റിമി ടോമി, സ്റീഫന്‍ ദേവസി നയിക്കുന്ന സംഗീത സായാഹ്നം മേയ് മൂന്നിനു ഫിലാഡല്‍ഫിയയില്‍
Friday, February 13, 2015 7:02 AM IST
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന പള്ളിയുടെ പുനര്‍നിര്‍മാണ ധനശേഖരണാര്‍ഥം സുപ്രസിദ്ധ പിന്നണിഗായികയും ടിവി അവതാരകയുമായ റിമി ടോമിയും, പ്രശസ്ത സംഗീതജ്ഞനും കീബോര്‍ഡ് വിദഗ്ധനുമായ സ്റീഫന്‍ ദേവസിയും മറ്റു മികച്ച ഏഴു കലാകാരന്മാരും ഒന്നിച്ചണിനിരക്കുന്ന അപൂര്‍വ സംഗീതവിരുന്ന് സോളിഡ് ഫ്യൂഷന്‍ ടെംപ്റ്റേഷന്‍ മേയ് മൂന്നാം തീയതി (ഞായറാഴ്ച) വൈകുന്നേരം അഞ്ചിനു ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്നു.

നോര്‍ത്ത് ഈസ്റ് ഫിലാഡല്‍ഫിയയിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലായിരിക്കും കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ യുവസംഗീതവിസ്മയങ്ങളായ റിമിയും സ്റീഫനും ഒന്നിച്ചണിനിരക്കുന്ന സംഗീതസായൂജ്യം 2015 നടത്തപ്പെടുന്നത്. പ്രശസ്ത സംഗീതജ്ഞന്‍ സാം ഡി സംവിധാനം ചെയ്യുന്ന ഈ സംഗീതഷോയില്‍ ഇവരോടൊപ്പം പ്രശസ്ത പിന്നണിഗായകരായ പ്രദീപ് ബാബു, ശ്യാമപ്രസാദ് എന്നിവരും ഗാനങ്ങള്‍ ആലപിക്കും.

ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിനുവേണ്ടി ചിങ്ങമാസം വന്നു ചേര്‍ന്നാല്‍' എന്ന ഗാനം ആലപിച്ചുകൊണ്ടു സിനിമാ പിന്നണിഗായികയായി അരങ്ങേറ്റംകുറിച്ച പാലായുടെ അഭിമാനം റിമി ടോമി മലയാളത്തിലും തമിഴിലുമായി നൂറില്‍പരം സിനിമകള്‍ക്കുവേണ്ടി പാടിക്കഴിഞ്ഞു. പിന്നണിഗായിക എന്നതിനൊപ്പം സിനിമയില്‍ അഭിനയിക്കുന്നതിലും മുന്നിലാണു സ്റേജ് ഷോകളില്‍ കാണികളെ കയ്യിലെടുക്കാന്‍ മാസ്മര ശക്തിയുള്ള ഈ കലാകാരി, അഞ്ചു സുന്ദരികള്‍ എന്ന സിനിമയില്‍ അഭിനയിക്കുകയും, കാര്യസ്ഥന്‍, 916 എന്നീ സിനിമകളുടെ ഗാനരംഗങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ലണ്ടന്‍ ട്രിനിറ്റി മ്യൂസിക് കോളജില്‍നിന്നു പിയാനോ പരീക്ഷയില്‍ ഏഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങി റിക്കാര്‍ഡിനുടമയായ സ്റീഫന്‍ ദേവസി ഇതിനോടകം ലോകത്തിന്റെ വിവിധ സ്റ്റേജുകളില്‍ തന്റെ അതുല്യ കലാപ്രകടനം കാഴ്ചവച്ചിട്ടുണ്ട്. റെക്സ് ബാന്‍ഡ് എന്ന ക്രിസ്ത്യന്‍ സംഗീതട്രൂപ്പിനൊപ്പം 2002ല്‍ കാനഡയില്‍ നടന്ന വേള്‍ഡ് യൂത്ത് ഡേക്ക് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വേദിയില്‍ സംഗീതവിരുന്ന് അവതരിപ്പിച്ചിട്ടുള്ള സ്റീഫന്‍ പ്രശസ്ത സംഗീതഞ്ജന്‍ ഹരിഹരന്‍, വയലിന്‍ വിദ്വാന്‍ എല്‍. സുബ്രഹ്മണ്യം എന്നിവരോടൊപ്പം വിവിധ സ്റ്റേജ് ഷോകളില്‍ കീബോര്‍ഡ് വായിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കുവേണ്ടിയും സംഗീത ആല്‍ബങ്ങള്‍ക്കുവേണ്ടിയും സ്റീഫന്‍ ദേവസി ഓര്‍ക്കസ്ട്ര നയിച്ചിട്ടുണ്ട്.

ഫെബ്രുവരി എട്ടിന് (ഞായറാഴ്ച) ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി മെഗാ സ്പോണ്‍സര്‍ ജോര്‍ജ് മാത്യുവിനു ആദ്യ ടിക്കറ്റു നല്‍കി ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു. ടിക്കറ്റ് സെയില്‍സ് കിക്ക് ഓഫീസിലും മറ്റു ദിവസങ്ങളിലുമായി ഇതിനോടകം 52 പേര്‍ പ്ളാറ്റിനം, ഗോള്‍ഡ് സ്പോണ്‍സര്‍മാരായി മുന്നോട്ടുവന്നിട്ടുണ്ട്.

ഇടവകദേവാലയം സ്വന്തമാക്കിയതിന്റെ പത്താം വര്‍ഷത്തിലെത്തി നില്‍ക്കുന്ന സീറോമലബാര്‍ പള്ളിയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവകജനങ്ങളുടെ നിര്‍ലോഭമായ സഹകരണമാണു ലഭിക്കുന്നത്. ആദ്യദിവസംതന്നെ ഇത്രയും പേര്‍ മുന്നോട്ടുവന്നതു വലിയ വിജയമായി ഭാരവാഹികള്‍ കണക്കാക്കുന്നു.

ഫണ്ട് റെയിസിംഗിനും പരിപാടിയുടെ നടത്തിപ്പിനുമായി വികാരി ജോണിക്കുട്ടി അച്ചന്റെ നേതൃത്വത്തില്‍ ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, മുന്‍ ട്രസ്റിമാരായ വിന്‍സന്റ് ഇമ്മാനുവല്‍, ബിജി ജോസഫ്, ജോസ് മാളേയ്ക്കല്‍, ജോസ് കുന്നേല്‍, ജോസ് തോമസ്, ജിമ്മി ചാക്കോ, ജോര്‍ജ് വി. ജോര്‍ജ്, പോളച്ചന്‍ വറീദ്, സിബിച്ചന്‍ ചെമ്പ്ളായില്‍, ജോസഫ് വര്‍ഗീസ്, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ,വാര്‍ഡ് ഭാരവാഹികള്‍ എന്നിവരടങ്ങുന്ന വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

കൂടൂതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി 916 803 5307, സണ്ണി പടയാറ്റില്‍ 215 913 8605, ഷാജി മിറ്റത്താനി 215 715 3074, ജോസ് മാളേയ്ക്കല്‍ 215 873 6943.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍