ബിനോയ് തോമസിനെ മേരിലാന്‍ഡ് എന്‍വയണ്‍മെന്റല്‍ കൌണ്‍സില്‍ അംഗമായി ഗവര്‍ണര്‍ നിയമിച്ചു
Thursday, December 4, 2014 9:57 AM IST
വാഷിംഗ്ടണ്‍ ഡിസി: ഫോമ മുന്‍ സെക്രട്ടറി ബിനോയ് തോമസിനെ മേരിലാന്‍ഡ് ചില്‍ഡ്രന്‍സ് എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് പ്രൊട്ടക്ഷന്‍ അഡ്വൈസറി കൌണ്‍സില്‍ അംഗമായി ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഓമാലി നിയമിച്ചു. നാലു വര്‍ഷമാണു കാലാവധി. അടുത്തയാഴ്ച സത്യ പ്രതിഞ്ജ ചെയ്യും.

കഴിഞ്ഞ വര്‍ഷം കമ്മീഷന്‍ ഓണ്‍ എന്‍വയണ്‍മെന്റല്‍ ജസ്റീസ് ആന്‍ഡ് സസ്റയിനബിള്‍ കമ്യൂണിറ്റീസ് അംഗമായും ബിനൊയ് തോമസിനെ ഗവണര്‍ നിയമിച്ചിരുന്നു. ഒരേ സമയം രണ്ടു കമ്മീഷനുകളില്‍ അംഗത്വം ലഭിക്കുന്നത് അപൂര്‍വമാണ്.

2000ല്‍ സ്ഥാപിച്ച കൌണ്‍സില്‍ കുട്ടികളെ ദോഷകരമായി ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപറ്റി പഠിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഇതിനാവശ്യമായ നിയമ നിര്‍മാണം സംബന്ധിച്ച് ജനറല്‍ അസംബ്ളിക്കും ഉപദേശങ്ങള്‍ സമര്‍പ്പിക്കും.

ഈ മാസം സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ നടത്തുന്ന അവസാന ഘട്ട നിയമനങ്ങളിലൊന്നാണിത്. 'മേരിലാന്‍ഡില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നിങ്ങളുടെ അര്‍പ്പണ ബോധത്തിനു നന്ദി. നിങ്ങളുടെ സഹായവും പിന്തുണയും വഴി ആശാവഹമായ മറ്റങ്ങള്‍ കൈവരിക്കാനാവുമെന്നതില്‍ സംശയമില്ല,' ഗവര്‍ണര്‍ നിയമന ഉത്തരവില്‍ പറഞ്ഞു.

ജസ്റീസ് ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥനായ ബിനോയിയുടെ പേര് ശിപാര്‍ശ ചെയ്തത് മേരിലാന്‍ഡ് ഡിപ്പര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെന്റല്‍ ഹൈജീന്‍ അസിസ്റന്റ് ഡയറക്ടര്‍ ഡോ. ക്ളിഫോര്‍ഡ് മിച്ചലും എന്‍വയണ്‍മെന്റല്‍ ജസ്റീസ് കോഓര്‍ഡിനേറ്റര്‍ ലിസ നിസ്ളിയുമാണ്.

തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനു ബിനോയ് ഗവര്‍ണര്‍ക്കു നന്ദി പറഞ്ഞു. മേരിലാന്‍ഡിലെ ജനങ്ങളെ സേവിക്കാന്‍ ഒരവസരം കൂടി ലഭിച്ചതില്‍ സന്തോഷമൂണ്ട്. അമേരിക്കയിലെ ഏറ്റവും പുരോഗമന ചിന്താഗതിയുള്ള സ്റേറ്റുകളിലൊന്നായ മേരിലാന്‍ഡ് ആണ് രണ്ടു ദശാബ്ദമായി തന്റെ വീടും.ഡോ. മിച്ചലിനും നിസ്ളിക്കും ബിനോയി പ്രത്യേകം നന്ദി പറയുകയും ചെയ്തു.

നേരത്തെ ഗവര്‍ണറൂടേ കൌണ്‍സില്‍ ഫോര്‍ ന്യു അമേരിക്കന്‍സ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബിനോയ് ഈസ്റ് മോണ്ട്ഗോമറി കൌണ്ടി സിറ്റിസന്‍സ് അഡ്വൈസറി ബോര്‍ഡ് അംഗമായും ആറു വര്‍ഷം പ്രവര്‍ത്തിച്ചു. ജസ്റീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ചേരും മുമ്പ് 20 വര്‍ഷം ഡി.സി. ഗവണ്‍മെന്റില്‍ പ്രവര്‍ത്തിച്ചു. കിഡ്സ് പീസിന്റെ മിഡ് അറ്റ്ലാന്റിക് റീജിയനല്‍ ഡയറക്ടറായിരുന്നു. ബിനോയ് രൂപം കൊടുത്ത ഫാദര്‍ഹുഡ് ഇനിഷിയേറ്റീവ് ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രോജക്ടിന് അംഗീകാരം നല്‍കി ആദരിച്ചു.

എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എം.എം.തോമസിന്റെ പുത്രനാണ് ബിനോയ്. പാലാ സെന്റ് തോമസ് കോളജ് യൂണിയന്‍ സെക്രട്ടറി, കെഎസ്യു കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ച ബിനോയ്, ഇന്‍ഡോര്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് ബിരുദാനന്തരബിരുദം നേടി, 1992 ല്‍ അമേരിക്കയിലെത്തി.

കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ സെക്രട്ടറി, പ്രസിഡന്റ്, ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ബിനോയ് 2006 വാഷിംഗ്ടണില്‍ നടന്ന കേരള മേളയുടെ കണ്‍വീനറായിരുന്നു. പതിനായിരത്തിലധികം ആള്‍ക്കാരെ സംഘടിപ്പിച്ച് ലോകശ്രദ്ധ നേടിയ കേരള മേള ഇന്നും ഏറ്റവും വലിയ മലയാളി സംഗമമായി നില കൊള്ളുന്നു. പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനയായ നാഷണല്‍ കൌണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നു.

റിപ്പബ്ളിക്കന്‍ നാഷണല്‍ കമ്മിറ്റിയില്‍ രണ്ടു പ്രാവശ്യം പ്രസംഗിക്കാന്‍ അവസരം ലഭിച്ച ബിനോയ്, ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് രണ്ടു പ്രാവശ്യം വൈറ്റ്ഹൌസിലേക്ക് ക്ഷണം ലഭിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വൈറ്റ് ഹൌസില്‍ എത്തിയപ്പോള്‍ ബിനോയിക്കും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യുയോര്‍ക്കില്‍ നടത്തിയ വിരുന്നിലേക്കും ക്ഷണം ലഭിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം