റോഡപകടത്തില്‍ മരിച്ച രഘുകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Monday, December 1, 2014 9:59 AM IST
ദമാം: നവംബര്‍ 10 ന് മദീനക്കു സമീപം ഹനാക്കിയയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കന്യാകുമാരി ലക്ഷ്മിപുരം സ്വദേശി പരേതനായ രാഘവന്‍ പിള്ളയുടെ മകന്‍ രഘുകുമാറി (48) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

ദമാം ദല്ലയില്‍ കഴിഞ്ഞ 22 വര്‍ഷമായി തയ്യല്‍ തൊഴിലാളി ആയിരുന്ന രഘുകുമാര്‍ നവംബര്‍ ഒമ്പതിന് യാമ്പൂവില്‍ ഉള്ള സുഹൃത്തിനെ കാണാന്‍ പോകുംവഴിയാണ് അപകടം ഉണ്ടായത്. രഘു സഞ്ചരിച്ചിരുന്ന വാഹനം ടയര്‍ പൊട്ടി മറിയുകയായിരുന്നു.

അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ നവയുഗം സാംസ്കാരിക വേദി ദമാം മേഖല കമ്മിറ്റി അംഗം സക്കീര്‍ ഹുസൈന്‍ മദീനയിലെത്തി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു തിരിച്ചു വന്നു. സക്കീറിന് സഹായത്തിനായി പോള്‍ മണി, പി.പി. റഹീം (ന്യൂ ഏജ് ഇന്ത്യ ഫോറം ജിദ്ദ), ഷരീഫ്(കെഎംസിസി) എന്നിവരുമുണ്ടായിരുന്നു.

അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ രഘുവിന്റെ സുഹൃത്തുക്കളായ മഹാരാജന്‍, ധര്‍മ്മലിംഗം, ജോണ്‍സണ്‍ എന്നിവരുമുണ്ടായിരുന്നു. മഹാരാജനെ വിദഗ്ദ്ധ ചികിത്സയ്ക്കായി നാട്ടില്‍ എത്തിച്ചു.

രഘുവിന്റെ മാതാവ് ഓമന, ഭാര്യ ചിത്രലേഖ, മകള്‍ ദുര്‍ഗ എന്നിവര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പോള്‍ മണിക്കും മറ്റ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ജോണ്‍സണും അധികാര പത്രം നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം