മാര്‍പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനം:  സ്വീകരണച്ചടങ്ങുകളില്‍ പ്രധാന പങ്കു വഹിക്കുന്നവരില്‍ മലയാളി വൈദികനും
Tuesday, September 22, 2015 4:47 AM IST
വാഷിംഗ്ടണ്‍ ഡിസി: സെപ്റ്റംബര്‍ 23 -നു അമേരിക്ക സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വരവേല്‍ക്കാന്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. 23-നു വൈറ്റ് ഹൌസ് സന്ദര്‍ശിക്കുന്ന മാര്‍പ്പാപ്പയെ പ്രത്യേക ചടങ്ങുകളോടെ പ്രസിഡന്റ് ബറാക് ഒബാമ സ്വീകരിക്കും. മാര്‍പാപ്പയുടെ സ്വീകരണ ചടങ്ങുകളില്‍ പ്രധാന പങ്കുവഹിക്കുന്നവരില്‍ ഒരാള്‍ അമേരിക്കന്‍ മലയാളിയും ഭരണകൂടത്തിലെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന ഫാ. അലക്സാണ്ടര്‍ കുര്യനാണ്. ഇത്രയും ഉന്നതമായ പദവി തന്നെ ഏല്‍പ്പിച്ചതില്‍ താന്‍ അങ്ങേയറ്റം ബഹുമാനിതനാണെന്നു ഫാ. അലക്സാണ്ടര്‍ കുര്യന്‍ പറഞ്ഞു.

മാറി മാറി വന്ന അമേരിക്കന്‍ പ്രസിഡന്‍ഡുമാര്‍ക്കെല്ലാം വിശ്വസ്തനായിരുന്ന ഫാ. അലക്സാണ്ടര്‍ കുര്യന്റെ മേല്‍നോട്ടത്തില്‍ പല രാഷ്ട്രങ്ങളിലും അമേരിക്കയ്ക്കുവേണ്ടി കോണ്‍സുലേറ്റുകള്‍ പണിതിട്ടുണ്ട്. ആ വിശ്വാസ്യതയാണ് പിന്നീടു മൂന്നു ട്രില്യന്‍ പോര്‍ട്ട്ഫോളിയോ ഉള്ള ഏറ്റവും സങ്കീര്‍ണവും ഉത്തരവാദിത്വം നിറഞ്ഞതുമായ പദവിയില്‍ എത്തിച്ചത്.

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍കൂടിയായ ഫാ. അലക്സാണ്ടര്‍ കുര്യന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ആലപ്പുഴയിലെ കുട്ടനാടാണു സ്വദേശം. 23ന് എത്തുന്ന മാര്‍പാപ്പ അമേരിക്കയിലെ യുഎന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ്, വാഷിംഗ്ടണ്‍ ഡിസി എന്നിവ സന്ദര്‍ശിക്കും. പരസ്പരം മൂല്യങ്ങള്‍ പങ്കുവയ്ക്കല്‍, പാവപ്പെട്ടവരുടെ സംരക്ഷണം, സാമ്പത്തിക അസമത്വം,
ലോകമൊട്ടാകെയുള്ള മതസ്വാതന്ത്യ്രം, മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നിവയാണ് ഇരു മേധാവികളുടെയും കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങള്‍.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്