അമിത മതേതര ചിന്തകള്‍ അമേരിക്കയില്‍ വിശ്വാസ രൂപീകരണത്തിന് തടസംഛ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
Wednesday, September 9, 2015 3:49 AM IST
ഡാളസ്: അമിതമായ മതേതര ചിന്തകളാണ് അമേരിക്കന്‍ മണ്ണില്‍ ദൈവ വിശ്വാസം വളരുന്നതിനുളള വിലങ്ങുതടിയെന്നു പ്രസിദ്ധ വചന പ്രഘോഷകന്‍ ഫ. സേവ്യര്‍ഖാന്‍ വട്ടായില്‍. അടുത്തയിടെ ധ്യാന ശുശ്രൂഷക്കായി അമേരിക്കയിലെത്തിതായിരുന്നു അച്ചന്‍. ന്യൂജേഴ്സിയിലെ ധ്യാനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഇനി ഡിസംബര്‍ 26 മുതല്‍ 29 വരെ മയാമി സീറോ മലബാര്‍ പളളിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഭിഷേകാഗ്നി ധ്യാന ശുശ്രൂഷക്കായി എത്തും.

ദൈവത്തെ അകറ്റി നിര്‍ത്തുന്ന അമേരിക്കയിലെ മതേതര ചിന്തകളെ മറികടക്കാന്‍ കഠിനമായ പ്രാര്‍ത്ഥനയും സദ്പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സൌകര്യങ്ങളുടെ സുഖഭൂമിയില്‍ ജീവിക്കുന്ന സമൂഹത്തോടു ദൈവത്തിങ്കലേക്കു തിരിയൂ എന്നു പറഞ്ഞാല്‍ ഉടനടി ഫലം കിട്ടണമെന്നില്ല. എന്നാല്‍ പ്രാര്‍ത്ഥനയുടെ ശക്തി നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം തരും.

ക്രിസ്തീയ വിശ്വാസം നന്നേ ചെറു പ്രായത്തിലാണു കുട്ടികളില്‍ രൂപപ്പെടേണ്ടത്. എന്നാല്‍ സെക്കുലര്‍ സംസ്കാരവും അതു പ്രചരിപ്പിക്കുന്ന മീഡിയകളും ഇക്കാര്യത്തിനു തടസമാകുന്നു. എന്തും പ്രചരിപ്പിക്കാന്‍ സാധിക്കുന്ന സോഷ്യല്‍ മീഡിയ വചന പ്രഘോഷകര്‍ക്കു ഈ കാലഘട്ടം നല്‍കുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

വട്ടായിലച്ചന്‍ എന്ന് പരക്കെ അറിയപ്പെടുന്ന ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പാലക്കാട് രൂപതാ വൈദികനായാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇടവക ഭരണമായിരുന്നെങ്കിലും വ ചന പ്രഘോഷണത്തില്‍ പണ്ടു മുതല്‍ താല്‍പ്പര്യമായിരുന്നു. പിന്നെന്തു കൊണ്ട് സന്യാ സ സഭയില്‍ ചേരാതെ രൂപതയിലെത്തി എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി രസ കരമായിരുന്നു. ചെറുപ്രായത്തിലാണെല്ലോ സെമിനാരിയില്‍ ചേരുന്നത്. അന്ന് ഇതൊന്നും മനസിലാക്കാനുളള പ്രായവും സാഹചര്യവും ഇല്ലായിരുന്നു. എളുപ്പത്തില്‍ നടക്കുന്നത് രൂ പതാ വൈദിക വിദ്യാര്‍ത്ഥിയായതിനാല്‍ ആ പാത തിരഞ്ഞെടുത്തുവെന്ന് മണ്ണാര്‍കാടിനടുത്ത് പളളിക്കുറുപ്പ് സ്വദേശിയായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പറയുന്നു.

വൈദിക പട്ടം സ്വീകരിച്ചുളള പുത്തന്‍ കുര്‍ബാന 1994 ഏപ്രില്‍ 28 നായിരുന്നു. അട്ടപ്പാടി യില്‍ ഇടവക ഭരണവുമായി കഴിയുമ്പോഴാണ് നേരത്തെയുളള ആഗ്രഹ പ്രകാരം വചന ശുശ്രൂഷ തുടങ്ങിയത്. പാലക്കാട് രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോസഫ് ഇരിമ്പന്‍ 1998 ല്‍ സെഹിയോന്‍ ധ്യാന കേന്ദ്രം ആരംഭിക്കുന്നതിന് അനുമതി നല്‍കി. ഇന്ന് സീറോ മലബാര്‍ സഭയുടെ പ്രധാന ധ്യാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ നാനാജാതി മതസ്ഥര്‍ യേശുവിനെ അന്വേഷിച്ചെത്തുന്നു.

അഭിഷേകാഗ്നി കണ്‍വന്‍ഷനിലൂടെ അനേകായിരിങ്ങളെ ദൈവകൃപയിലേക്ക് നയിച്ചി ട്ടുളള ഫാ. വട്ടായില്‍ അഭിഷേകാഗ്നി എന്ന പേരില്‍ ശാലോം ടി.വിയിലും പ്രോഗ്രാം അവതരിപ്പിക്കുന്നു. ഇംഗ്ളീഷ് മാത്രം അറിയാവുന്ന വിദേശികള്‍ക്കായി തണ്ടര്‍ ഓഫ് ഗോഡ് എന്ന പേരിലുളള ടെലിവിഷന്‍ പ്രോഗ്രാമിന് ഈ ഓഗസ്റ്റ് 15 ന് തുടക്കമിട്ടു. ലോകമെമ്പാടും ക്രിസ്തുസന്ദേശം എത്തിക്കുകയാണ് തണ്ടര്‍ ഓഫ് ഗോഡ് പ്രോഗ്രാമിന്റെ ലക്ഷ്യം.

റിപ്പോര്‍ട്ട്: ജോസ് കണിയാലി