ന്യൂയോര്‍ക്കില്‍ പ്രവാസി ചാനലിന്റെ ഉദ്ഘാടനവും നാമി അവാര്‍ഡ് ദാനവും സെപ്റ്റംബര്‍ ഏഴിന്
Tuesday, July 21, 2015 7:58 AM IST
ന്യൂയോര്‍ക്ക്: ട്രയര്‍ റണ്ണില്‍ത്തന്നെ ആവേശകരമായ പ്രതികരണം ലഭിച്ച പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനവും നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ഇയര്‍ (നാമി) അവാര്‍ഡു ദാനവും സെപ്റ്റംബര്‍ ഏഴിനു നടക്കും. വൈകുന്നേരം അഞ്ചിനു ന്യൂയോര്‍ക്കിലെ ഗ്ളെന്‍ ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

അമേരിക്കയിലെ പ്രമുഖ കലാകാരന്മാരുടെ ഗാനങ്ങള്‍, അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഡാന്‍സ് സ്കൂളുകളുടെ നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ പരിപാടിയില്‍ ഉള്‍പ്പെടുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, അമേരിക്കയിലെ സംഘടനാ നേതാക്കള്‍, വിവിധ മതനേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഇന്റര്‍നെറ്റ് വഴി യുണൈറ്റഡ് മീഡിയ ഐപി ടിവി പ്ളാറ്റ് ഫോമിലൂടെ ലോകമെങ്ങും ലഭ്യമാകുന്ന പ്രവാസി ചാനല്‍ ഈ രംഗത്തെ തുടക്കക്കാരായ (പയനിയര്‍), ബോം ടിവിയും മലയാളം ഐപി ടിവിയും ഒന്നായി ചേര്‍ന്ന് രൂപംകൊടുത്ത യുണൈറ്റഡ് മീഡിയയുടെ സംഭാവനയാണ്. വ്യൂവര്‍ഷിപ്പ് റേറ്റിംഗില്‍ നാലാം സ്ഥാനത്താണു പ്രവാസി ചാനല്‍.

പ്രാവാസികള്‍തന്നെ രൂപംകൊടുത്ത ചാനല്‍ എന്ന ബഹുമതിക്കര്‍ഹമായ പ്രവാസി ചാനല്‍ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പരിപാടികള്‍കൊണ്ടു ലോകമെങ്ങും ശ്രദ്ധ നേടി. ആഘോഷങ്ങളുടെ നാടായ അമേരിക്കയില്‍ അരങ്ങേറുന്ന ഓരോ മലയാളി പരിപാടിയുടെ ഒരു ഭാഗവും വിട്ടുകളയാതെ പൂര്‍ണമായിത്തന്നെ ചാനല്‍ പ്രദര്‍ശിപ്പിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ ഒപ്പിയെടുക്കുന്ന ചാനല്‍ പ്രധാന സംഭവങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നു. ബ്രേക്കിംഗ് ന്യൂസ് ആകട്ടെ വന്‍കിട ചാനലുകള്‍ക്കൊപ്പം ജനങ്ങളിലെത്തിക്കാനും പ്രവാസി ചാനലിനാവുന്നുണ്ട്.

ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലുകളായി രൂപംകൊണ്ട മലയാളം ടെലിവിഷനും എംസിഎന്‍ ചാനലും ഒന്നായതോടെ കൂടുതല്‍ മികവുറ്റ പരിപാടികള്‍ അവതരിപ്പിക്കാന്‍ വഴിയൊരുങ്ങുകയായിരുന്നു. നാട്ടില്‍ 300-400 പേര്‍ ജോലി ചെയ്യുന്ന ചാനലുകളില്‍നിന്നു ലഭ്യമാകുന്നതുപോലെയോ അതിലും മെച്ചമായോ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ ചുരുക്കം ജോലിക്കാരുള്ള പ്രവാസി ചാനലിനു കഴിയുന്നതു ഈ രംഗത്തോടുള്ള അര്‍പ്പണബോധത്തിന്റെ പ്രതിഫലനമാണ്.

സാമ്പത്തികനേട്ടങ്ങള്‍ക്കുപരി ജനങ്ങള്‍ക്കു മികച്ച പരിപാടികള്‍ ലഭ്യമാക്കാനും വാര്‍ത്തകള്‍ തത്സമയം അറിയിക്കാനും അവര്‍ രംഗത്തുണ്ട്. പ്രവാസിയുടെ ശബ്ദം തന്നെയായി ചാനലിന്റെ പ്രക്ഷേപണം തുടരുന്നു. കേരളത്തില്‍ നിന്നുള്ള പ്രധാന ചാനലുകളില്‍ പോലും ഇല്ലാത്ത പ്രോഗ്രാമുകള്‍ പ്രവാസി ചാനലിലുണ്ട്.

ലോകത്ത് എവിടെയും പ്രവാസി ചാനല്‍ ലഭ്യമാണെങ്കിലും യുകെ, ഓസ്ട്രേലിയ, അയര്‍ലന്‍ഡ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ ചാനലിന്റെ പ്രാതിനിധ്യം കൂട്ടാനും അവിടെ നിന്നുള്ള പരിപാടികള്‍ ഉള്‍പ്പെടുത്താനും ഉള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇതുവഴി പ്രാദേശിക പരിപാടികള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ചാനലിന്റെ അടുത്ത ദൌത്യം. പ്രവാസികളെ ഒന്നിപ്പിക്കുന്ന ചങ്ങലയായി ക്രമേണ ചാനല്‍ മാറും.

ഗള്‍ഫ് രാജ്യങ്ങളിലുള്ള രണ്ടു പ്രാദേശിക ചാനലുകളുമായി കൂടി ചേര്‍ന്ന് ഇവിടെ നിന്നുള്ള പരിപാടികള്‍ അവിടെ കാണിക്കാനും അവിടെ പ്രവാസി മലയാളികളുടെ ഹൃദയ സ്പന്ദനങ്ങള്‍ ലോകമെമ്പാടും പ്രവാസി ചാനല്‍ വഴി കാണിക്കാനുള്ള കാര്യങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നുണ്ട്.

ഏറ്റവും നൂതനമായ ഹൈ ഡെഫിനിഷന്‍ സാങ്കേതിക മികവിലാണ് എല്ലാ പരിപാടികളും തയാറാക്കുന്നത്. മികച്ച ഗുണമേന്മയ്ക്ക് എച്ച്ഡി ക്വാളിറ്റിയിലാണ് പ്രോഗ്രാമുകള്‍ ഷൂട്ട് ചെയ്യുന്നതും പ്രക്ഷേപണവും. ഇതിനായി ഹൈഡെഫിനിഷന്‍ കാമറയാണ് ഷൂട്ടിംഗിനുപയോഗിക്കുന്നത്. ഗ്രാസ് വാലി എന്ന ലോക പ്രശസ്ത കമ്പനിയുടെ എഡിറ്റിംഗ് സംവിധാനങ്ങളാണ് പിന്നില്‍ ഉപയോഗിക്കുന്നത്.

ടെലിവിഷന്‍ രംഗത്ത് 18 വര്‍ഷത്തിലേറെ പരിചയമുള്ള ജില്ലി സാമുവല്‍ ആണു പ്രവാസി ചാനലിന്റെ ചീഫ് പ്രൊഡ്യൂസറും എഡിറ്ററും. അമേരിക്കയില്‍നിന്ന് കഴിവുള്ള നൂറു കണക്കിന് ടെലിവിഷന്‍ ആങ്കേഴ്സിനെയും ജേര്‍ണലിസത്തില്‍ ബിരുദം എടുത്തവരും അല്ലാത്തവരുമായ നിരവധി ന്യൂസ് റീഡേഴ്സിനെയും വാര്‍ത്തെടുക്കാന്‍ പ്രവാസി ചാനലിനു ഇതിനോടകം കഴിഞ്ഞു എന്നുള്ളത് അഭിമാനിക്കാനാകും എന്ന് വിലയിരുത്തുന്നു.

ന്യൂജേഴ്സി പിസ്കാറ്റവേയിലുള്ള ചാനല്‍ ഓഫീസില്‍ 3000 സ്ക്വയര്‍ഫീറ്റിലുള്ള സ്റുഡിയോ, എഡിറ്റിംഗ് സൌകര്യങ്ങള്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുമുണ്ട്. ഷിക്കാഗോ, ഡാളസ്, ന്യൂയോര്‍ക്ക് എന്നിവടങ്ങളിലും സ്റുഡിയോ സൌകര്യങ്ങളുണ്ട്. മലയാളികളുള്ള മിക്കവാറുമെല്ലാം നഗരങ്ങളിലും കാനഡയിലും പ്രതിനിധികളുണ്ട്.

ടോക്ക് ഷോകള്‍, സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍, അമേരിക്കന്‍ സല്ലാപം പോലെ ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന കോള്‍ ഇന്‍ പ്രോഗ്രാമുകള്‍ ഗാനങ്ങളെ അധികരിച്ചുള്ള രാഗാര്‍ദ്രം, ഹൃദയരാഗം, മുഖാമുഖം, ചമയങ്ങളില്ലാതെ, നക്ഷത്രമൊഴികള്‍, കോമഡി ഷോകള്‍, തമിഴ് പ്രോഗ്രാം, ഇസൈ മലര്‍, ഗ്രേറ്റ് ഇന്ത്യന്‍ വെഡിംഗ്, പാചകലോകം തുടങ്ങി നാനാവിധ പരിപരാടികളാണ് ചാനലിനെ ജനകീയമാക്കുന്നത്.

പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രവാസികള്‍ക്ക് താത്പര്യമുള്ള വിഷയങ്ങളും കൂലംകഷമായ ചര്‍ച്ചയ്ക്കും വിശകലനത്തിനും വിധേയമാക്കുന്ന 'നമസ്കാരം അമേരിക്ക' പ്രോഗ്രാം വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഏറ്റവും മികച്ച ആങ്കര്‍മാരാണ് പ്രോഗ്രാമിനു ചുക്കാന്‍പിടിക്കുന്നത്.

സമയക്കുറവുള്ള അമേരിക്കന്‍ മലയാളിയെ മുന്നില്‍കണ്ടാണ് വ്യത്യസ്ത പരിപാടികള്‍ സജ്ജമാക്കിയിരിക്കുന്നത്. നാട്ടില്‍ നടക്കുന്ന കാര്യങ്ങളും അമേരിക്കയിലെ വാര്‍ത്തകളും സമജ്ഞമായി കോര്‍ത്തിണക്കിയിരിക്കുന്നു.

പ്രവാസി മലയാളികളുടെ ജീവിതത്തില്‍ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച നേതാക്കളെ പ്രത്യേകം ആദരിക്കാനായി തുടങ്ങി വച്ച നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ വമ്പിച്ച വിജയമായി ചരിത്രത്താളുകളില്‍ രേഖപ്പെടുത്തും. ഇതിനായി ഒമ്പതുപേരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നോമിനേറ്റ് ചെയ്യുകയും ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ ഇതില്‍ ഒരാളെ ചാനല്‍ തെരഞ്ഞെടുത്ത് സെപ്റ്റംബര്‍ ഏഴിനു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ നാമിക്കായി വോട്ട് ചെയ്തു എന്നത് ചാനലിന്റെ വ്യാപ്തിയെ എടുത്തു കാണിക്കുന്നു. ഫൈനലില്‍ വന്ന ഒമ്പത് പ്രമുഖ മലയാളികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് കാനഡയില നിന്നുള്ള ജോണ്‍ പി. ജോണും രണ്ടാമത് ടി.എസ്. ചാക്കോയും ആണ്.

സെപ്റ്റംബര്‍ ഏഴിനു ഗ്ളെന്‍ ഓക്സ് ഹൈസ്കൂളില്‍ നടക്കുന്ന സമ്മേളനത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൌജന്യ ടിക്കറ്റിനായി ബന്ധപ്പെടുക: ിമ്യാ@ുൃമ്മശെരവമിിലഹ.രീാ

കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളും നടീനടന്മാരും പങ്കെടുക്കുന്ന സമ്മേളനം സ്റാര്‍നൈറ്റിന്റെ മാതൃകയില്‍ വര്‍ണാഭമാക്കാന്‍ പ്രവാസി ചാനല്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.

വിവരങ്ങള്‍ക്ക്: 19083455983