കാന്‍സര്‍ രോഗികള്‍ക്കു തണലൊരുക്കി കേരളത്തില്‍ ഫോമയുടെ കാരുണ്യവീട്
Monday, September 14, 2015 5:07 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) നടത്തിവരുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്, ശ്ളാഘനീയമാണ്, പരക്കെ അംഗീകരിക്കപ്പെട്ടതുമാണ്.
രൂപംകൊണ്ട നാള്‍ മുതല്‍ നടപ്പാക്കിയ ജീവകാരുണ്യ പദ്ധതികളും വികസന സംരംഭങ്ങളും അമേരിക്കല്‍ മലയാളി സമൂഹത്തില്‍ മാത്രമല്ല, കേരളത്തിലും നിറഞ്ഞ കൈയടി നേടിയിട്ടുണ്ട്. അമേരിക്കയിലെ പ്രവാസി ദേശീയ സംഘടനകളുടെ ചരിത്രത്തിലെ വിപ്ളവാത്മകമായൊരു കരാര്‍ ഈയിടെ ഒപ്പുവയ്ക്കുകയുണ്ടായി. ഫോമയും തിരുവന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററും (ആര്‍സിസി) തമ്മിലുള്ളതായിരുന്നു സ്വപ്നതുല്യമായ ഈ ഉടമ്പടി. ഒരു ലക്ഷം രൂപ മുതല്‍ മുടക്കില്‍ കാന്‍സര്‍ സെന്ററിലെ പീഡിയാട്രിക് ഓങ്കോളജി ബ്ളോക്കിന് ഒരു എക്സ്റന്‍ഷന്‍ നിര്‍മിച്ച് നല്‍കുന്നതാണ് ഈ ബൃഹദ്പദ്ധതി. ഇതു സംബന്ധിച്ച കരാറില്‍ ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലും ആര്‍സിസി ഡയറക്ടര്‍ ഡോ. സെബാസ്റ്യന്‍ പോളും ഇക്കഴിഞ്ഞ ജൂലൈ 31-ാം തീയതി ഒപ്പുവച്ചു.

ആര്‍സിസിയിലെ പീഡിയാട്രിക് ഓങ്കോളജി ബ്ളോക്ക് ആരംഭിച്ചത് 1982ലാണ്. രജിസ്റര്‍ ചെയ്യുന്ന 14 വയസില്‍ താഴെയുള്ളവരുടെ ചികിത്സയാണിവിടെ നടത്തുന്നത്. കേരളത്തിനുപുറമെ തമിഴ്നാട്, കര്‍ണാടക, മാലിദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ള രോഗബാധിതരും ആര്‍സിസിയെ ആശ്രയിക്കുന്നു. എന്നാല്‍ രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അവര്‍ക്കു മതിയായ സൌകര്യങ്ങളിവിടെയില്ല. നിലവില്‍ ഒരൊറ്റ മുറിയില്‍ വച്ചാണു ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്. രോഗികള്‍ക്കും കൂടെ എത്തുന്നവര്‍ക്കും വിശ്രമിക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍ഹിക്കാനോ ഉള്ള സൌകര്യം തീര്‍ത്തും അപര്യാപ്തമാണ്. ഈ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണു ഫോമ ആര്‍സിസിയിലെ നിര്‍മാണ പദ്ധതിക്ക് അടിയന്തരമായി കരാര്‍ ഒപ്പുവച്ചത്- ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് വിശദീകരിച്ചു.

മയാമിയില്‍ വച്ച് 2014 ഒക്ടോബര്‍ 29നാണു ഫോമയുടെ നിലവിലുള്ള നാഷണല്‍ കമ്മിറ്റി ചുമതല ഏറ്റത്. കമ്മിറ്റിയില്‍ ഷാജി മുന്നോട്ടുവച്ചതു ജീവകാരുണ്യ പദ്ധതിയെപ്പറ്റിയായിരുന്നു. പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പൈലറ്റ് ചെയ്ത ആശയം കേരളത്തിലെ കാന്‍സര്‍ബാധിതരായ നിര്‍ധനരെ എത്രമേല്‍ സഹായിക്കാമെന്നതിനെക്കുറിച്ചായിരുന്നു. ഡോ: എം.വി. പിള്ളയുമായി ഫോമാ-ആര്‍സിസി പ്രോജക്ടിന്റെ കോ-ഓര്‍ഡിനേറ്ററും ഫോമായുടെ പബ്ളിക് റിലേഷന്‍സ് ഓഫീസറും കൂടിയായ ജോസ് ഏബ്രഹാം ആശയവിനിമയം നടത്തി. 'ഹോം എവേ ഫ്രം ഹോം...' എന്നൊരു സിഗ്നേച്ചര്‍ പരിപാടിയെപ്പറ്റി ചിന്തിക്കുന്ന ഘട്ടമായിരുന്നു അത്.

ആര്‍സിസിയില്‍ ഒരു ദിവസത്തെ ട്രീറ്റ്മെന്റിന് എത്തുന്നവര്‍ക്ക് പുറത്തു താമസിക്കുവാനുള്ള പ്രയാസങ്ങള്‍ മനസിലാക്കി 20 പേര്‍ക്കു കിടക്കാനും മറ്റും സൌകര്യമുള്ള ഒരു കെട്ടിടം നിര്‍മിച്ചു കൊടുക്കാമെന്ന തീരുമാനത്തിലെത്തുകയും ജോസ് എബ്രഹാം ഇതുസംബന്ധിച്ച ഒരു ലക്ഷം ഡോളറിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തു. നാഷണല്‍ കമ്മിറ്റി അത് ആവേശത്തോടെ അംഗീകരിച്ചു. സ്പോണ്‍സര്‍മാര്‍ അകമഴിഞ്ഞ സഹായ സഹകരണങ്ങളുമായെത്തി. തിരുവനന്തപുരത്തും മലബാറിലും അന്വേഷണം നടന്നു. എന്നാല്‍, സ്ഥലം ഇല്ലെന്ന മറുപടിയായിരുന്നു സര്‍ക്കാരിന്റേത്.

ഡോ. എം.വി. പിള്ള ആര്‍സിസിയുടെ അഡീഷണല്‍ റീജണല്‍ ഡയറക്ടറും പീഡിയാറ്റിക് സെന്റര്‍ ഡയറക്ടറുമായ ഡോ. കുസുമകുമാരിയുമായി ബന്ധപ്പെട്ടു. അപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഒരു കോടി രൂപയുടെ പദ്ധതിക്കു സര്‍ക്കാര്‍ അപ്രൂവല്‍ ആയി കിടക്കുന്നു എന്ന വാര്‍ത്തയാണ്. ഫോമയ്ക്കാണെങ്കില്‍ ഒരു ലക്ഷം ഡോളറിന്റെ എസ്റിമേറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ - ഏതാണ്ട് 65 ലക്ഷം രൂപ. നെഗോഷിയേഷന്റെ ഭാഗമായി ആ ബജറ്റിലേക്കു കാര്യങ്ങളെത്തി. എഒയു സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ ഷാജി എഡ്വേര്‍ഡ് നാട്ടിലേക്ക് പോയി. സര്‍ക്കാരിന്റെ അംഗീകാരം അടിയന്തരമായി വേണമെന്നു ഡോ.കുസുമകുമാരി പറഞ്ഞു.

അനിശ്ചിതത്വത്തിന്റെ ഏഴു മാസം കടന്നു പോയി. ഡോ. ബീന ഐഎഎസ് ഈ സന്നിഗ്ധ ഘട്ടത്തില്‍ സഹായഹസ്തവുമായി വന്നു. ആത്മാര്‍ത്ഥതയോടെ അവര്‍ ഫോമയുടെ പദ്ധതിക്കായി ആവും വിധം സഹായിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ഉപദേഷ്ടാവായ ടി.കെ.എ. നായരുമായി ഡോ. എം.വി.പിള്ള സംസാരിച്ചു. ഏഷ്യാനെറ്റിലെ 'കണ്ണാടി ഫെയിം' ഗോപകുമാറും സഹായിച്ചു. അങ്ങനെ ജൂണില്‍ സര്‍ക്കാരിന്റെ അംഗീകാരം കിട്ടി. പക്ഷേ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ സംതൃപ്തനായില്ല. മുഴുവന്‍ പണവും കൊടുത്തില്ലെങ്കിലും കുറച്ചെങ്കിലും സമാഹരിച്ചുകൊണ്ട് പദ്ധതി ആരംഭിക്കണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. 25,000 ഡോളര്‍ നല്‍കിക്കൊണ്ടു തുടക്കം കുറിക്കാം എന്ന അഭിപ്രായത്തെ എല്ലാവരും സ്വീകരിച്ചു.

ഫോമയില്‍ അംഗങ്ങളായ ഓരോ അസോസിയേഷനും മിനിമം 500 ഡോളര്‍ ഈ പദ്ധതിയിലേക്ക് സംഭാവനയായി നല്‍കണമെന്നായിരുന്നു ധാരണ. അതേസമയം, എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളവര്‍ കാര്യമായി സഹകരിക്കാന്‍ മനസുകാട്ടി. നാലഞ്ചുപേര്‍ കൂടി കുറെ പണം സംഘടിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ എഒയു ഒപ്പുവയ്ക്കുകയും ആദ്യ ഗഡുവായി 25,000 ഡോളറിന്റെ ചെക്ക് നല്‍കുകയും ചെയ്തു. അമേരിക്കന്‍ മലയാളിസംഘടനകളുടെ ഫെഡറേഷന്‍ എന്ന നിലയില്‍ ഫോമയെ സംബന്ധിച്ചും അതിന്റെ 64 അംഗ സംഘടനകളെ സംബന്ധിച്ചും അഭിമാന മുഹൂര്‍ത്തമായിരുന്നു അത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 2016 ജനുവരിയില്‍ 25,000 ഡോളറും മാര്‍ച്ചില്‍ 25,000 ഡോളറും ജൂണില്‍ 25,000 ഡോളറും നല്‍കത്തക്കവിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ച് പുരോഗമിക്കുമ്പോള്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയും ആശ്വാസമാവുകയാണ്. പൊതുജനങ്ങളില്‍ നിന്നും ഉദാരമായ സംഭാവന പ്രതീക്ഷിക്കുന്നുണ്ട്.
സുമനസ്സുകളായ അനവധി പേര്‍ ഈ പ്രോജക്ടിനെ മനസ്സാ അനുകൂലിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. റോക്ക് ലാന്‍ഡില്‍നിന്നുള്ള സഞ്ജു കളത്തില്‍ പറമ്പില്‍, ലിബി എന്നിവര്‍ 5,000 ഡോളര്‍ സംഭാവന തരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ ഐലന്‍ഡ് 1000 ഡോളറാണ് നല്‍കുന്നത്. ഡോ. എം.വി. പിള്ള, ടി.കെ.എ. നായര്‍ ഐഎഎസ് (മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അഡ്വൈസര്‍ ), ശശിധരന്‍ നായര്‍ (ഫോമയുടെ മുന്‍ പ്രസിഡന്റ്), ഡോ. കുസുമകുമാരി (അഡീഷണല്‍ ഡയറക്ടര്‍ ആര്‍സിസി), ഡോ. സാറാ ജെ. ഈശോ, ബേബി ഊരാളില്‍ (ഫോമ മുന്‍ പ്രസിഡന്റ്), കുസുമം ടൈറ്റസ് (എയ്റോ കണ്‍ട്രോള്‍സ് ഐഎന്‍സി), വര്‍ക്കി എബ്രഹാം (സിഇഒ എറിക് ഷൂസ്), കളത്തില്‍ വര്‍ഗീസ് (ചെയര്‍മാന്‍ ബികെവി ഫൌണ്േടഷന്‍) തുടങ്ങിയവര്‍ ഫോമയുടെ ഈ ജീവകാരുണ്യ പദ്ധതിക്ക് സഹായം അഭ്യര്‍ഥിക്കുന്നു.

ഫോമയുടെ അഞ്ചാമത് കണ്‍വന്‍ഷന്‍ അമേരിക്കയിലെ ഹരിത കേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫ്ളോറിഡയിലെ മയാമിയില്‍ 2016 ജൂലായില്‍ 7, 8, 9, 10 തീയതികളില്‍ നടത്തപ്പെടുകയാണ്. ഇത് ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായി മാറുമെന്നുറപ്പ്. എന്നാല്‍ ഒരു കണ്‍വന്‍ഷന്‍ ആഘോഷം എന്നതിലുപരി കേരളത്തിനായി എന്തെങ്കിലും ചെയ്യുക, അത് രോഗവേദന അനുഭവിക്കുന്ന ഒരു പറ്റം ആള്‍ക്കാര്‍ക്ക് സമാശ്വാസത്തിന്റെ തണലേകുക എന്ന മാനുഷിക വികാരത്തിന്റെ വിശാല പ്രതലത്തില്‍നിന്നുകൊണ്ടാണ് ആര്‍സിസിക്കു തങ്ങള്‍ കൈത്താങ്ങാവുന്നത്-ഷാജി എഡ്വേര്‍ഡ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍