കൊലക്കേസ് പ്രതി കാവല്‍ക്കാരെ കബളിപ്പിച്ച് ജയില്‍ ചാടി
Friday, April 17, 2015 4:23 AM IST
ബംഗളൂരു: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്ന പ്രതി ജയില്‍ ചാടി. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുപ്പതുകാരനായ മഞ്ജുനാഥാണ് രക്ഷപെട്ടത്. സന്ദര്‍ശകനെന്ന വ്യാജേന വേഷംമാറിയാണ് ഇയാള്‍ പുറത്തുകടന്നത്. ചിത്രദുര്‍ഗ ജില്ലയിലെ ഗുലായനഹട്ടി സ്വദേശിയായ മഞ്ജുനാഥ് കഴിഞ്ഞ ഏഴു വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു. ഇതിനിടെ ജയിലിലെ ചിട്ടകള്‍ മനസിലാക്കിയ ഇയാള്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് തടവുചാടിയത്. സന്ദര്‍ശകര്‍ക്കു വേണ്ടി ജയില്‍ ഗാര്‍ഡുകള്‍ നല്കുന്ന സീലും ഇയാള്‍ കൈവശമാക്കിയിരുന്നു. ഈ സീല്‍ കാട്ടി കാവല്‍ക്കാരെ കബളിപ്പിച്ചാണ് മഞ്ജുനാഥ് പുറത്തുകടന്നതെന്ന് പോലീസ് പറഞ്ഞു. രാത്രി മഞ്ജുനാഥിനെ സെല്ലില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സന്ദര്‍ശകര്‍ക്കൊപ്പം പുറത്തുകടക്കുന്ന തടവുപുള്ളിയെ കണ്ടത്. ഇയാളെ കണ്െടത്തുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കി. സെന്‍ട്രല്‍ ജയില്‍ അധികൃതരും പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. മഞ്ജുനാഥ് സ്വന്തം വീടുമായി ബന്ധപ്പെടുമെന്ന സംശയമുള്ളതിനാല്‍ പോലീസ് ചിത്രദുര്‍ഗ റൂറല്‍ പോലീസിലും വിവരമറിയിച്ചിട്ടുണ്ട്. നേരത്തെ മൂന്നുതവണ വിവിധ മാര്‍ഗങ്ങളില്‍ മഞ്ജുനാഥ് പുറത്തുകടക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് അറിയിച്ചു.