സിലിക്കണ്‍വാലിയില്‍ മലയാളം ഹൃസ്വചിത്രം 'ജോണ്‍' പ്രദര്‍ശനത്തിനൊരുങ്ങുന്നു
Tuesday, November 4, 2014 5:53 AM IST
സാന്‍ ഫ്രാന്‍സിസ്കോ: പ്രതീഷ് ഏബ്രഹാം രചനയും സംവിധാനവും ഛായാഗ്രഹണവും നിരവഹിച്ച് സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയിലെ മലയാളീ സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കിയ മലയാളം ഹൃസ്വചിത്രം 'ജോണ്‍' പ്രഥമ പ്രദര്‍ശനത്തിനൊരുങ്ങുന്നു. നവംബര്‍ എട്ടാം തിയ്യതി വൈകിട്ട് 5 മണിക്ക് സാന്‍ജോസിലെ ടൌണ്‍- 3 തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

പ്രശസ്ത സിനിമാ നിര്‍മാതാവും കവിയും നടനും ആയ തമ്പി ആന്റണി ആയിരിക്കും മുഖ്യാതിഥി. ഇതാദ്യമായാണ് ഒരു മലയാളം ഷോര്‍ട്ട് ഫിലിം ബേ ഏരിയയിലെ ഒരു ബിഗ്സ്ക്രീന്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.

സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ നമ്മുടെ ജീവതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ അത് നമ്മുടെ ജീവതത്തെ എത്ര മാത്രം ബാധിക്കുന്നു എന്നതാണ് സംവിധായകനായ പ്രതീഷ് എബ്രഹാം ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

വളരെ ചുരുങ്ങിയ ചിലവില്‍ ഒരു മെയിന്‍ സ്ട്രീം മൂവിയുടെ എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ സിനിമയുടെ മുഴുവന്‍ രംഗങ്ങളും ചിത്രീകരിച്ചത് സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയിലാണ്.

പ്രശസ്ത സിനിമ സംഗീത സംവിധായകന് രാജേഷ് നരോത് ആണ് ഈ ചിത്രത്തിനുവേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

മധു ബാലകൃഷ്ണന്‍ ശബ്ദം നല്കിയ മനോഹര ഗാനരംഗം ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു. ഡാന്‍സറും നാടക നടനുമായ ജോണ്‍പുലികോട്ടില്‍ നായക വേഷത്തിലെത്തുമ്പോള്‍ നര്‍ത്തകിയും അഭിനേത്രിയും റിഥം ഡാന്‍സ് സ്കൂളിന്റെ ആര്‍ട്ട് ഡയറക്ടറും ആയ ശിങ്കാരി കുര്യാക്കോസ് ആണ് നായികാ വേഷത്തിലെത്തുന്നത്.

സുജന ജോസഫ് ആണ് മറ്റൊരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത് നിരവധി ജനപ്രിയ നാടകങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ തന്മയത്തത്തോടെ അവതരിപ്പിച്ചു ജനപ്രീതി നേടിയ എഴുത്തുകാരി ബിന്ദു ടിജി ആണ് അടുത്ത നിര്‍ണ്ണായക കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത്.

സുബി ആന്‍ഡ്രൂസ്, അശോക് മാത്യു , ബിജൈ തോമസ് നിധിരി, ഹാന്‍സ് ചാക്കോ, ദാനിയേല്‍ പുലിക്കോട്ടില്‍ എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹസംവിധാനം: അനൂപ് ജോര്‍ജ്ജ് & ദിനേശ് ജയരാജ്, കലാസംവിധാനം: ധന്യ അഗസ്റിന്‍, ശബ്ദം: ദേവാനന്ദ് സത്യമൂര്‍ത്തി.

യാദൃശ്ചികമായാണ് പ്രതീഷിന് സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയിലെ പ്രശസ്ത സിനിമ സംഗീത സംവിധായകനായ രാജേഷ് നരോതിനോടൊപ്പം ഒരു ഇംഗ്ളീഷ് ഷോര്‍ട്ട് ഫിലിമില്‍ ഒന്നുചേര്‍ന്ന് ജോലി ചെയ്യുവാന്‍ പ്രതീഷിന് ഭാഗ്യം ലഭിച്ചത്. ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാവുന്ന രാജേഷിനോടോപ്പമുള്ള സിനിമാ പ്രവര്‍ത്തനത്തോടെയാണ് പ്രതീഷിന് പ്രായോഗിക സിനിമാ തലത്തിലേക്കുള്ള വാതില്‍ തുറന്നുകിട്ടിയത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം