മോര്‍ച്ചറിയില്‍ നിന്നെണീറ്റ് തൊണ്ണൂറ്റിരണ്ടുകാരി നിലവിളിച്ചു
Saturday, August 1, 2015 8:33 AM IST
ബര്‍ലിന്‍: മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയ തൊണ്ണൂറ്റിരണ്ടുകാരി മോര്‍ച്ചറിയിലെ തണുപ്പില്‍ നിന്നും വിറങ്ങലിച്ച ശരീരവുമായി ചാടിയെണീറ്റു നിലവിളിച്ചു. ജര്‍മനിയിലെ ബര്‍ലിനിലാണ് സംഭവം. വൃദ്ധയെ മരിച്ചതായി വിധിയെഴുതിയ ഡോക്ടര്‍ കുറ്റക്കാരനെന്ന് ജര്‍മന്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ശിക്ഷിക്കപ്പെട്ടാല്‍ പിഴയോ ജയില്‍ശിക്ഷയോ ഡോക്ടര്‍ക്ക് ലഭിക്കും.

റിട്ടയര്‍മെന്റ് ഹോമില്‍ താമസിച്ചിരുന്ന വൃദ്ധക്ക് ആരോഗ്യസ്ഥിതി മോശമായി പള്‍സോ ശ്വാസമോ ഇല്ലന്നു കണ്ടതിനെ തുടര്‍ന്ന് കെയര്‍ഗിവര്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് അദ്ദേഹം, വൃദ്ധയുടെ മരണം സ്ഥിരീകരിച്ചതും തുടര്‍ന്ന് ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റിയതും.

അന്നു വൈകുന്നേരം മോര്‍ച്ചറിയിലെ റഫ്രിജറേഷന്‍ റൂമില്‍നിന്നും പേടിച്ചരണ്ട നിലവിളികേട്ട് ഓടിയെത്തിയൊരു ജീവനക്കാരനാണ് വൃദ്ധയെ ജീവനോടെ കണ്െടത്തിയത്.

നിര്‍ഭാഗ്യവശാല്‍ സംഭവം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് വൃദ്ധ മരിച്ചതായി എസന്‍ പ്രോസിക്യൂട്ടര്‍ ബര്‍ജിത് ജേര്‍ഗേന്‍സ് പറഞ്ഞു.