'അവകാശനിഷേധം അരാജകത്വം വളര്‍ത്തും'
Tuesday, May 26, 2015 6:11 AM IST
മനാമ: ഏതൊരു ജനതയ്ക്കും അര്‍ഹമായതെല്ലാം അനുവദിക്കേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തു നബഇല്‍ ഭൂമിയെ സംബന്ധിച്ച പരാമര്‍ശത്തില്‍ പകല്‍ ഉപജീവനാര്‍ഥവും രാത്രി വിശ്രമിക്കാനും അള്ളാഹു ഒരുക്കിയെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മത-ജാതി-ദേശ ഭേദമന്യേ പൊതു അവകാശമാണ്. ഈ അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാടുകള്‍ പ്രകൃതിവിരുദ്ധമാണ്.

ഭൂമിയില്‍ ജനിച്ചവര്‍ക്കെല്ലാം ഭൂമിയില്‍ അഭയവും അവസരവും ഉണ്ടാവണം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഫാസിസ്റ് ഭരണകൂടം രണ്ടുതരം പൌരന്‍മാരെയും രണ്ടുതരം അവസരങ്ങളും സൃഷ്ടിക്കാനാണു ശ്രമിക്കുന്നത്. ഇത് അരാജകത്വം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ്. ആഹാരവും പാര്‍പ്പിടവും സ്വാതന്ത്യ്രവും വിദ്യയും മതം നോക്കി അനുവദിക്കുന്ന പ്രവണത കാപ്പിരികള്‍ പോലും സ്വീകരിച്ചിരുന്നില്ല എന്നു സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പ്രസാതാവിച്ചു.

മനാമ സമസ്ത സ്വാലാത്ത് ഹാളില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സയിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഹ്മദ് ഫൈസി കടലൂര്‍ ആശംസകള്‍ നേര്‍ന്നു. മൂസ മൌലവി, ഹാഫിള്‍ ഷറഫുദ്ദീന്‍ മൌലവി കളത്തില്‍ മുസ്തഫ, വി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എസ്.എം. അബ്ദുള്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.