ഇന്ത്യന്‍ വംശജനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതിക്ക് 20 വര്‍ഷം തടവ്
Saturday, March 14, 2015 2:35 AM IST
ക്യൂന്‍സ് (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന സുനെന്‍ഡോ സെന്‍ എന്ന ഇന്ത്യന്‍ വംശജനെ ക്യൂന്‍സ് സബ്വെയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിധി പ്രഖ്യാപിച്ചു. പ്രതി എറിക്ക മെന്‍ഡസിനു ഇരുപത് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്.

2012 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സബ്വെയില്‍ ട്രെയിന്‍ കാത്തുനിന്നിരുന്ന സെന്നിനെ അപ്രതീക്ഷിതമായി ട്രെയിനു മുന്നിലേക്ക് തള്ളിയിട്ടെന്ന കേസില്‍ എറിക്ക മെന്‍ഡസ് എന്ന 31-കാരിയെ പോലീസ് അറസ്റ് ചെയ്യുകയായിരുന്നു.

2001-ല്‍ ട്വിന്‍ ടവറിനു നേരേ നടന്ന ആക്രമണത്തിനുശേഷം ഹിന്ദുക്കളേയും മുസ്ലീംങ്ങളേയും വെറുക്കുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പ്രതിക്ക് കേസിന്റെ വിചാരണ നേരിടാന്‍ കഴിയുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നുവെങ്കിലും കോടതി അത് പരിഗണിച്ചില്ല.

ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന സെന്‍ സ്വന്തമായി ഒരു പ്രിന്റ് ഷോപ്പ് നടത്തിവരികയായിരുന്നു. സെന്നിന്റെ മരണം ദേശീയമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍