അല്‍ഫോന്‍സ പുണ്യവതിയുടെ തിരുനാളിനു ഉജ്വല സമാപ്തി
Monday, July 27, 2015 8:18 AM IST
ഡാളസ്: അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിനത്തില്‍ സ്ഥാപിതമായ അമേരിക്കയിലെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ നടന്ന പുണ്യവതിയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഉജ്വല സമാപ്തി.

ജൂലൈ 17 മുതല്‍ 26 വരെ പത്തു ദിവസം നീണ്ടു നിന്ന തിരുനാളില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. പ്രാര്‍ഥനാനിരതമായ ദിനങ്ങള്‍ക്കാണു സെന്റ് അല്‍ഫോന്‍സ ദേവാലയം കഴിഞ്ഞ പത്തുനാള്‍ സാക്ഷ്യം വഹിച്ചത്.

ലാളിത്യത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ പുണ്യവതിയുടെ തിരുനാള്‍ ഇടവക ജനം ഭക്തിപ്രഭയില്‍ കൊണ്ടാടി. ദിവ്യകാരുണ്യ ആരാധനയും നോവേനയും വിശുദ്ധ കുര്‍ബാനയും വചനസന്ദേശവും ലദീഞ്ഞും നേര്‍ച്ചഭക്ഷണവും തിരുനാള്‍ ദിനങ്ങളില്‍ നടന്നു.

വികാരി ഫാ. ജോണ്‍സ്റി തച്ചാറ 17 നു തിരുനാള്‍ കൊടിയേറ്റി. കൈക്കാരന്മാരായ ജൂഡിഷ് മാത്യു, അപ്പച്ചന്‍ ആലപ്പുറത്ത്, നൈജോ മാത്യു, പോള്‍ ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ പാരീഷ് കൌണ്‍സില്‍ അംഗങ്ങളും കുടുംബ യൂണിറ്റുകളും ഭക്തസംഘടനകളും വിവിധ ദിനങ്ങളിലെ തിരുനാളിനു നേതൃത്വം നല്‍കി.

25നു വൈകുന്നേരം ഫാ. ജോര്‍ജ് എളംബശേരില്‍, ഫാ. ജോസ് കാട്ടാക്കര സിഎംഐ, ഫാ. ബേബി ഷെപ്പേര്‍ഡ് സിഎംഐ, ഫാ. ഏബ്രഹാം വാവോലിമേപ്പുറത്ത് എന്നിവര്‍ കാര്‍മികരായി റാസകുര്‍ബാനയര്‍പ്പിച്ചു.

പ്രധാന തിരുനാള്‍ ദിനമായ 26നു വൈകുന്നേരം 4.30നു നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ. ടോം തോമസ് എംഎസ്എഫ്എസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍സ്റി തച്ചാറ, ഫ ജയിംസ് ജോസഫ് എസ്ഡിബി, ഫാ. ജോസ് കാട്ടാക്കര സിഎംഐ, ഫാ. ബേബി ഷെപ്പേര്‍ഡ് സിഎംഐ, ഫാ. ഏബ്രഹാം വാവോലിമേപ്പുറത്ത്, ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍, ഫാ. മാത്യു മേലേടത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ടോം തോമസ് എംഎസ്എഫ്എസ് വചനസന്ദേശം നല്‍കി. സമര്‍പ്പിത ജീവിതം ത്യാഗത്തിന്റെയും സ്വയം പരിത്യജിക്കലിന്റെയും കണ്ണീരിന്റെയും രക്ത ചൊരിച്ചിലിന്റെയും ജീവിതമാണ്. യേശുവിനെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്‍ഫോന്‍സ പുണ്യവതിയുടെ സഹനവും സമര്‍പ്പിത ജീവിതവും മാതൃകയാക്കി സ്വയം പരിത്യജിച്ചു കുരിശുമെടുത്തു യേശുവിന്റെ പിന്നാലെ അനുഗമിക്കണമെന്നു ഫാ. ടോം വിശ്വാസികളെ ഓര്‍മിപ്പിച്ചു.

തുടര്‍ന്നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ച് ആഘോഷമായ പ്രദക്ഷിണം നടന്നു. ചെണ്ടയും വാദ്യമേളവും അകമ്പടിയായി. ഫാ. ജോണ്‍സ്റി നേര്‍ച്ചയുടെ ആശീര്‍വാദം നിര്‍വഹിച്ചു. നൊവേന, ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവയെത്തുടര്‍ന്ന് പ്രസുദേന്തി വാഴ്ച നടന്നു. ഇടവകജനവും വിശ്വാസിസമൂഹവും പങ്കുചേര്‍ന്ന സ്നേഹവിരുന്നോടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു സമാപനമായി.

ആന്‍സി സെബാസ്റ്യന്‍, സുജാത റോയി, ലത ബാബു, ലിസമ്മ കുഞ്ഞുമോന്‍, ജാന്‍സി വില്‍സന്‍, മേഴ്സി സിബി എന്നിവരായിരുന്നു പ്രസുദേന്തിമാര്‍.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍