സിയാറ്റിലെ അധ്യാപകസമരം ഒത്തുതീര്‍പ്പായി
Wednesday, September 16, 2015 6:05 AM IST
സിയാറ്റില്‍: സിയാറ്റിലെ അയ്യായിരത്തിലധികം വരുന്ന അധ്യാപകര്‍ ഒരാഴ്ചയായി നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് പിന്‍വലിച്ചു.

സെപ്റ്റംബര്‍ ഒമ്പതു മുതല്‍ അടഞ്ഞുകിടന്നിരുന്ന വിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ 17 മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്നു യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. 53,000 കുട്ടികളെയാണ് അധ്യാപകരുടെ പണിമുടക്ക് ബാധിച്ചത്. അധ്യാപകര്‍ ബുധനാഴ്ച തന്നെ വിദ്യാലയങ്ങളിലേക്കു മടങ്ങുമെന്നും ഇവര്‍ അറിയിച്ചു.

മൂന്നു വര്‍ഷത്തെ കരാറിലാണ് യൂണിയനും വിദ്യാഭ്യാസ ജില്ലാ അധികൃതരും ചേര്‍ന്ന് ഒപ്പിട്ടത്. 20 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കുശേഷമാണു പരസ്പരം താത്കാലിക ധാരണയായത്.

ഒത്തു തീര്‍പ്പ് അനുസരിച്ച് അധ്യാപകര്‍ക്കു രണ്ടു ശതമാനം ശമ്പള വര്‍ധനവ് ഈ വര്‍ഷവും അടുത്ത രണ്ടു വര്‍ഷങ്ങളില്‍ 3.2, 3.75 ശതമാനവും ലഭിക്കും. ആദ്യ വര്‍ഷം 5 ശതമാനവും അടുത്ത വര്‍ഷം 5.5 ശതമാനവുമായിരുന്നു യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. ഒത്തുതീര്‍പ്പു വ്യവസ്ഥകളുടെ കോപ്പികള്‍ എല്ലാ അധ്യാപകര്‍ക്കും നല്‍കുമെന്നു യൂണിയന്‍ വക്താക്കള്‍ പറഞ്ഞു.

അഞ്ചു ദിവസത്തെ നഷ്ടപ്പെട്ട അധ്യയനദിനങ്ങള്‍ ഗ്രാജ്വേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍