ബാച്ചിലര്‍ താമസം: കടുത്ത പിഴകളുമായി കുവൈറ്റ് മുനിസിപ്പല്‍ അധികൃതര്‍
Saturday, March 21, 2015 8:31 AM IST
കുവൈറ്റ്: രാജ്യത്തെ പൌരന്മാര്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ട പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്ന വിദേശികളായ ബാച്ചിലര്‍മാരെ താമസിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടികളുമായി കുവൈറ്റ് മുനിസിപ്പല്‍ അധികൃതര്‍.

കുടുംബ താമസ മേഖലയില്‍ താമസിക്കുന്ന ബാച്ചിലര്‍മാരില്‍നിന്നും അതിനു ഒത്താശ ചെയ്യുന്ന കെട്ടിട ഉടമകളില്‍നിന്നുമായി 10,000 ദീനാര്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹ്മദ് സബീഹ് അറിയിച്ചു. ഇതിനായി 1992ലെ താമസ നിയമത്തില്‍ മാറ്റം വരുത്താന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിനു നിയമ വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ പ്രാബല്യത്തില്‍ വരും.

നിയമ ലംഘനം നടത്തുന്ന കെട്ടിടങ്ങള്‍ക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തലാക്കുമെന്നും താമസക്കാരെ പോലീസിന്റെയും സുരക്ഷാ സേനയുടെയും സഹായത്തോടെ ഒഴിപ്പിക്കുമെന്നും സബീഹ് മുന്നറിയിപ്പു നല്‍കി. സ്വദേശികള്‍ക്കുവേണ്ടിയുള്ള സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ അനധികൃത ബാച്ചിലര്‍മാര്‍ താമസമൊരുക്കുന്നതു കൂടാതെ റസ്ററന്റുകളും കഫറ്റീരിയകളും ബഖാലകളുമൊക്കെ സ്ഥാപിച്ച് വാണിജ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇതോടെ, മേഖലയില്‍ വിദേശി ബാച്ചിലര്‍മാരുടെ സാന്നിധ്യം വര്‍ധിക്കുന്നു. ഇത് പലപ്പോഴും പൊതുസുരക്ഷക്ക് വിഘാതമാവുകയും പല അനധികൃത, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വളംവയ്ക്കുകയും ചെയ്യുന്നുവെന്ന പരാതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കാന്‍ അടുത്തിടെ അധികൃതര്‍ തീരുമാനിച്ചത്.

സ്വദേശി കുടുംബങ്ങള്‍ക്ക് താമസിക്കാനായി സര്‍ക്കാര്‍ പ്രത്യേകമായി അനുവദിക്കുന്ന മേഖലകളില്‍ വിദേശി ബാച്ചിലര്‍മാരുടെ സാന്നിധ്യം സാമൂഹിക പ്രശ്നങ്ങള്‍ക്കിടയാക്കുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഈ പ്രവണത കൂടിയതിനെ തുടര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മുനിസിപ്പാലിറ്റി മന്ത്രി ഈസ അല്‍കന്ദരി നിര്‍ദേശം നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍