സൌത്ത് വെസ്റ് കോണ്‍ഫറന്‍സ് വിശ്വാസികള്‍ക്കു മറക്കാനാവാത്ത അനുഭവമായി
Friday, February 27, 2015 8:12 AM IST
ഡാളസ്: മാര്‍ത്തോമ സൌത്ത് വെസ്റ് റീജണ്‍ യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന്‍ തുടങ്ങിയ സംഘടനകള്‍ സംയുക്തമായി നടത്തിയ സമ്മേളനം ഫെബ്രുവരി 21നു (ശനി) 4.30നു സമാപിച്ചു. വളരെ നല്ല രീതിയിലുള്ള അഭിപ്രായങ്ങളാണു സമ്മേളനത്തില്‍നിന്നും എത്തിയവരില്‍ നിന്നും ലഭിച്ചത്. മാര്‍ത്തോമ സഭ ഇതേവരെ ഡാളസില്‍ നടത്തിയതില്‍ വലിയൊരു ജനാവലിയെ ഉള്‍കൊള്ളിച്ചു നടത്തിയ സമ്മേളനമായിരുന്നു ഡാളസ് സെന്റ് പോള്‍സ് പള്ളിയില്‍ നടന്നത്.

ഹൂസ്റണ്‍, ഒക്ലഹോമ, ലബുക്ക്, ഔസ്റിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നായി 350ല്‍ പരം മാര്‍ത്തോമ സഭാ വിശ്വാസികള്‍ പങ്കെടുത്തു. തികഞ്ഞ അച്ചക്കത്തോടും ചിട്ടയോടും നടത്തിയ ഈ മഹാസമ്മേളനം റവ. ഒ.സി. കുര്യന്‍, വിനോദ് ചെറിയാന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു.

പ്രവാസ ജീവിതത്തില്‍ ക്രിസ്തീയ സ്വാധീനം എന്ന ചിന്താവിഷയം ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. കൊച്ചു കോശി ഏബ്രഹാം അവതരിപ്പിച്ചു. ബൈബിളിലെ പഴയ നിയമത്തില്‍നിന്നു മോശയുടെ പ്രവാസ ജീവിതവും ഇന്നത്തെ മലയാളി പ്രവാസികളുടെ പൂര്‍വ ജീവിതാനുഭവങ്ങളും കോര്‍ത്തിണക്കി വളരെ സരസവും അര്‍ഥപൂര്‍ണവുമായി വിഷയം അവതരിപ്പിച്ചു. ശ്രോതാക്കളെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു അവതരണ ശൈലി ആയിരുന്നു റവ. കൊച്ചു കോശിയുടേത്. അതിമനോഹരമായ അവതരണത്തിലൂടെ ശ്രോതാക്കളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തതിലൂടെ, പ്രവാസജീവിതത്തില്‍ ഓരോരുത്തരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തില്‍നിന്നും താത്കാലിക മുക്തി ലഭിച്ചു വന്നു വേണം പറയാന്‍. കോണ്‍ഫറന്‍സിന്റെ ഓരോ നിമിഷങ്ങളും അനുഗ്രഹിക്കപ്പെട്ട അവസരങ്ങള്‍ ആയിരുന്നു.

പ്രോഗ്രാമിനു നേതൃത്വം നല്‍കിയ നിഷ ജേക്കബ് എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു. സെന്റ് പോള്‍സ് യുവജന സഖ്യം അവതരിപ്പിച്ച കടല്‍ കടന്ന പ്രവാസി എന്ന ലഘു നാടകം സമ്മേളനത്തില്‍ എത്തിയവര്‍ക്ക് ഒരു പ്രത്യക അനുഭവമായി.

ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു സമ്മേളനം കൊഴുപ്പിച്ച ഗായക സംഘം അജു മാത്യുവിന്റെ നേതൃത്വത്തിലുള്ളതായിരുന്നു. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ടീമില്‍ ഉണ്ടായിരുന്ന ഷാലു ഫിലിപ്പ് ഗാനങ്ങള്‍ക്ക് ഈണവും താളവും നല്‍കി.

കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗികനായിരുന്ന റവ. സജു മാത്യു പ്രവാസി ജീവിതത്തില്‍ നമ്മുടെ പഴയ കാലം മറക്കരുതെന്നും പുതു തലമുറയ്ക്ക് അതു പറഞ്ഞു കൊടുക്കണമെന്നും വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ചെറു പ്രായത്തില്‍ നാട്ടില്‍ ഓലപ്പന്തു കളിച്ചതും പ്ളാവില ഉപയോഗിച്ചു പഴങ്കഞ്ഞി കുടിച്ചതും ചാണകം തളിച്ച തറയില്‍ വെറും പായില്‍ കിടന്നുറങ്ങിയതും കിണറ്റില്‍നിന്നും വെള്ളം കോരി തലയില്‍ ചുമക്കുന്നതുമായ വിവിധ ചിത്രങ്ങള്‍ പൌവര്‍ പോയിന്റിലൂടെ പ്രദര്‍ശിപ്പിച്ചു പ്രസംഗിച്ചപ്പോള്‍ ബെന്‍സിലും ലിങ്കണ്‍, ലെക്സുസ് തുടങ്ങിയ ലക്ഷ്വറി കാറുകളില്‍ വന്നെത്തിയവര്‍ അവരവരുടെ പൂര്‍വകാല സ്മരണകളിലേക്ക് ഒരു മിനിട്ട് തിരിഞ്ഞു നോട്ടം നടത്തിയെന്നത് ഓരോരുത്തരുടെയും മുഖ ഭാവങ്ങളില്‍നിന്നു മനസിലായി.

മെര്‍ലിന്‍ അവാര്‍ഡ്ജേതാവായ ഈ വൈദികന്‍ സംഘാടകരുടെ ആവശ്യം മാനിച്ചു രണ്ടു മൂന്നു ചെറിയ മാജിക്കുകള്‍ തന്റെ പ്രസംഗത്തിനു അനുയോചിതമായി നടത്തുകയുണ്ടായി.വളരെ ലളിതമായ ഭാഷ ശൈലിയില്‍ ഹൃദ്യമായി അവതരിപ്പിച്ച പ്രസംഗം പ്രവാസി മനസുകളെ ആകര്‍ഷിച്ചുവെന്നു വേണം പറയാന്‍.

കരോള്‍ട്ടണ്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. സാം മാത്യു കോണ്‍ഫറന്‍സില്‍ ബൈബിള്‍ ക്ളാസ് എടുത്തു. റവ. ഷിബി എം. ഏബ്രഹാം, റവ. സജി തോമസ്, റവ. മാത്യു ജോസഫ് എന്നീ വൈദികരുടെ സാന്നിധ്യവും ആത്മീക പ്രസംഗങ്ങളും നിറഞ്ഞ സദസിനു കൂടുതല്‍ ആത്മീയ ചൈതന്യം ഉളവാക്കി.

ചര്‍ച്ചാ വേളയില്‍ ഉയര്‍ന്നുവന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ അവതാരകന് അല്പം പ്രയാസപ്പെടേണ്ടി വന്നു. അമേരിക്കന്‍ പൌരത്വം എടുത്തവരെ എങ്ങനെ പ്രവാസി എന്നു വിളിക്കാന്‍ കഴിയും...? മൂന്നു കൊല്ലത്തേക്കു നാട്ടില്‍നിന്നു വരുന്ന മാര്‍ത്തോമ സഭയിലെ അച്ചന്മാര്‍ക്ക് പ്രവാസികളുടെ പ്രശ്നങ്ങള്‍ എങ്ങനെ മനസിലാക്കാന്‍ കഴിയും? പ്രമുഖ റിയല്‍ എസ്റേറ്റ് ഉടമ അനില്‍ മാത്യുവിന്റെ ചോദ്യങ്ങളാണ് അവതാരകനെ ആശയ കുഴപ്പത്തിലാക്കിയത്. ഇവിടെ ജനിച്ചു വളരുന്ന തലമുറയെ ഏതു തരത്തിലാണുപ്രവാസികളായി കാണേണ്ടത് എന്നതായിരുന്നു അനുപമ സാമിന്റെ ചോദ്യം.

ചോദ്യങ്ങളെ എല്ലാം ക്രോഡീകരിച്ചുകൊണ്ട് ഏതു സ്ഥലത്ത് ജീവിക്കുന്നു എന്നതല്ല ജീവിക്കുന്ന സാഹചര്യത്തില്‍ ക്രിസ്തുവിനെ അറിഞ്ഞുകൊണ്ടുള്ള ജീവിതമാണു മാര്‍ത്തോമ വിശ്വാസികള്‍ക്ക് ഉണ്ടാവേണ്ടതെന്നു വിഷയാ വതാരകനായ റവ. കൊച്ചു കോശി ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞു.

ഇത്രയും വലിയ ഒരു ജനകൂട്ടത്തെ കോണ്‍ഫറന്‍സില്‍ എത്തിച്ചതിന്റെ പിന്നില്‍ സേവിക സംഗം സൌത്ത് വെസ്റ് ട്രഷറര്‍ ജോളി ബാബുവിന്റെ കഠിന പ്രയത്നം ഉണ്ടായിരുന്നു. യഥാസമയം രുചികരമായ ഭക്ഷണം ക്രമീകരിച്ചതിന്റെ പിന്നില്‍ സിബു ജോസഫ്, ബാബു പി. സൈമോണ്‍, ഏബ്രഹാം മേപ്രത്ത് തുടങ്ങിയവരുടെ സേവനം എടുത്തു പറയത്തക്കതായിരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്കു പാര്‍പ്പിട സൌകര്യം ഒരുക്കിയതില്‍ ജോണ്‍ ഉമ്മനും യാത്ര സൌകര്യം തരപ്പെടുത്തുന്നതില്‍ ഏബ്രഹാം മേപ്രത്തും സി.സി. ജേക്കബും നടത്തിയ കൂട്ടായ യത്നം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതായിരുന്നു.

മെര്‍ലിന്‍ അവാര്‍ഡു ജേതാവായ റവ. സജു മാത്യുവിനെ അഭിനന്ദിച്ചതോടോപ്പം സമ്മേളനത്തില്‍ എത്തിയവര്‍ക്കും സമ്മേളനം വിജയപ്രദമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സെന്റ് പോള്‍സ് ഇടവക വൈസ് പ്രസിഡന്റ് എബി തോമസ് നന്ദി പറഞ്ഞു.