മൂക്കില്ലാത്ത ഇന്ത്യന്‍ പെണ്‍കുട്ടിയെ ഒഹായൊ ടീച്ചര്‍ ദത്തെടുത്തു
Tuesday, March 10, 2015 6:58 AM IST
ഒഹായൊ: ദത്തെടുക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചു ഗുജറാത്തിലെ മഹിള കല്യാണ്‍ കേന്ദ്ര സെന്ററില്‍ എത്തിചേര്‍ന്ന ദമ്പതിമാര്‍ക്ക് ഒറ്റ നോട്ടത്തില്‍ ദുര്‍ഗയെ ഇഷ്ടപ്പെടാന്‍ കഴിഞ്ഞില്ല. തടസമായിരുന്നതു ദുര്‍ഗയുടെ നഷ്ടപ്പെട്ട മൂക്കായിരുന്നു.

ഒടുവില്‍ സാന്‍സിയാറ്റില്‍നിന്നുളള അധ്യാപിക ക്രിസ്റിന്‍ വില്യംസ് എന്ന നാല്‍പ്പത്തിനാലുകാരി ദുര്‍ഗയെ ദത്തെടുക്കുവാന്‍ തീരുമാനിച്ചു. നേപ്പാളില്‍ നിന്ന് ഒരു കുട്ടിയെ ദത്തെടുക്കുവാനായിരുന്നു താത്പര്യമെങ്കിലും ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കണ്ടുമുട്ടിയ ദുര്‍ഗയെയാണ് അധ്യാപിക തെരഞ്ഞെടുത്തത്.

ഇപ്പോഴും അവിവാഹിതയായി കഴിയുന്ന ക്രിസ്റ്റി 2010 ലാണു കുട്ടികളെ ദത്തെടുത്തു വളര്‍ത്തുവാന്‍ ആരംഭിച്ചത്. 2012ല്‍ ആദ്യമായി ദത്തെടുത്തത് ദുര്‍ഗയുടെ സഹോദരി മുന്നയെയായിരുന്നു.

ജനിച്ച ഉടനെ ഗുജറാത്തിലെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ദുര്‍ഗയെ, ഏതോ ജീവി മൂക്ക് കടിച്ചെടുത്ത് വികൃതമാക്കിയിരുന്നു. ആശുപത്രിയിയില്‍ തക്കസമയത്ത് എത്തിച്ചതുകൊണ്ടാണു ദുര്‍ഗ അന്നു രക്ഷപ്പെട്ടത്.

2011 ലാണു ദുര്‍ഗ കല്യാണ്‍ കേന്ദ്ര സെന്ററില്‍ എത്തിയത്. 25 ദമ്പതിമാരാണ് കുട്ടികളെ ദത്തെടുക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നത്. ദുര്‍ഗയെ ദത്തെടുക്കാന്‍ ആരും തയാറായില്ലെന്നു സൂപ്രണ്ട് ലബന്‍ അജേറിയ പറഞ്ഞു.

ദത്തെടുക്കുന്നതിനു മുമ്പ് ക്രിസ്റിന്‍ അമേരിക്കന്‍ ശസ്ത്രക്രിയാ വിദഗ്ധന്മാരോട് ആലോചിച്ചു. ദുര്‍ഗയുടെ നഷ്ടപ്പെട്ട മൂക്ക് ശരിയാക്കാമെന്ന് ഉറപ്പാക്കിയായിരുന്നു. ദീര്‍ഘനാളുകളിലെ പരിശ്രമത്തിനൊടുവിലാണ് ദുര്‍ഗയെയും സഹോദരി മുന്നയെയും ക്രിസ്റിക്കു ലഭിച്ചത്. സ്വന്തം കുട്ടികളായി വളര്‍ത്തി പഠിപ്പിച്ചു ഇരുവര്‍ക്കും നല്ലൊരു ഭാവി നല്‍കണമെന്നാണു ക്രിസ്റിയുടെ ആഗ്രഹം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍