യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ പുനരൈക്യത്തിനു ഹൂസ്റണ്‍ മാതൃക
Wednesday, June 3, 2015 6:13 AM IST
ഹൂസ്റണ്‍: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റണ്‍ ഇടവക പൊതുയോഗം ചേര്‍ന്ന് മലങ്കര സഭാ സമാധാനത്തിനുള്ള വാതില്‍ തുറക്കുന്നു.

'സമാധാനം ഉണ്ടാക്കുന്നവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും' (മത്തായി 5:9) എന്ന വിശുദ്ധ വേദവാക്യത്തെ അന്വര്‍ഥമാക്കി ഇടവകക്കാരായ അറുപതില്‍പരം കുടുംബങ്ങള്‍ പങ്കെടുത്ത പൊതുയോഗം സമാധാന പുനഃസ്ഥാപനത്തിനു ഒരു മാതൃകയാകാന്‍ സൃഷ്ടിപരമായ തുടക്കം കുറിക്കണമെന്ന ആഗ്രഹത്തോടുകൂടി തീരുമാനമെടുത്തു.

സമാധാന അന്തീക്ഷത്തില്‍ വിശുദ്ധ ആരാധനയും സഭയുടെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുവാനും വരുംതലമുറയെ പരിശീലിപ്പിക്കുവാനും ഇടവകമാതൃക കാണിക്കും. മലങ്കരയില്‍നിന്നുള്ള യാക്കോബായ വിശ്വാസികളേയും ഓര്‍ത്തഡോക്സ് വിശ്വാസികളെയും ആരാധന നടത്തുവാന്‍ കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്തു.

വര്‍ഷങ്ങളായി നടക്കുന്ന കക്ഷി വഴക്കുകള്‍കൊണ്ടു പരിശുദ്ധ സഭയുടെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടതല്ലാതെ ഒരു വിശ്വാസിയെപ്പോലും കര്‍ത്താവിങ്കലേക്കു നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കിയതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളത്. 'സഹോദരന്മാര്‍ ഒരുമിച്ച് വസിക്കുന്നത് എത്ര ശുഭവും, എത്ര മനോഹരവുമാകുന്നു' (സങ്കീര്‍ത്തനം 133:1).

ദീര്‍ഘകാലമായി മലങ്കര ഓര്‍ത്തഡോക്സ്, യാക്കോബായ സഭാംഗങ്ങള്‍ ആഗ്രഹിക്കുന്ന മലങ്കര സഭാ സമാധാനത്തിനു ഹൂസ്റണിലെ ഫ്രെസ്നോ സിറ്റിയിലുള്ള സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവകയും മാതൃകയാകുന്നു.

സഭാപിതാക്കന്മാര്‍ പഠിപ്പിച്ച കൌദാശികനുഷ്ടാനങ്ങളുടെയും ഭക്തിമാര്‍ഗങ്ങളുടെയും മൂല്യശോഷണത്തിനു സഭാതര്‍ക്കം ഇടയാക്കുന്നു എന്ന സഭാംഗങ്ങളുടെ വിലയിരുത്തലാണ് ഇടവകാംഗങ്ങളെ ഈ തീരുമാനത്തിലേക്കു നയിച്ചത്. അപ്രേം പ്രഥമനു പാത്രിയാര്‍ക്കീസ് ബാവായുടെയും ബസേലിയോസ് പൌലോസ് രണ്ടാമനു കാതോലിക്ക ബാവയുടെയും സഭാ സമാധാനഹ്വാനങ്ങളും ഇടവകയ്ക്ക് ഒരു പ്രേരണയായി.

ഇടവക മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് റെജി സ്കറിയ 7137242296, സെക്രട്ടറി അജി സി.പോള്‍ 832 221 2912 എന്നിവരാണ് വിവരങ്ങള്‍ അറിയിച്ചത്.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം