ഫൊക്കാന ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് അടൂര്‍ ഗോപാലകൃഷ്ണനും സുഗതകുമാരിക്കും
Friday, December 19, 2014 10:17 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സിനിമയുടെ കുലപതി പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, കവയത്രിയും വാഗ്മിയും സാമൂഹ്യപരിഷ്കര്‍ത്താവുമായ സുഗതകുമാരി എന്നിവര്‍ക്ക് ഫൊക്കാന ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനുവരി 24 ന് കോട്ടയത്ത് നടക്കുന്ന കേരള കണ്‍വന്‍ഷനില്‍ സമ്മാനിക്കും.

1941ല്‍ അടൂരിലാണ് ഗോപാലകൃഷ്ണന്റെ ജനനം. 1965ല്‍ പൂനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. 1972ല്‍ സ്വയംവരം എന്ന ആദ്യ ചിത്രം ഉയര്‍ന്നു. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, കഥാപുരുഷന്‍, നാല് പെണ്ണുങ്ങള്‍ തുടങ്ങി എട്ടോളം ചിത്രങ്ങളും പതിനഞ്ചോളം ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തു. കഥ, തിരക്കഥ, സംഭാഷണം എന്നിവ അദ്ദേഹം തന്നെ നിര്‍വഹിച്ചു.

മിക്ക സിനിമകള്‍ക്കും കേരള ഗവണ്‍മെന്റിന്റേയും കേന്ദ്ര ഗവണ്‍മെന്റിന്റെയും അവര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 1982ല്‍ എലിപ്പത്തായത്തിന് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രത്യേക ബഹുമതി ലഭിച്ചിട്ടുണ്ട്. 2004 ല്‍ ഫാല്‍ക്കെ അവാര്‍ഡിനും അര്‍ഹനായി.

അടൂരിന്റെ ചിത്രങ്ങള്‍ എന്നും കേരളത്തിന്റെ കലാ,സാംസ്കാരിക പൈതൃകം എടുത്തുകാട്ടുന്നവയാണ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് 2006 ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. പല വിദേശ രാജ്യങ്ങളിലും ഫിലിം ഫെസ്റിവലുകളില്‍ ജൂറിയായും ജൂറി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഉയര്‍ന്ന ബഹുമതിയായ ലീജിയന്‍ ഓഫ് ഹോണര്‍ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

1934ല്‍ വാഴപ്പള്ളില്‍ തറവാട്ടില്‍ ആയിരുന്നു കവയത്രി സുഗതകുമാരിയുടെ ജനനം. യൂണിവേഴ്സിറ്റി കോളജില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷം ഇന്ത്യന്‍ സ്കൂള്‍ ഓഫ് ഫിലോസഫിയില്‍ മൂന്നുവര്‍ഷക്കാലം റിസര്‍ച്ച് ചെയ്ത ശേഷം അധ്യാപികയായി.

സുഗതകുമാരിയുടെ ആദ്യകവിത പാതിരാപൂക്കള്‍ 1968ല്‍ പ്രസിദ്ധീകരിക്കുകയും ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. അതിനുശേഷം നിരവധി കവിതകള്‍ പുറത്തിറക്കിയിട്ടുണ്ട്.

1968ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. തുടര്‍ന്ന് അവാര്‍ഡുകളുടെ ഒരു കൂമ്പാരം തന്നെ ലഭിക്കുകയുണ്ടായി. 1978ല്‍ രാത്രിമഴ എന്ന കവിതക്ക് കേന്ദ്ര സാഹിത്യ അവാര്‍ഡ് ലഭിച്ചു. വയലാര്‍ അവാര്‍ഡ്, ഇന്ദിരാ പ്രിയദര്‍ശിനി വര്‍ഷമിത്ര അവാര്‍ഡ്, ആശാന്‍ പുരസ്കാരം, വളളത്തോള്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്കാരം, സരസ്വതി സമ്മാന്‍ എന്നീ പുരസ്കാരങ്ങളും നേടിയ ടീച്ചര്‍ 2006 ല്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹയായി.

കാടിനേയും പ്രകൃതിയേയും സ്നേഹിക്കുന്ന സുഗതി കുമാരി പ്രകൃതി സംരക്ഷണ സമിതിയുടെ ആദ്യത്തെ സെക്രട്ടറിയാണ്. സൈലന്റ് വാലി പദ്ധതിക്കെതിരേ ടീച്ചര്‍ നയിച്ച സമരം ആ പദ്ധതി തന്നെ ഗവണ്‍മെന്റിനെക്കൊണ്ട് ഉപേക്ഷിക്കാനിടയാക്കി. കേരളത്തിലെ വനിതാ കമ്മീഷന്‍ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണേയും സുഗതി കുമാരിയേയും ഫൊക്കാന ലൈഫ് ടൈം അവാര്‍ഡിന് തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്െടന്ന് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു.