നോര്‍ത്ത് ടെക്സസില്‍ അത്യപൂര്‍വ മഞ്ഞുവീഴ്ച: ഡാളസില്‍ മാത്രം 617 വാഹനാപകടം
Saturday, February 28, 2015 7:34 AM IST
ഡാളസ്: ഫെബ്രുവരി 27നു (വെളളി) രാവിലെ ആരംഭിച്ച കനത്ത മഞ്ഞുവീഴ്ച ടെക്സസിലെ ജനങ്ങള്‍ക്ക് അത്യപൂര്‍വം അനുഭവമായി. വിന്റര്‍ സീസണ്‍ ആരംഭിച്ചതിനുശേഷം ആദ്യമായാണു കനത്ത മഞ്ഞുവീഴ്ച. നോര്‍ത്ത് ടെക്സസിലെ ജനജീവിതം സ്തംഭിപ്പിക്കുന്നത് വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ വെളളിയാഴ്ച വൈകിട്ട് ആറു വരെ. 617 റോഡപകടങ്ങളാണു ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നു ഡാളസ് പോലീസ് പറഞ്ഞു.

ഈ വാരാന്ത്യം ഐസ് മഴയോടെയാണു കാലാവസ്ഥയില്‍ കാര്യമായ വ്യതിയാനം സംഭവിച്ചത്. രണ്ടു ദിവസം പൂര്‍ണമായും അടഞ്ഞു കിടന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും ഇന്നു പല വിദ്യാലയങ്ങള്‍ക്കും അവധി നല്‍കുകയോ, നേരത്തെ അടയ്ക്കുകയോ ചെയ്തിരുന്നു. റോഡില്‍ അടിഞ്ഞു കൂടിയ മഞ്ഞ് നീക്കം ചെയ്യുന്നതിനു രാവിലെ മുതല്‍തന്നെ സിറ്റി ജീവനക്കാര്‍ ശ്രമം ആരംഭിച്ചിരുന്നു.

നിരത്തിലിറങ്ങിയ പല വാഹനങ്ങളും മണിക്കൂറോളമാണു റോഡില്‍ കുടുങ്ങി. ഐസ് മൂലം തെന്നി നീങ്ങിയ വാഹനങ്ങള്‍ റോഡില്‍ തടസമുണ്ടാക്കിയതാണ് ഇതിനു കാരണം. ഡാളസ് ഫോര്‍ട്ട് വിമാനത്താവളത്തില്‍ വന്നിറങ്ങേണ്ട 240 ഉം പുറപ്പെടേണ്ട 200 വിമാനങ്ങളാണ് കാന്‍സല്‍ ചെയ്തത്. വെള്ളിയാഴ്ച താപനില ഇനിയും താഴുവാന്‍ സാധ്യതയുളളതിനാല്‍ ശനിയാഴ്ച സ്ഥിതി കൂടുതല്‍ വഷളാകം എന്നാണു മുന്നറിയിപ്പ്. ശനിയാഴ്ച യാത്രയ്ക്കിറങ്ങുന്നവര്‍ മുന്‍കൂട്ടി വിവരങ്ങള്‍ തിരക്കിയതിനുശേഷം മാത്രമേ പുറപ്പെടാവൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വാരാന്ത്യം നടക്കേണ്ട ക്ളാസുകളെല്ലാം ഭൂരിഭാഗവും കാന്‍സല്‍ ചെയ്തതായി അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍