സ്വര്‍ണക്കടകളും തുണിക്കടകളും അമേരിക്കയിലേക്ക്; പ്രസ് ക്ളബില്‍ ചര്‍ച്ച സംഘടിപ്പിച്ചു
Monday, October 12, 2015 5:56 AM IST
ഫിലാഡല്‍ഫിയ: കേരളത്തിലെ വമ്പന്‍ സ്വര്‍ണക്കടക്കാരും തുണിക്കച്ചവടക്കാരും അമേരിക്കയിലേക്ക് ചേക്കേറുകയാണ്. ഇത് അമേരിക്കന്‍ മലയാളികള്‍ക്കു ഗുണകരമോ? പ്രസ്തുത വിഷയത്തില്‍ ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫിലഡല്‍ഫിയ ചാപ്റ്റര്‍ സംഘടിപ്പിച്ച റീജണല്‍ കണ്‍വന്‍ഷനില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

ഏഴില്‍പരം വന്‍കിട സ്വര്‍ണ, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ അമേരിക്കയില്‍ തുടക്കംകുറിക്കുന്നത് ചൂണ്ടിക്കാട്ടി ഫോമ മുന്‍ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജാണ് ബിസിനസും മാധ്യമങ്ങളും എന്ന വിഷയം സംബന്ധിച്ച ചര്‍ച്ചയില്‍ ബിസിനസിന്റെ വരവ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അമേരിക്കയില്‍ നിലനില്‍പ്പിനു വിഷമിക്കുന്ന മാധ്യമങ്ങള്‍ക്കു പരസ്യവും മറ്റും ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ബിസിനസുകള്‍ വരുന്നത് ഗുണകരമല്ലെന്നും നാട്ടിലെ ആത്മഹത്യാ പ്രവണത ഇവിടെയും കൊണ്ടുവരികയേയുള്ളുവെന്നും ജോയി കടുകമ്മാക്കല്‍. അമേരിക്കന്‍ മലയാളിയുടെ പണം കണ്ടാണു സ്ഥാപനങ്ങള്‍ വരുന്നത്. അല്ലാതെ മലയാളിയെ ഉദ്ധരിക്കാനൊന്നുമല്ല. നാട്ടില്‍ പോകുമ്പോള്‍ വാരിവലിച്ച് സ്വര്‍ണവും തുണികളും വാങ്ങി ഇവിടെ കൊണ്ടുവന്ന് ഉപയോഗിക്കാതെ വയ്ക്കുന്നവര്‍ക്ക് ഇടയ്ക്കിടെ വീണ്ടും ഷോപ്പിംഗിനു കാശു ചെലവാക്കാനുള്ള അവസരം. ഇതൊടുവില്‍ അമേരിക്കന്‍ മലയാളിയെയും അപകടത്തിലെത്തിക്കും. സുന്ദരികളെ അണിയിച്ചൊരുക്കിയുള്ള പരസ്യം വഴി സ്ത്രീകളെ വലയില്‍ വീഴ്ത്തും. ഇവിടെ ജീവിക്കാന്‍ തത്രപ്പെടുന്നവര്‍ കൂടുതല്‍ വിഷമത്തിലാകും.

എന്നാല്‍ സാരിയോടും സ്വര്‍ണത്തോടും കമ്പമുള്ളവര്‍ കടകള്‍ ഇവിടെ ഉണ്ടായാലും ഇല്ലെങ്കിലും അതു വാങ്ങുമെന്നു ജോസഫ് മാത്യു ചൂണ്ടിക്കാട്ടി. ഇവിടെ കഷ്ടപ്പെട്ട് ജോലിയെടുക്കുന്നവര്‍ നാട്ടില്‍ പോയി സാരിയും മറ്റും വാങ്ങുമ്പോള്‍ അനുഭവിക്കുന്ന സന്തോഷം നേരില്‍ കണ്ടിട്ടുണ്െടന്ന് ഏബ്രഹാം മാത്യു ചൂണ്ടിക്കാട്ടി.

പതിനാലു വര്‍ഷം അമേരിക്കയില്‍ ജീവിച്ചശേഷം നാട്ടില്‍ ഇരുനൂറില്‍പരം പേരുള്ള ഔട്ട്സോഴ്സിംഗ് സ്ഥാപനം നടത്തുന്ന ബിജു മറ്റമന മാധ്യമങ്ങളെ പേടിയുണ്െടന്നു പറഞ്ഞു. കൊച്ചിയില്‍ നടന്ന നാപ്കിന്‍ വിവാദം ബിജു എടുത്തുകാട്ടി. ഏതോ വനിത നാപ്കിന്‍ ഫ്ളഷ് ചെയ്തപ്പോള്‍ ടോയ്ലറ്റ് ബ്ളോക്കായി. അതാരാണെന്നറിയാന്‍ വനിതകള്‍തന്നെ പരിശോധന നടത്തി. അതേപ്പറ്റി പരാതി പോലീസിലെത്തി. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഏതോ പത്രക്കാര്‍ക്കു വിവരം കിട്ടി. പിന്നെ മാധ്യമങ്ങളില്‍ അതായിരുന്നു ചര്‍ച്ചാവിഷയം. ആരും വസ്തുതകളന്വേഷിച്ച് മൂന്നൂറില്‍പരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് സോണില്‍ എത്തിയില്ല. സോണിന്റെ തലപ്പത്ത് ഒരു വനിത അല്ലായിരുന്നെങ്കില്‍ വിവാദം വിനാശത്തിലേക്ക് വഴിതെളിക്കുമായിരുന്നു. ബാത്ത്റൂമുകളില്‍ നാപ്കിന്‍ ഡിസ്പോസറുകള്‍ ഇല്ലെന്നു വാര്‍ത്ത വന്നു. അതു വേണമെന്നു ചട്ടമൊന്നുമില്ല. എങ്കിലും ഡിസ്പോസര്‍ 48 മണിക്കൂറിനകം സ്ഥാപിക്കണമെന്ന ഉത്തരവു വന്നു. മിക്കവരും 5000 രൂപയുടെ ഡിസ്പോസര്‍ 30,000 രൂപ കൊടുത്തു വാങ്ങിവച്ചു. ഒരു മാസത്തിനകം മിക്കതും കത്തിപ്പോയി.

ജോര്‍ജ് ഓലിക്കല്‍ മോഡറേറ്ററായിരുന്നു. മാധ്യമങ്ങളും സാമൂഹിക പ്രതിബദ്ധതയുമെന്ന വിഷയം അവതരിപ്പിച്ച പ്രസ് ക്ളബ് നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു, മുന്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ് എന്നിവര്‍ മാധ്യമ രംഗത്തും ലോക രംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി. പത്രത്തിലും ടിവിയിലുമൊക്കെ വരുന്ന ചെറിയ വാര്‍ത്തകള്‍ക്കു പിന്നില്‍പോലും ഒട്ടേറെ അധ്വാനത്തിന്റെ കഥയുണ്െടന്നു പ്രസ് ക്ളബ് നാഷണല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവല്‍ ചൂണ്ടിക്കാട്ടി.

അധ്യക്ഷത വഹിച്ച ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. എം.കെ. കുര്യാക്കോസ് മാധ്യമങ്ങള്‍ ജനജീവിതത്തെ മാറ്റിമറിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. നെഗറ്റീവ് ആയ കാര്യങ്ങള്‍ക്കു മാത്രം പ്രഥമ സ്ഥാനം നല്‍കുന്ന അവസ്ഥ മാധ്യമങ്ങള്‍ക്കുണ്െടന്ന് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് വികാരി ഫാ. ജോണിക്കുട്ടി പുലിശേരി ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ക്കു സാമ്പത്തിക അടിത്തറയില്ലാത്തിടത്തോളം കാലം സാമൂഹിക പ്രതിബദ്ധയൊന്നും ഉണ്ടാവില്ലെന്ന് പ്രസ് ക്ളബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് പ്രിന്‍സ് മാര്‍ക്കോസ് ചൂണ്ടിക്കാട്ടി. മലയാളം ടിവി എന്നൊരു ടിവി പരിപാടി മൂന്നുവര്‍ഷം നടത്തിയത് ഡോ. കുര്യന്‍ മത്തായി അനുസ്മരിച്ചു. ചില പ്രസ്ഥാനങ്ങളെയോ, വ്യക്തികളേയോ മാധ്യമങ്ങള്‍ അവഗണിക്കുന്ന പ്രവണത ശരിയല്ലെന്ന് കുര്യന്‍ രാജു ചൂണ്ടിക്കാട്ടി. മലയാളം പത്രങ്ങള്‍ മാത്രമേ താന്‍ സൂക്ഷിച്ചുവയ്ക്കാറുള്ളുവെന്ന് അഡ്വ. ജോസ് കുന്നേല്‍ ചൂണ്ടിക്കാട്ടി. സുനില്‍ ട്രൈസ്റാറിന്റെ നേതൃത്വത്തിലുള്ള പ്രവാസി ചാനല്‍ വലിയ സേവനമാണ് ചെയ്യുന്നത്. ഇരുപതു വര്‍ഷം മുമ്പത്തെ പത്രങ്ങള്‍ എടുത്തു നോക്കിയാല്‍ അതില്‍ പരസ്യം നല്‍കിയ മിക്ക ബിനസിനസും ഇന്നില്ലെന്നു കാണാമെന്ന് വിന്‍സെന്റ് ഇമ്മാനുവല്‍ ചൂണ്ടിക്കാട്ടി. നേരേമറിച്ച് പത്തു വര്‍ഷം മുമ്പത്തെ ബിസനസുകള്‍ നിലനില്‍ക്കുന്നു. മാറ്റങ്ങളുടെ പ്രതിഫലനമാണിതു കാട്ടുന്നത്.

അധ്വാനിക്കുന്ന ജനവിഭാഗമാണു ഫിലഡല്‍ഫിയയില്‍ കൂടുതലെന്നും അര്‍ഹമായ അംഗീകാരം പലപ്പോഴും തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നും ജോര്‍ജ് നടവയല്‍ ചൂണ്ടിക്കാട്ടി. പരസ്യങ്ങളുടെ നിരക്കില്‍ കുറവു വരുത്തേണ്ടതിന്റെ ആവശ്യകത സജീവ് ശങ്കരത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു പരിധിയില്‍ താഴേയ്ക്ക് നിരക്ക് കുറയ്ക്കുക പ്രായോഗികമല്ലെന്ന് ടാജ് മാത്യു വിശദീകരിച്ചു. പ്രസ് ക്ളബ് ദേശീയ സമ്മേളനത്തിനും മറ്റും ബിസിനസ് സമൂഹമാണ് നിര്‍ലോഭം സഹായിക്കുന്നതെന്ന് ടാജ് ചൂണ്ടിക്കാട്ടി. പരസ്യം കൊടുത്താല്‍ പ്രതികരണമില്ലെങ്കില്‍ വിഷമം തന്നെയാകുമെന്ന് പ്രസ് ക്ളബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് സുധ കര്‍ത്താ ചൂണ്ടിക്കാട്ടി.

നവംബര്‍ 19, 20, 21 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന പ്രസ് ക്ളബ് കണ്‍വന്‍ഷനു മുന്നോടിയായി ഇത്തരമൊരു റീജണല്‍ കണ്‍വന്‍ഷന്‍ എന്ന ആശയം തോന്നിയത് ഏതാനും മാസം മുമ്പാണെന്നു കോ-ഓര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. ഫിലാഡല്‍ഫിയ പ്രസ്ക്ളബിനു ഇതൊരു സുദിനം തന്നെയാണെന്നു മുന്‍ പ്രസിഡന്റ് ജോബി ജോര്‍ജ് പറഞ്ഞു. 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സൂപ്പര്‍ഹിറ്റ് ചലച്ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ സുരേഷ് രാജ് സിനിമ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതു മുതലുള്ള വിശേഷങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു.

പൊതുസമ്മേളനത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് സുധാ കര്‍ത്ത അധ്യക്ഷത വഹിച്ചു. കല പ്രസിഡന്റ് ബിജു ഏബ്രഹാം ഗാനം ആലപിച്ചു. അജി പണിക്കരുടെ നൂപുര ഡാന്‍ഡ് അക്കാദമി നൃത്തം അവതരിപ്പിച്ചു.

ജോസ് മാളിയേക്കല്‍, ഫൊക്കാന നേതാവ് അലക്സ് തോമസ്, ജോസഫ് മാത്യു, രാജന്‍ കുര്യന്‍, സജീവ് ശങ്കരത്തില്‍, വിനോദ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ജോസഫ് മാത്യു, റെജി ഫിലിപ്പ്, മണിലാല്‍ മത്തായി, ജോസ് കുന്നേല്‍ എന്നിവരായിരുന്നു പ്രധാന സ്പോണ്‍സര്‍മാര്‍.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം