വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ മുസ്ലിം മതവിശ്വാസികള്‍ ഖുറാന്‍ പാരായണം നടത്തി
Monday, November 17, 2014 7:32 AM IST
വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ നൂറുകണക്കിന് മുസ്ലിം മതവിശ്വാസികള്‍ ഒത്തുചേര്‍ന്ന് ഖുറാന്‍ പാരായണവും നമസ്കാരവും നടത്തിയത് കത്തോലിക്കാ - മുസ്ലിം മത സൌഹാര്‍ദത്തിന് ഉത്തമ മാതൃകയായി.

വെളളിയാഴ്ച രാവിലെ നമസ്കാരത്തിന് എത്തിയ മുസ്ലിം വിശ്വാസികളെ കത്തീഡ്രല്‍ ഡീന്‍ വെരി ഗാരി ഹാളും ചുമതലക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ക്രൂശിത രൂപമിരിക്കുന്ന അള്‍ത്താരയ്ക്കു മുമ്പില്‍ ഒരു വശത്തായി പുല്‍പായ വിരിച്ചു നമസ്കാരത്തിനായി മുസ്ലിം വിശ്വാസികള്‍ മുട്ടുമടക്കി അണി നിരന്നപ്പോള്‍, സമീപം കത്തോലിക്ക വിശ്വാസികളും കൂപ്പു കൈകളോടെ സ്ഥാനം പിടിച്ചത് ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു.

അമേരിക്കയിലെ സൌത്ത് ആഫ്രിക്കന്‍ അംബാസഡറും മുസ്ലിം സ്കോളറുമായ ഇബ്രഹാം റസൂള്‍ മതപ്രഭാഷണം നടത്തി.

ഇസ്ലാമിന്റെ പേരില്‍ ചില ഭീകരവാദികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലിം ക്രിസ്ത്യന്‍ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണമെന്ന റസൂള്‍ അഭ്യര്‍ഥിച്ചു. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി നേരിടുന്നതിന് ഒരു കൂട്ടം നല്ല ജനങ്ങളുടെ കൂട്ടായ്മ ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു മണിക്കൂര്‍ നീണ്ട മതപ്രഭാഷണം അറബിക്ക് ഭാഷകളിലെ നിരവധി ടെലിവിഷന്‍ ചാനലുകള്‍ തല്‍സമയ സംപ്രക്ഷേപണം ചെയ്തു.

സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് ജാതി മത ഭേദമെന്യേ ഏവരും ശ്രമിക്കണമെന്ന് കത്തീഡ്രല്‍ ലിറ്റര്‍ജി ഡയറക്ടര്‍ റവ. കാനന്‍ ജിനാ കാമ്പല്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു. കനത്ത സുരക്ഷാ ഏര്‍പ്പെടുത്തിയിരുന്നിട്ടും നമസ്കാരം താമസിപ്പിക്കുവാന്‍ ശ്രമിച്ച ഒരു വനിതയെ ദേവാലയത്തില്‍ നിന്നും പുറത്താക്കേണ്ടി വന്നു. വാഷിംഗ്ടണ്‍ ഡിസി നാഷണല്‍ കത്തീഡ്രലില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പ്രാര്‍ഥനയ്ക്കു അനുമതി നല്‍കിയത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍