അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി സെമിനാര്‍
Monday, October 27, 2014 4:56 AM IST
ഷിക്കാഗോ: മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍, 'സത്യവിശ്വാസവും പാരമ്പര്യങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ഷിക്കാഗോയിലുള്ള സുറിയാനി ഇടവകാംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓക്ക്പാര്‍ക്കിലുള്ള സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ വെച്ച് ഒക്ടോബര്‍ 18-ന് ശനിയാഴ്ച വൈകിട്ട് ആറിന് സെമിനാര്‍ നടത്തി.

സുറിയാനി സഭയുടെ വിശ്വാസം വിലമതിക്കാനാവാത്ത നിധിയാണെന്നും എന്നാല്‍ അത് തുറന്നു നോക്കുവാന്‍ ശ്രമിക്കാതെ, അബദ്ധ വിശ്വാസങ്ങളുടെ പുറകെ നമ്മള്‍ ഓടുകയാണെന്നും സെന്റ് ജോര്‍ജ് സുറിയാനി പള്ളി വികാരി തോമസ് കുര്യന്‍ അച്ചന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സത്യവിശ്വാസത്തെപ്പറ്റി നമ്മള്‍ അറിഞ്ഞിരിക്കേണ്ടതായ എല്ലാ വിവരങ്ങളും പരിശുദ്ധ സഭയില്‍ക്കൂടി നമുക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ഒരു കടലാസിന്റെ വില പോലും കൊടുക്കാതെ അത് അവഗണിച്ചിരിക്കുകയാണ്. സെന്റ് മേരീസ് ക്നാനായ പള്ളി വികാരി ബഹുമാനപ്പെട്ട തോമസ് മേപ്പുറത്ത് അച്ചന്‍ അദ്ദേഹത്തിന്റെ ആശംസാ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

പാരമ്പര്യത്തില്‍കൂടി കൈമാറി കിട്ടിയിരിക്കുന്ന നമ്മുടെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും വിലമതിക്കാനാവാത്തതാണെന്നും ഇങ്ങനെയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ബഹുമാനപ്പെട്ട ലിജു പോള്‍ ശെമ്മാശന്‍ അഭ്യര്‍ത്ഥിച്ചു.

സത്യവിശ്വാസവും പാരമ്പര്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് നയിച്ചു. ആദ്യ നൂറ്റാണ്ടില്‍ സഭയിലുണ്ടായ വേദവിപരീതങ്ങള്‍, സുറിയാനി സഭയുടെ വിശ്വാസപ്രമാണം, സഭയുടെ അടിസ്ഥാനം എന്നീ ഭാഗങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി.

വിശുദ്ധ വേദപുസ്തകം ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കുന്നതാണ് ഇന്ന് ക്രിസ്തീയ സമൂഹത്തിനുള്ള ഒരു വെല്ലുവിളി എന്നും അദ്ദേഹം സൂചിപ്പിച്ചു. അന്ത്യോഖ്യാ വിശ്വാസ സംരക്ഷണസമിതിയുടെ സെക്രട്ടറി എന്ന സ്ഥാനത്തുനിന്ന് ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം