കീന്‍ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം ശക്തമാക്കുന്നു
Thursday, April 23, 2015 6:54 AM IST
ന്യൂജേഴ്സി: കേരള എന്‍ജിനിയേഴ്സ് അസോസിയേഷന്റെ 2015 ലെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് റോഷേല്‍ പാര്‍ക്ക് രമാഡാ ഹോട്ടലില്‍ നടന്ന സമ്മേളനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

സെമിനാര്‍, എക്പേര്‍ട്ട് ടാക്ക്, പാനല്‍ ഡിസ്കഷന്‍ തുടങ്ങിയ ടെക്നിക്കല്‍ സെഷന് മുന്‍തൂക്കം കൊടുത്ത പരിപാടിയില്‍ ഗാനങ്ങളും നൃത്തങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

ബിഗ് ഡേറ്റായെക്കുറിച്ച് സിറിയസ് സാറ്റലൈറ്റ് ഡിയോ വൈസ് പ്രസിഡന്റ് അജിത് ചിറയില്‍ സംസാരിച്ചു. കമ്പനികള്‍ എങ്ങനെ നമ്മളെ പഠിക്കുന്നുവെന്നും അതുവഴി എങ്ങനെ അവരുടെ സാധനങ്ങള്‍ വിറ്റഴിക്കുന്നുവെന്നും അദ്ദേഹം ഉദാഹരണസഹിതം വിവരിച്ചു. നമ്മുടെ ജീവിതരീതിയും സ്വഭാവവും എല്ലാം തന്നെ അവര്‍ ശേഖരിച്ചു വച്ചിരിക്കുന്നു. നമുക്ക് നമ്മെ അറിയുന്നതില്‍ കൂടുതല്‍ ചില കമ്പനികള്‍ക്കു നമ്മെ അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

ഡാറ്റാ എന്‍ജിനിയറിംഗിലും സ്റാറ്റിസ്റിക്സിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ജോലി സാധ്യതകള്‍ കൂടാനിരിക്കുന്നതേയുള്ളൂ എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു.

വെറൈസണ്‍ വൈസ് പ്രസിഡന്റ് വിജു മേനോന്‍ നമുക്കെങ്ങനെ ഒരു ലീഡറാകാമെന്ന് തന്റെ ജീവിത അനുഭവങ്ങളിലൂടെ വിവരിച്ചു. മാനേജ്മെന്റില്‍ കൂടുതല്‍ പ്രാവീണ്യം നേടുന്ന വിധം കോഴ്സുകള്‍ ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. തുടക്കക്കാര്‍ക്ക് മൊബിലിറ്റിയും തുറന്ന മനഃസ്ഥിതിയും ഇതിന് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നു നടന്ന സ്വയം തൊഴില്‍ കണ്െടത്തല്‍ പാനല്‍ ഡിസ്കഷനില്‍ ഡിലോയ്റ്റ് പാര്‍ട്ണര്‍ ജോജി മാത്യു മോഡറേറ്റര്‍ ആയിരുന്നു. പെന്‍സില്‍വേനിയായിലെ ഹൈഡ്രജന്‍ ഫ്യൂവല്‍ കമ്പനി സിഇഒ തോമസ് ജോസഫ്, ഐഡിഎസ് ഇന്റര്‍നാഷനല്‍ കമ്പനി സിഇഒ ഡാനിയേല്‍ മോഹന്‍, ഡിലോയ്റ്റിന്റെ യുഎസ് ലീഡറും സുപ്രസിദ്ധ ജേര്‍ണലിസ്റുമായ കൃഷ്ണാ കിഷോര്‍ എന്നിവര്‍ പാനലിസ്റുകളായിരുന്നു. എങ്ങനെ കമ്പനി തുടങ്ങാം എങ്ങനെ ഉദ്യമം വിജയിപ്പിക്കാം തുടങ്ങി ഇവര്‍ തങ്ങളുടെ അനുഭവങ്ങളും വിജയ പരാജയങ്ങളും വിവരിച്ചപ്പോള്‍ അത് സദസിനു പുതിയ ഊര്‍ജവും ഉത്തേജനവും നല്‍കി.

2008ല്‍ രൂപം കൊണ്ട് കീനിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെപെട്ടെന്ന് അമേരിക്കയിലും കേരളത്തിലും വ്യാപിച്ചു. ഇന്ന് 42 എന്‍ജിനിയറിംഗ് കുട്ടികള്‍ക്കുവേണ്ട സകല സഹായങ്ങളും ചെയ്തുകൊണ്ടു കീന്‍ മെംബേഴ്സ് തങ്ങളുടെതായ വിധത്തില്‍ നാടിനെ സംരക്ഷിക്കുന്നതില്‍ വ്യാപൃതരാണ്. മുന്‍ പ്രസിഡന്റ് ബെന്നി കുര്യനാണു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്.

2015 പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ടു നടന്ന മീറ്റിംഗില്‍ കൌണ്ടി എക്സിക്യൂട്ടീവിന്റെ സമ്മതപത്രം ഫീ ഹോള്‍ഡര്‍ ടോം സുലിവാന്‍ പ്രസിഡന്റിനു കൈമാറി. ബെര്‍ഗന്‍ കൌണ്ടിയില്‍ ഇന്ത്യന്‍ എന്‍ജിനിയേഴ്സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തങ്ങള്‍ മുന്‍ കൈയെടുക്കുന്നുവെന്നു ഫ്രീ ഹോള്‍ഡര്‍ ടോം സുലിവാന്‍ പറഞ്ഞു. കമ്മീഷണര്‍ ഉപേന്ദ്ര ചിവുക്കുള പ്രത്യേക അതിഥിയായിരുന്നു. ചടങ്ങില്‍ കീനിന്റെ പുതിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ജയ്സണ്‍ അലക്സ് സംസാരിച്ചു. കേരളത്തിലെ എന്‍ജിനിയറിംഗ് കോളജുകളില്‍ ടീച്ചേഴ്സിന് അവാര്‍ഡ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി അദ്ദേഹം അറിയിച്ചു. കേരളത്തിലെ മോശമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷവും ഭക്ഷണത്തിലെ വിഷാംശങ്ങളും കാന്‍സര്‍ നിരക്കുകള്‍ കൂട്ടുന്നു. ഇതിനെതിരേ പൊരുതാന്‍ കേരളത്തിലേക്കു സഹായമെത്തിക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചതായും ജയ്സണ്‍ പ്രസംഗത്തില്‍ പറഞ്ഞു.

കീനിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, മാര്‍ട്ടിന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷാജി കുര്യാക്കോസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി മനോജ് ജോണ്‍ കൃതജ്ഞതയും പറഞ്ഞു. റീജണല്‍ വൈസ് പ്രസിഡന്റ് എല്‍ദോ പോള്‍ യോഗ നടപടികള്‍ ക്രമീകരിച്ചു. ലിസി ഫിലിപ്പും (ട്രഷറര്‍) ഹര്‍ഷയും രജിസ്ട്രേഷന്‍ വിഭാഗം കൈകാര്യം ചെയ്തു. റെജിമോന്‍ ഏബ്രഹാം കള്‍ച്ചറല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റ് ചെയ്തു. സബ്രീനാ അലക്സും കെവിന്‍ സ്റീഫനും മോഡറേറ്റര്‍മാരായിരുന്നു. പ്രശസ്ത ഗായകന്‍ തഹസീന്‍, മനോജ് അലക്സ്, കെവിന്‍ സ്റീഫന്‍, റോസ് വര്‍ഗീസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മാലിനി നായര്‍ അവതരിപ്പിച്ച നൃത്തത്തെത്തുടര്‍ന്ന് നടന്ന സദ്യയ്ക്കുശേഷം ഈ ശ്രേഷ്ഠ പരിപാടിയുടെ യവനിക വീണു. ഏവര്‍ക്കും മാതൃകയാകുംവിധം കീന്‍ ഒരിക്കല്‍ കൂടി ജനഹൃദയങ്ങള്‍ക്ക് ശക്തിയേകുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍