ഫോക്സ് വാഗന്‍ വിവാദം ജര്‍മനിയുടെ പ്രതിച്ഛായയെ ബാധിക്കില്ല: മെര്‍ക്കല്‍
Monday, October 5, 2015 8:01 AM IST
ബര്‍ലിന്‍: ഫോക്സ് വാഗന്‍ കാര്‍ നിര്‍മാണ കമ്പനി ഉള്‍പ്പെട്ട മലിനീകരണ തട്ടിപ്പു വിവാദം ആഗോളതലത്തില്‍ ജര്‍മനിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വാദം ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നിരാകരിച്ചു.

ഫോക്സ് വാഗന്‍ ആവശ്യമായ സുതാര്യത ഉറപ്പാക്കുകയാണ് ഇനി ചെയ്യേണ്ടത്. നടന്ന കാര്യങ്ങള്‍ ഏതായാലും ശരിയായില്ല. പക്ഷേ, ജര്‍മന്‍ വ്യവസായ മേഖലയുടെ ആകെ പ്രതിച്ഛായയ്ക്ക് ഇതുകാരണം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സംഭവിക്കില്ല- മെര്‍ക്കല്‍ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിറ്റഴിച്ച 1.1 കോടി ഡീസല്‍ കാറുകളില്‍ മലിനീകരണം കുറച്ചു കാണിക്കാനുള്ള സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചിരുന്നതായി കമ്പനിതന്നെ സമ്മതിച്ചിരുന്നു.

ഈ സംഭവം ജര്‍മന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണെന്നു യൂറോപ്യന്‍ പാര്‍ലമെന്റ് മേധാവിയും ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റുമായ മാര്‍ട്ടിന്‍ ഷൂള്‍സ് പ്രതികരിച്ചു. എന്നാല്‍, ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ കരുത്തുള്ള കമ്പനിയാണു ഫോക്സ് വാഗന്‍ എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇതിനിടെ, തങ്ങളുടെ കാറില്‍ മലിനീകരണ തട്ടിപ്പിനുള്ള സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നു ഉപയോക്താക്കള്‍ക്കു നേരിട്ടു പരിശോധിക്കാന്‍ സൌകര്യം നല്‍കുന്ന വെബ്സൈറ്റ് ഫോക്സ് വാഗന്‍ തുറന്നു. പ്രശ്നം പരിഹരിക്കാനുള്ള സാങ്കേതിക മാര്‍ഗങ്ങള്‍ വൈകാതെ അറിയിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍