ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കുടുംബവര്‍ഷാചരണത്തിന് ഫിലാഡല്‍ഫിയയില്‍ തിരിതെളിഞ്ഞു
Saturday, December 27, 2014 10:26 AM IST
ഫിലാഡല്‍ഫിയ: ഡിസംബര്‍ 25 മുതല്‍ 2015 ഡിസംബര്‍ 25 വരെ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും കുടുംബവര്‍ഷമായി ആചരിക്കണമെന്നുള്ള രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കല്‍പ്പനപ്രകാരം (ഇടയലേഖനം 22/2014) ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ കുടുംബവര്‍ഷാചരണത്തിനു തുടക്കും കുറിച്ചു.

ഡിസംബര്‍ 24 ന് (ബുധന്‍) വൈകുന്നേരം ഏഴിനുള്ള തിരുപിറവിയുടെ ശുശ്രൂഷകള്‍ക്കും ആഘോഷമായ പാട്ടുകുര്‍ബാനക്കും ശേഷം ഇടവക വികാരി റവ. ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി തിരിതെളിച്ച് കുടുംബവര്‍ഷാചരണത്തിനു തുടക്കം കുറിച്ചു.

ട്രസ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, പാരീഷ് കൌസില്‍ അംഗങ്ങള്‍, ഭക്തസംഘടനാപ്രസിഡന്റുമാര്‍, മതാധ്യാപകര്‍ എന്നിവരും ക്രിസ്മസ് ശുശ്രൂഷയില്‍ പങ്കെടുത്ത ആയിരത്തോളം വിശ്വാസി സമൂഹവും ചടങ്ങില്‍ സാക്ഷ്യം വഹിച്ചു. കുടുംബവര്‍ഷാചരണത്തിന്റെ വിജയത്തിനുവേണ്ടി രൂപത ഫാമിലി അപ്പസ്തോലേറ്റ് പ്രത്യേകം തയാറാക്കിയ പ്രാര്‍ഥന ജോണികുട്ടി അച്ചന്‍ ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റുചൊല്ലി.

തിരുകുടുംബത്തിന്റെ മാതൃകയില്‍ എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച് വിവിധ പ്രശ്നങ്ങളാല്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ പ്രാര്‍ഥനയുടെയും പങ്കുവയ്ക്കലിന്റെയും ഭവനങ്ങളായി ദൈവസ്നേഹത്തില്‍ നിലനില്‍ക്കുന്നതിനും കുടുംബബന്ധങ്ങളെ വിശുദ്ധീകരിക്കുന്നതിനും എല്ലാ ദമ്പതിമാരെയും സ്നേഹത്തിലും വിശ്വസ്തതയിലും ജീവിതകാലം മുഴുവന്‍ ചേര്‍ത്തു നിര്‍ത്തുന്നതിനും മക്കള്‍ക്ക് വിശുദ്ധിയും വിജ്ഞാനവും ലഭിക്കുതിനും മക്കളും മാതാപിതാക്കളും പരസ്പരസ്നേഹത്തിലും ബഹുമാനത്തിലും വളര്‍ന്ന് കുടുംബങ്ങളെ ദൈവസാന്നിധ്യത്തിന്റെ വയലും വീടുമാക്കി മാറ്റുതിനുംവേണ്ട ദൈവകൃപ പ്രാര്‍ഥനയിലൂടെ കൈവരിക്കുന്നതിനും ഉദ്ദേശിച്ചാണ് കുടുംബവര്‍ഷം ആചരിച്ചത്.

ആഗോള കത്തോലിക്കാസഭയില്‍ അടുത്തവര്‍ഷം നടക്കാന്‍പോകുന്ന രണ്ടു പ്രധാനപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍കൂടിയാണ് രൂപത 2015 കുടുംബവര്‍ഷമായി ആചരിച്ചത്. 2014 നവംബര്‍ 30 മുതല്‍ 2016 ഫെബ്രുവരി രണ്ടുവരെ ആഗോളസഭ സമര്‍പ്പിതവര്‍ഷമായി ആചരിക്കുകയാണ്. പൂര്‍ണസമര്‍പ്പണത്തിലൂടെ പ്രേഷിതദൌത്യം നിര്‍വഹിച്ച് ആയിരക്കണക്കിനു സമര്‍പ്പിതരെയും കുടുംബങ്ങളെയും അവരുടെ നിസ്വാര്‍ഥ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നതിനും പ്രേഷിതരംഗങ്ങളില്‍ ജോലിചെയ്യുന്ന എല്ലാവരോടും ആദരവു പുലര്‍ത്തുതിനുള്ള മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും ഉദ്ദേശിച്ചാല്‍ സഭ പ്രേഷിതവര്‍ഷം ആചരിച്ചത്.

അടുത്തവര്‍ഷം സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ വടക്കേ അമേരിക്കയിലാദ്യമായി ഫിലാഡല്‍ഫിയായില്‍ നടക്കാന്‍പോകുന്ന എട്ടാമത് ആഗോള കുടുംബസംഗമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും എന്ന വസ്തുതയും കുടുംബവര്‍ഷാചരണത്തിന് പ്രേരകശക്തിയാകും. ക്രൈസ്തവമൂല്യങ്ങള്‍ എല്ലാ കുടുംബങ്ങളിലും ഊട്ടിയുറപ്പിക്കുക, സഹോദരസ്നേഹം വര്‍ധിപ്പിക്കുക, കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ കുടുംബസംഗമത്തിന്റെ ലക്ഷ്യം. സ്നേഹമാണ് നമ്മുടെ ദൌത്യം, സമ്പൂര്‍ണ സജീവകുടുംബം എന്നതാണ് കുടുംബസംഗമത്തിന്റെ മുദ്രാവാക്യം.

ലോകമാസകലം വര്‍ധമാനമായിക്കൊണ്ടിരിക്കുന്ന കുടുംബശിഥിലീകരണ ത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനായി 2015 ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡും വര്‍ഷാചരണത്തിന് ശക്തി പകരും.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍