എപ്പിസ്കോപ്പല്‍ ചര്‍ച്ചിന് ആഫ്രിക്കന്‍-അമേരിക്കന്‍ ബിഷപ്
Tuesday, June 30, 2015 8:18 AM IST
സാള്‍ട്ട് ലേക്ക് സിറ്റി: എപ്പിസ്കോപ്പല്‍ ചര്‍ച്ചിന്റെ ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനും 2000 മുതല്‍ നോര്‍ത്ത് കരോളിന ബിഷപ്പുമായിരുന്ന മൈക്കിള്‍ കറിയെ (62) ജൂണ്‍ 27നു ചേര്‍ന്ന നാഷണല്‍ അസംബ്ളി തെരഞ്ഞെടുത്തു.

ആഗോള വ്യാപകമായി 80 മില്യണ്‍ അംഗങ്ങളുടെ ആംഗ്ളിക്കന്‍ കമ്യൂണിയന്റെ ഭാഗമായാണ് 1.9 മില്യന്‍ അംഗങ്ങളുടെ ന്യൂയോര്‍ക്ക് ആസ്ഥാനമായി എപ്പിസ്കോപ്പല്‍ ചര്‍ച്ച് പ്രവര്‍ത്തിക്കുന്നത്.

ഒമ്പതു വര്‍ഷം മുമ്പ് എപ്പിസ്കോപ്പല്‍ ചര്‍ച്ചിന്റെ ചരിത്രത്തില്‍ ആദ്യമായി സ്ഥാനമേറ്റ വനിത ബിഷപ് കാതറിന്‍ ജഫര്‍ട്സ് സ്ഥാനം ഒഴിഞ്ഞതിനെ ത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. മൈക്കിള്‍ കറിക്കെതിരേ മത്സരിച്ച മൂന്നു സ്ഥാനാര്‍ഥികള്‍ 21നു താഴെ വോട്ടുകള്‍ മാത്രം നേടിയപ്പോള്‍ 121 വോട്ടുകളാണു കറിക്ക് ലഭിച്ചത്.

ഇവാഞ്ചലിസം, പബ്ളിക് സര്‍വീസ്, സോഷ്യല്‍ ജസ്റിസ് എന്നിവര്‍ക്ക് ഊന്നല്‍ നല്‍കിയുളള ബിഷപ് കറിയുടെ പ്രവര്‍ത്തനം ഏറെ ശ്ളാഘിക്കപ്പെട്ടിരുന്നു.

നവംബര്‍ ഒന്നിനു ബിഷപ് കാതറിന്‍ സ്ഥാനമൊഴിയുന്നതോടെ ബിഷപ് മൈക്കിള്‍ കറി യുഎസ് എപ്പിസ്കോപ്പല്‍ ചര്‍ച്ചിന്റെ ബിഷപ്പായി സ്ഥാനമേല്‍ക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍