രണ്ടു വയസുകാരന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് മാതാവ് കൊല്ലപ്പെട്ടു
Wednesday, December 31, 2014 5:20 AM IST
ഐഡഹോ: രണ്ടു വയസുകാരന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് 29 വയസുളള മാതാവ് മരിച്ചു. നാലു കുട്ടികളുമായി ഡിസംബര്‍ 30ന് ചൊവ്വാഴ്ച രാവിലെ ഐഡഹോ വാള്‍മാര്‍ട്ടില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോഴാണു സംഭവം. ഷോപ്പിങ് കാര്‍ട്ടില്‍ ഇരുന്നിരുന്ന കുട്ടി അവിടെ വച്ചിരുന്ന അമ്മയുടെ ബാഗ് തുറന്നു. കയ്യില്‍ കിട്ടിയത് തോക്കായിരുന്നു. തോക്കെടുത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തോക്കില്‍ നിന്നും പാഞ്ഞ വെടിയുണ്ട മാതാവിന്റെ ജീവനെടുക്കുകയായിരുന്നു.

കൌണ്ടി ഷെറിഫ് ഓഫിസില്‍ നിന്നും പുറത്തിറക്കിയ പ്രസ്താവനയില്‍, ഇരുപത്തി ഒമ്പതുകാരിയായ മാതാവിന് കണ്‍സീല്‍ഡ് ഗണ്‍ സൂക്ഷിക്കുന്നതിനുളള ലൈസെന്‍സ് ഉണ്ടായിരുന്നതായി പറയുന്നു. വാള്‍മാര്‍ട്ടിന്റെ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ വച്ചായിരുന്നു സംഭവം. മരിച്ച സ്ത്രീയും കുട്ടികളും ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഇവരെ കുറിച്ചുളള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടില്ല.

ഇതിനു സമാനമായ ഒരു സംഭവം കഴിഞ്ഞമാസം ഒക്കലഹോമയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചുകുട്ടിയുടെ വസ്ത്രം മാറുന്നതിനിടെ മൂന്ന് വയസുളള കുട്ടി മാതാവിന്റെ ബാഗില്‍ നിന്നും തോക്കെടുത്ത് കളിക്കുകയും അബദ്ധത്തില്‍ വെടി പൊട്ടി മാതാവ് മരിക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍