മസ്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് കണ്ണീരോടെ വിട
Thursday, January 29, 2015 4:27 AM IST
മസ്കറ്റ്: വെള്ളിയാഴ്ച മസ്കറ്റിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം അമ്പൂരി ചുണ്െടലിക്കാട്ടില്‍ ജോസ്ചാക്കോ- മറിയാമ്മ ദമ്പതികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച രാത്രി 10.30 നുള്ള ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ തിരുവനതപുരത്ത് എത്തിച്ചു.

മാതാപിതാക്കളുടെ സംസ്കാര ശുശ്രൂഷകള്‍ക്ക് പങ്കെടുക്കാന്‍ നിയമ തടസങ്ങള്‍ മൂലം മകന്‍ ജിമ്മിനു നാട്ടിലേക്ക് പോകുവാന്‍ സാധിച്ചില്ല. ജിമ്മാണ് അപകടത്തില്‍ പെട്ട വാഹനമോടിച്ചിരുന്നത്. ട്രാക്കില്‍ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ഒരാള്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു. മറ്റേയാള്‍ കൌള ആശുപത്രിയില്‍ ചികിത്സയിലാണ്.

മസ്കറ്റ് കൌള ആശുപത്രിയില്‍ മോര്‍ച്ചറിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു ശേഷമാണ് ബുനാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹങ്ങള്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്.റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളി സഹവികാരി റെവ.ഫാ.ബിജോ കുടിലില്‍ ഒഎഫ്എം കപ്പൂച്ചിന്‍ ഒപ്പീസ് ചൊല്ലി.വികാരി റെവ.ഫാ.റാവുല്‍ റാമോസ് ഒ.എഫ്.എം.കപ്പൂച്ചിന്‍ സഹകാര്‍മ്മികനയിരുന്നു. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം പേയാട്ടുള്ള വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അമ്പൂരി ആറുകാണി തിരുക്കുടുംബ ഫൊറോന ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം