തിരുവനന്തപുരത്ത് പ്രവാസി മലയാളിസംഗമത്തിനു തിരി തെളിഞ്ഞു
Thursday, August 6, 2015 6:13 AM IST
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമത്തിനു തലസ്ഥാനനഗരിയില്‍ തിരിതെളിഞ്ഞു. പബ്ളിക് ലൈബ്രററി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന എക്സൈസ് മന്ത്രി കെ. ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളം നിക്ഷേപസൌഹൃദ സംസ്ഥാനമായി മാറിയെന്നും കൂടുതല്‍ നിക്ഷേപം നടത്തി നാടിനെ വികസനത്തിലേയ്ക്കു നയിക്കാന്‍ പ്രവാസികള്‍ തയാറാകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അഭ്യര്‍ഥിച്ചു. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ അടക്കം നിരവധി വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയായിവരുന്നു. മാറിയ സാഹചര്യത്തില്‍ പ്രവാസികളുടെ സഹകരണം സംസ്ഥാനം ഏറെ പ്രതീക്ഷിക്കുന്നു.

കേരളത്തെ നിലനിര്‍ത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് നന്ദിയോടെ അനുസ്മരിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു. ഏകദേശം 30 ലക്ഷത്തോളം മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. കേരളത്തിന്റെ വരുമാനത്തിന്റെ 22 ശതമാനവും വിദേശ മലയാളികള്‍ അയയ്ക്കുന്ന പണമാണെന്നു മന്ത്രി ഓര്‍മിപ്പിച്ചു.

നാട്ടിലേക്കു മടങ്ങണമെന്ന് ആഗ്രഹിച്ചിട്ടും അതിനുകഴിയാതെ വര്‍ഷങ്ങളായി വിദേശത്തു തുടരുന്ന മലയാളികളെ സഹായിക്കുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.

മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവും കവിയും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചു. മൂന്നുനേരം ഭക്ഷണത്തിനു വകയുണ്ടാക്കി കേരളത്തെ ദാരിദ്യ്രമുക്തമാക്കിയതു പ്രവാസികളാണെന്നു മറുപടിപ്രസംഗത്തില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു. വി.ടി. ബല്‍റാം എംഎല്‍എ, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചര്‍, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബര്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, യുഎഇ ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ഡയ്സ് ഇടിക്കുള, ഗള്‍ഫ് കോഓര്‍ഡിനേറ്റര്‍ ലെത്തീഫ് തെച്ചി, ഗുജറാത്ത്് ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ഉമേഷ് മേനോന്‍, അമേരിക്ക കോഓര്‍ഡിനേറ്റര്‍ പി.പി. ചെറിയാന്‍, ബഹറിന്‍ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് മാത്യു, സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, ചന്ദ്രപ്രകാശ് ഇടമന, ഷിജി ചീരംവേലില്‍, ബഷീര്‍ അമ്പലായി തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ധക്യത്തിലെത്തിയവരുടെ കഥകള്‍ ആര്‍ക്കും വേണ്ട: ശ്രീകുമാരന്‍ തമ്പി



തിരുവനന്തപുരം: വാര്‍ധക്യത്തിലെത്തിയവരുടെ കഥകള്‍ ഇപ്പോള്‍ ആര്‍ക്കും വേണ്െടന്ന് ഗാനരചയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പി. പ്രേമവും വടക്കന്‍ സെല്‍ഫിയും ബാംഗ്ളൂര്‍ ഡെയ്സുമൊക്കെയാണ് ഇപ്പോള്‍ ആളുകള്‍ക്കു താത്പര്യം. കുടുംബസിനിമ എടുക്കുന്നതുകൊണ്ടു യാതൊരു പ്രയോജനവും ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം പബ്ളിക് ലൈബ്രററി ഹാളില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.അമ്മയ്ക്കൊരു താരാട്ട് എന്ന പേരില്‍ താനെടുത്ത സിനിമയുടെ ഇതിവൃത്തം വൃദ്ധമാതാപിതാക്കളുടെ ദയനീയാവസ്ഥയായിരുന്നു. പക്ഷേ, തിയറ്ററില്‍ സിനിമ കാണാന്‍ ആരും എത്തിയില്ല.

കേരളസമൂഹത്തെ അടിമുടി മാറ്റിമറിച്ചത് പ്രവാസികളാണെന്നു ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ദാരിദ്യ്രം ഇല്ലാതാക്കിയതില്‍ വിദേശ മലയാളികള്‍ക്കു വലിയ പങ്കുണ്ട്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയുംകാള്‍ പുരോഗതി കേരളത്തിനുണ്ട്. സംസ്ഥാനത്തിന്റെ തകര്‍ന്ന സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തിയതു പ്രവാസികളാണ്. മലയാളികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് വിസ്മരിക്കാനാവില്ല.

അതേസമയംതന്നെ മലയാളികള്‍ വിദേശരാജ്യങ്ങളിലേക്കു തൊഴില്‍തേടി പോകുമ്പോള്‍ കേരളം ബംഗാളികളുടെ ഗള്‍ഫ് ആയി മാറുകയാണെന്നു ശ്രീകുമാരന്‍തമ്പി ചൂണ്ടിക്കാട്ടി. ഇന്നത്തെ ചെറുപ്പക്കാര്‍ക്കു തൊഴിലിന്റെ മഹത്വം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.