍, ജോര്‍ജ് തുമ്പയില്‍, അനില്‍ പുത്തന്‍ചിറ, തോമസ് തോമസ്, അനിയന്‍ ജോര്‍ജ്, മനോഹര്‍ തോമസ്, ദിലീപ് വര്‍ഗീസ്, സോമന്‍ തോമസ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.ചടങ്ങിനുശേഷം ബിഗ് സിനിമാസില്‍ 'എന്നു നിന്റെ മൊയ്തീന്‍' പ്രദര്‍ശിപ്പിച്ചു.