ഇന്ത്യന്‍ വിദ്യാര്‍ഥികളെ കബളിപ്പിച്ച വ്യാജ യൂണിവേഴ്സിറ്റി പ്രസിഡന്റിന് 16 വര്‍ഷം തടവ്
Friday, November 7, 2014 8:59 AM IST
കാലിഫോര്‍ണിയ: 2008 ല്‍ സ്ഥാപിതമായ ട്രയ്വാലി (ഠൃശ്മഹഹ്യീ) യൂണിവേഴ്സിറ്റി സ്ഥാപകയും പ്രസിഡന്റുമായ സൂസന്‍ പിംഗ് സു (44) വിനെ നൂറുകണക്കിന് വിദേശ വിദ്യാര്‍ഥികളെ കബളിപ്പിച്ച കേസില്‍ 16 വര്‍ഷത്തെ തടവും ആറ് മില്യന്‍ ഡോളര്‍ പിഴയും യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി ജോന്‍ എസ്. ടിഗര്‍ വിധിച്ചു.

ഗവണ്‍മെന്റ് അക്രഡിറ്റേഷന്‍ ഇല്ലാത്ത യൂണിവേഴ്സിറ്റി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനിയറിംഗ്, മെഡിസിന്‍, ലോ എന്നീ ഡിഗ്രികളാണ് വാഗ്ദാനം ചെയ്തിരുന്നത്. ഡിഗ്രിയോടൊപ്പം ജോലിയും വാഗ്ദാനം ചെയ്തു വ്യാജ രേഖകള്‍ ചമച്ച് വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയില്‍ വരുന്നതിനുളള വീസയും ഇവര്‍ നല്‍കിയിരുന്നു. ഇവരുടെ പരസ്യത്തില്‍ ആകൃഷ്ടരായി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്ന് എത്തിച്ചേര്‍ന്നത്.

11 വിദ്യാര്‍ഥികളുമായി ആരംഭിച്ച യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുടെ എണ്ണം ഒറ്റവര്‍ഷം കൊണ്ട് 939 ആയി ഉയര്‍ന്നു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുളളവരായിരുന്നു. 2700 ഡോളര്‍ വരെ ഒരു സെമസ്റ്ററിനു ഫീസ് ഈടാക്കിയിരുന്നു.

2011 ല്‍ ഹോംലാന്റ് സെക്യൂരിറ്റി നടത്തിയ റെയ്ഡില്‍ യൂണിവേഴ്സിറ്റിയുടെ വ്യാജ ഇടപാടുകള്‍ കണ്െടത്തിയതിനെ തുടര്‍ന്ന് അടച്ചു പൂട്ടുന്നതിന് ഉത്തരവിട്ടു. ഇതു മൂലം നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ അമേരിക്കയില്‍ നിന്നും നാടു കടത്തി. ഇന്ത്യയിലും അമേരിക്കയിലും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂണിവേഴ്സിറ്റി പ്രസിഡന്റ് സൂസന്‍ ചുരുങ്ങിയ കാലം കൊണ്ടു 6.1 മില്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍