അനുഗ്രഹങ്ങളുടെ പ്രസാദവര്‍ഷമായി സെന്റ് ജോര്‍ജ് ചര്‍ച്ച് കൂദാശ ചെയ്തു
Wednesday, December 24, 2014 7:35 AM IST
പാറ്റേഴ്സണ്‍ (ന്യൂജേഴ്സി): നന്ദി നിറഞ്ഞ മനസോടെ പ്രാര്‍ഥനാനിരതരായി നിന്ന വിശ്വാസി സമൂഹത്തെ സാക്ഷിനിര്‍ത്തി സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ച് മാര്‍ ജേക്കബ് അങ്ങാടിയത്ത് കൂദാശ ചെയ്തതോടെ ഗാര്‍ഫീല്‍ഡ് മിഷന്‍, ഷിക്കാഗോ രൂപതയിലെ പുതിയ ഇടവകയായി.

അനുഗ്രഹങ്ങളുടെ പ്രസാദവര്‍ഷം ഗാര്‍ഫീല്‍ഡ് മിഷനു മേല്‍ വീണ്ടും നിറഞ്ഞ നിമിഷം. ഭാഗ്യം സിദ്ധിച്ച ഇടവക സമൂഹം. ട്രൈസ്റ്റേറ്റ് മേഖലയില്‍ രൂപതയുടെ ഏറ്റവും മനോഹരവും വിശാലവുമായ ദേവാലയം; മിഷന്റെ ആദ്യ ഡയറക്ടര്‍ ബിഷപ് മാര്‍ ജോയി ആലപ്പാട്ട്; ശ്രമദാനത്തിന്റെ ഐക്യം പുത്തനുണര്‍വ് പകരുകയും ജീര്‍ണിച്ച ദേവാലയം പുനര്‍നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത വിശ്വാസികള്‍; സര്‍വോപരി ഫിലാഡല്‍ഫിയയിലും ഹൂസ്റണിലും പെയര്‍ലാന്റിലും ദേവാലയ സ്ഥാപനത്തിനു മുന്‍കൈ എടുത്ത വികാരി ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ടിലിന്റെ നേതൃത്വം സെന്റ് ജോര്‍ജ് ഇടവകയുടേയും അംഗങ്ങളുടേയും ധന്യതയുടെ തെളിവായി കൂദാശാ കര്‍മ്മം.

നാല്‍പത്തെട്ട് ദിവസത്തെ അധ്വാനത്തിലൂടെ പുനര്‍നിര്‍മിച്ച ദേവാലയം പുനരര്‍പ്പിക്കുന്ന ദിനം മുഴുനീള ആഘോഷങ്ങളുടേതായിരുന്നു.

രാവിലെ താലപ്പൊലിയും ചെണ്ടമേളവും മുത്തുക്കുടകളുമായി മാര്‍ അങ്ങാടിയത്തിനെ ദേവാലയത്തിലേക്ക് എതിരേറ്റതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. ഫാ. ക്രിസ്റി, രൂപത ചാന്‍സലര്‍ സെബാസ്റ്യന്‍ വേത്താനത്ത്, റോക്ലാന്റ് മിഷന്‍ ഡയറക്ടര്‍ ഫാ. തദേവൂസ് അരവിന്ദത്ത് തുടങ്ങി ഏതാനും വൈദീകര്‍ സഹകാര്‍മികരായി. പാറ്റേഴ്സണ്‍ രൂപതാധ്യക്ഷന്‍ ആര്‍തര്‍ ജോസഫ് സെറാറ്റലി കൂദാശാ കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും ഐറീഷ് വിശ്വാസികള്‍ക്കായി ആരംഭിച്ച പള്ളി ലോകത്തിന്റെ മറ്റൊരു കോണില്‍നിന്നുവന്ന കത്തോലിക്കാ സമൂഹത്തിനായി പുനരര്‍പ്പിക്കുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് പൊതുസമ്മേളനവും കലാപരിപാടികളും നടന്നു. ജോയി ചാക്കപ്പന്‍ ആമുഖ പ്രസംഗം നടത്തി. ട്രസ്റി ബാബു ജോസഫ് സ്വാഗതം ആശംസിച്ചു. വൈദീകനായെത്തുന്ന സ്ഥലത്തൊക്കെ പള്ളി സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുന്ന ഫാ. ക്രിസ്റിക്ക് 'പള്ളിയച്ചന്‍' എന്നൊരു സ്ഥാനപ്പേര് തന്നെ നല്‍കണമെന്നദ്ദേഹം അഭിപ്രായപ്പെട്ടു.

മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടന പ്രസംഗത്തില്‍ സന്തോഷത്തിന്റെ സുദിനത്തെ സ്വാഗതം ചെയ്തു. പള്ളി പുനര്‍നിര്‍മിതിക്കായി ഇടവകാംഗങ്ങള്‍ ഒത്തുകൂടിയതിലെ ഐക്യബോധവും സ്നേഹവും അദ്ദേഹം എടുത്തുകാട്ടി. ഈ ചൈതന്യം പള്ളി കൂദാശ കഴിയുന്നതോടെ ഇല്ലാതാകാന്‍ പാടില്ല. ചിലപ്പോഴൊക്കെ പള്ളിയിലും രൂപതയിലുമൊക്കെ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. അവയൊക്കെ വിട്ടുവീഴ്ചയുടേയും ക്ഷമയുടേയും അരൂപിയില്‍ കൈകാര്യം ചെയ്യാനാവണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി മേഖലയില്‍ വിശ്വാസികളെ ഒരുമിപ്പിക്കുകയും അവര്‍ക്കായി മലയാളത്തില്‍ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്ത ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സേവനം അദ്ദേഹം അനുസ്മരിച്ചു.

ന്യൂയോര്‍ക്കില്‍ നാലു ദിവസവും ന്യൂജേഴ്സിയില്‍ മൂന്നുദിവസവും അദ്ദേഹം കുര്‍ബാന അര്‍പ്പിക്കുമായിരുന്നു . 2001ല്‍ രൂപത വരികയും മിഷന്‍ സ്ഥാപിതമാകുകയും ചെയ്തപ്പോള്‍ അദ്ദേഹം ന്യൂയോര്‍ക്കിന്റെ മാത്രം ചുമതലയേറ്റു. ന്യൂജേഴ്സിയിലേക്ക് ഫാ. ജോയി ആലപ്പാട്ട് ഡയറക്ടറായി വന്നു.

ദേവാലയമില്ലാതിരുന്ന നമുക്ക് ഗാര്‍ഫീല്‍ഡിലെ ഔവര്‍ ലേഡി ഓഫ് സോറോസ് ചര്‍ച്ച് അഭയമായി. മിഷന്‍ ഡയറക്ടര്‍ അവിടുത്തെ ഇടവകയുടെ അഡ്മിനിസ്ട്രേറ്ററായി. ന്യൂവാര്‍ക്ക് ആര്‍ച്ച് ഡയോസിനോടും ഔവര്‍ ലേഡി ഓഫ് സോറോസ് ഇടവകയോടുമുള്ള കടപ്പാട് നിസീമമാണ്.

ഫാ. ജോയി ആലപ്പാട്ട് ഷിക്കാഗോ കത്തീഡ്രല്‍ വികാരിയായശേഷം മിഷന്‍ ഡയറക്ടറായ ഫാ. പോള്‍ കോട്ടയ്ക്കല്‍, മിഷന് ജോണ്‍ പോള്‍ രണ്ടാമന്റെ നാമം നല്‍കി. പിന്നീട് അദ്ദേഹം കോര്‍പസ് ക്രിസ്റി ഡയോസിസ് വൈദീകനായപ്പോഴാണ് ഫാ. ക്രിസ്റി ഡയറക്ടറായത്.

കലാ,സാംസ്കാരിക രംഗത്ത് ഈ ഇടവകയിലുള്ളവര്‍ കൈവരിച്ച നേട്ടങ്ങള്‍ സ്തുത്യര്‍ഹമാണ്. യൂത്ത് ക്ളബ് ആകട്ടെ ഏറ്റവും കര്‍മനിരതവും.

ദൈവത്തോടും സഭയോടും ഒത്ത് നമുക്ക് മുന്നേറാം. നിങ്ങളുടെ സഹകരണവും അഭിപ്രായങ്ങളുമെല്ലാം സഭാധികൃതര്‍ വിലമതിക്കുന്നു. സ്നേഹിക്കുന്ന സമൂഹമായി നാം മാറണം. സെന്റ് ജോര്‍ജിന്റെ നാമത്തിലുള്ള ഇടവക ഉത്തരോത്തരം ഉന്നതി പ്രാപിക്കട്ടെ എന്നദ്ദേഹം ആശംസിച്ചുകൊണ്ട് ദേവാലയം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

തുടര്‍ന്ന് മാര്‍ അങ്ങാടിയത്ത്, ഫാ.ക്രിസ്റി എന്നിവരുടെ നേതൃത്വത്തില്‍ നിലവിളക്ക് തെളിയിച്ചു. ആശംസകള്‍ നേര്‍ന്ന റോക്ക്ലാന്റ് കൌണ്ടി ലെജിസ്ളേറ്റര്‍ ഡോ. ആനി പോള്‍, ഇടവകാംഗങ്ങളുടെ ശ്രമദാനത്തേയും അര്‍പ്പണ മനോഭാവത്തേയും പ്രശംസിച്ചു. കൌണ്ടി ലെജിസ്ളേച്ചര്‍ സെന്റ് ജോര്‍ജ് ഇടവക ദിനം പ്രഖ്യാപിച്ച പ്രൊക്ളമേഷന്‍ അവര്‍ ഫാ. ക്രിസ്റിക്ക് കൈമാറി.

ഇടവകാംഗങ്ങളുടെ അര്‍പ്പണബോധവും പള്ളി പുനര്‍നിര്‍മിതിക്കായി മുന്നിട്ടിറങ്ങിയവരുടെ നേതൃപാടവവുമാണ് ഈ ദിനത്തെ സുദിനമാക്കിയതെന്ന് ഫാ. ക്രിസ്റി പറഞ്ഞു. ഔവര്‍ ലേഡി ഓഫ് സോറോസ് പാരീഷിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. ചരിത്രവും ഓര്‍മകളും ഉറങ്ങുന്ന ദേവാലയമാണിത്. അത് നഷ്ടപ്പെടാതെതന്നെ തങ്ങള്‍ സംരക്ഷിക്കും.

പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോയി ചാക്കപ്പന്‍, ട്രസ്റിമാരായ സാബു ജോസഫ്, ബിനു ജോണ്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ റോയി മാത്യു, തോമസ് തോട്ടുകടവില്‍, എ.സി. ജോര്‍ജ്, തോമസ് മേലേടം, അള്‍ത്താര നിര്‍മിച്ച സജി ചെറുപുഷ്പം, മറിയയുടെ നേതൃത്വത്തിലുള്ള വനിതാ വിഭാഗം, യുവാക്കള്‍ എന്നിവരോടുള്ള നന്ദി പറഞ്ഞറിയിക്കാനാവില്ല. നമുക്ക് കിട്ടിയ ക്രിസ്മസ് സമ്മാനമാണ് ദേവാലയം എന്ന് അദ്ദേഹം പറഞ്ഞു.

ട്രസ്റി ബിനു ജോണ്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. പങ്കെടുത്തവര്‍ക്കായി രാവിലെ മുതല്‍ ഭക്ഷണമൊരുക്കിയിരുന്നു. വൈകിട്ട് ഡിന്നറോടെ ചടങ്ങുകള്‍ സമാപിച്ചു.

നൂറുകണക്കിനാളുകളുടെ ശ്രമദാനത്തിന്റെ വിജയഗാഥയായി മാറിയ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചിന്റെ കൂദാശയുടെ ആദ്യപടിയായി റെക്ടറി രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് വെഞ്ചരിച്ചു.

വിശാലവും മനോഹരവുമായ പള്ളി 1940ല്‍ ഐറീഷ് വംശജര്‍ക്കായി നിര്‍മ്മിച്ചതാണ്. ക്രമേണ ഐറീഷ് വംശജര്‍ അവിടെ നിന്ന് താമസം മാറ്റി. പാറ്റേഴ്സണ്‍ രൂപത ഒരു വര്‍ഷത്തിലേറെയായി സെന്റ് ജോര്‍ജ് പള്ളി അടച്ചുപൂട്ടിയിട്ടിരിക്കുകയായിരുന്നു. ജീര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പള്ളി ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ടിലിന്റെ നേതൃത്വത്തില്‍ ജോണ്‍പോള്‍ മിഷന്‍ ഒക്ടോബര്‍ 31ന് വാങ്ങി. നേരത്തെ സമാഹരിച്ചിരുന്ന എട്ടുലക്ഷം ഡോളറും പുതുതായി സമാഹരിച്ച തുകയും സഹിതം ബാങ്കില്‍ നിന്ന് ലോണെടുക്കാതെ പള്ളി വാങ്ങി. രണ്േടക്കര്‍ സ്ഥലവും എണ്‍പതില്‍പ്പരം പാര്‍ക്കിംഗ് ലോട്ടും, എഴുനൂറില്‍പരം പേര്‍ക്കിരിക്കാവുന്ന പള്ളിയും ഹാളും 15 മുറികളുള്ള പള്ളിമേടയും അടക്കം മൂന്നു മില്യന്‍ മതിപ്പുവരുന്ന പള്ളി.

പള്ളിയുടെ പുനര്‍നിര്‍മാണം ഇടവകാംഗങ്ങള്‍ ഏറ്റെടുത്തു. റൂഫ് മാറ്റുന്നതൊഴിച്ചുള്ള ജോലിക്ക് ആയുധങ്ങളുമായി ആബാലവൃദ്ധം രംഗത്തിറങ്ങി. തകര്‍ച്ച നേരിട്ടുകൊണ്ടിരുന്ന പള്ളിയുടേയും പരിസരങ്ങളുടേയും മുഖച്ഛായ മാറി. ബെഞ്ചുകളെല്ലാം വീണ്ടും സ്ഥാപിച്ചു. ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ഭാഗങ്ങള്‍ നന്നാക്കി. പെയിന്റും പോളീഷുമടിച്ചു. വീക്കെന്‍ഡുകളില്‍ ഫാ. ക്രിസ്റിയും ഒട്ടേറെ ഇടവകാംഗങ്ങളും കണ്ണില്‍ എണ്ണയൊഴിച്ച് നിര്‍മാണരംഗത്തിറങ്ങി.

അതുഫലം കണ്ടുവെന്ന് നന്ദിപൂര്‍വം ഫാ. ക്രിസ്റി റെക്ടറി കൂദാശ വേളയില്‍ ചൂണ്ടിക്കാട്ടി. 'ഇടവക വികാരി ഇടവക ജനത്തിന്റെ പിതാവാണ്. പിതാവിന്റെ ഭവനത്തില്‍ മക്കള്‍ക്കെല്ലാവര്‍ക്കും സ്ഥാനമുണ്ട്. ഇത് നിങ്ങളുടെ എല്ലാവരേടേയും കൂടിയാണ്' കൂദാശാ കര്‍മ്മം നിര്‍വഹിച്ച് മാര്‍ അങ്ങാടിയത്ത് പറഞ്ഞു. ക്രിസ്തുവിന്റെ ഭവനമെന്ന നിലയില്‍ ഇവിടെ താമസിക്കുന്നവരും ഇവിടെ വരുന്നവരും വിശുദ്ധിയില്‍ ജീവിക്കാന്‍വേണ്ടി പ്രാര്‍ഥിക്കണം.

മിഷന്റെ ഡയറക്ടറായി പത്തുവര്‍ഷം പ്രവര്‍ത്തിച്ചശേഷം സഹായ മെത്രാനായ മാര്‍ ജോയി ആലപ്പാട്ടിന് അസുഖം മൂലം കൂദാശയ്ക്കെത്താന്‍ കഴിയാതിരുന്നത് മാര്‍ അങ്ങാടിയത്ത് ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ ഫാ. സെബാസ്റ്യന്‍ വേത്താനത്ത്, ഫാ. പോളി എന്നിവര്‍ സഹകാര്‍മികരായി പങ്കെടുത്തു.

പള്ളി സജീവമാകുന്നതില്‍ അയല്‍വാസികള്‍ക്കെല്ലാം വലിയ സന്തോഷമാണെന്ന് ഫാ. ക്രിസ്റി പറഞ്ഞു. നേരത്തെ വളരെ സജീവമായ പാരീഷായിരുന്നു ഇത്. പാറ്റേഴ്സന്റെ തിലകക്കുറിയായിരുന്നു. അതിനാല്‍ പള്ളിയുടെ പഴയ പേര് തന്നെ നിലനിര്‍ത്തണമെന്ന ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു. അതു മാനിച്ചുകൊണ്ട് പേര് നിലനിര്‍ത്താന്‍ തീരുമാനിച്ചു. വിശുദ്ധ ജോണ്‍ പോളിന്റെ പേരിനു പകരം സെന്റ് ജോര്‍ജിന്റെ പേര് ഇടവകയ്ക്ക് നല്‍കുന്നതിന് മാര്‍ അങ്ങാടിയത്ത് അനുമതിയും നല്‍കി.

പഴയ അള്‍ത്താര മാറ്റി പുതിയത് നിര്‍മിച്ചത് സജി സെബാസ്റ്യനും (ചെറുപുഷ്പം) സംഘവുമാണ്. നാട്ടിലും ഇവിടേയും ഇന്റീരിയര്‍ ഡെക്കറേറ്ററായ സജി ചെറുപ്പം മുതല്‍തന്നെ പള്ളി ഡെക്കറേഷനില്‍ സജീവമായിരുന്നു. ഡെക്കറേഷന്‍ വിദഗ്ധനായ പിതാവിനൊപ്പം സജിയും പങ്കുചേരും. ആ വൈദഗ്ധ്യം ഇവിടെ പുതിയ അള്‍ത്താരയായി രൂപംകൊണ്ടു. വൈക്കം നടയില്‍ ഇടവകാംഗമായിരുന്നു സജി.

ട്രസ്റിമാരായ ബാബു ജോസഫ്, ബിനു ജോണ്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവകക്കാര്‍ ഒത്തുകൂടിയപ്പോള്‍ വിവിധ ജോലികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ റോയി മാത്യു, തോമസ് തോട്ടുകടവില്‍, എ.സി ജയിംസ് തുടങ്ങിയവര്‍ മുന്നോട്ടുവന്നു.

250ല്‍പരം കുടുംബങ്ങളാണ് ഇടവകയില്‍. ഗാര്‍ഫീല്‍ഡ് ഔവര്‍ ലേഡി ഓഫ് സോറസ് ചര്‍ച്ചില്‍ ആരാധന നടത്തിയിരുന്ന മിഷന്‍ പാര്‍ക്കിംഗ് പ്രശ്നം മൂലം അടുത്തയിടയ്ക്ക് പ്രശ്നത്തിലായി. ഇവിടെ പള്ളിയുടെ പാര്‍ക്കിംഗ് ലോട്ട് മാത്രമല്ല, അടുത്തുള്ള പാര്‍ക്കിംഗ് കൂടി നല്‍കാന്‍ അയല്‍ക്കാര്‍ സന്നദ്ധം.

ഫിലാഡല്‍ഫിയയില്‍ പള്ളിക്ക് രൂപംകൊടുക്കുകയും ഹൂസ്റണില്‍ പള്ളി റീമോഡല്‍ ചെയ്യുകയും, പെയര്‍ലാന്റില്‍ പള്ളിക്കായി പത്തേക്കര്‍ സ്ഥലം വാങ്ങുകയുമൊക്കെ ചെയ്യുന്നതിന് നേതൃത്വം കൊടുത്ത ഫാ. ക്രിസ്റി തലശേരി രൂപതയിലെ പേരാവൂര്‍ സ്വദേശിയാണ്. അമേരിക്കയിലെത്തിയിട്ട് ഒരു വ്യാഴവട്ടമായി.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം