ന്യൂയോര്‍ക്ക്: താളമേളങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളത്തിന് ദൃശ്യവിസ്മങ്ങള്‍ സമ്മാനിച്ചവര്‍ക്കാണ് ഇക്കുറി ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാരം.
മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസും വിഷ്വല്‍ മീഡിയ എന്ന മാധ്യമത്തെ മലയാളികളുടെ വിരുന്നു മുറിയിലെത്തിക്കുകയും തീന്മേശ മര്യാദകളുടെ ഭാഗമാക്കുകയും ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണനും ഇന്ത്യ പ്രസ്ക്ളബ് മാധ്യമശ്രീ പുരസ്കാര ജേതാക്കളായി.
കൈരളി ടിവിയുടെ മാനേജിംഗ് ഡയറക്ടറാണ് മാധ്യമരത്ന പുരസ്കാരം നേടിയ ജോണ്‍ ബ്രിട്ടാസ്. ഇന്ത്യ പ്രസ്ക്ളബിന്റെ അടുത്ത നാഷണല്‍ കോണ്‍ഫറന്‍സ് നടക്കുന്ന 2015 ല്‍ ഷിക്കാഗോയില്‍ വച്ചാവും മാധ്യമരത്ന പുരസ്കാരം ജോണ്‍ ബ്രിട്ടാസിന് സമ്മാനിക്കുക.
വിജയപീഠത്തില്‍ രണ്ടുപേര്‍ എത്തിയതോടെ നിലവിലുളള അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ ഒന്നരലക്ഷമാക്കിയതായി ഇന്ത്യ പ്രസ്ക്ളബ് ഭാരവാഹികള്‍ അറിയിച്ചു. പത്രപ്രവര്‍ത്തന മേഖലക്ക് ഇരുവരും നല്കിയ സേവനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രശംസാഫലകവും അവാര്‍ഡ് തുകക്കൊപ്പം നല്‍കും.
ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നവംബര്‍ എട്ടിന് നടക്കുന്ന ചടങ്ങിലാണ് പുരസ്കാര വിതരണം. പ്രസ്ക്ളബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സംഘടനാ നേതൃത്വ സംവാദത്തോടെ രാവിലെ പത്തിന് അന്നേ ദിവസത്തെ പരിപാടികള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് പ്രസ്ക്ളബ് ദേശീയ നേതൃത്വത്തിന്റെ ചുമതലയില്‍ മാധ്യമശ്രീ അവാര്‍ഡ് വിതരണ ചടങ്ങുകള്‍ ആരംഭിക്കുക. ജേതാക്കള്‍ നേതൃത്വം നല്കുന്ന മീഡിയ സെമിനാറോടെ ചടങ്ങുകള്‍ക്ക് ആരംഭമാവും. വിഷയാവതരണവും ചോദ്യോത്തര വേളയുമാണ് ഒരോ സെമിനാര്‍ സെഷനിലുണ്ടാവുക. വൈകുന്നേരം ആറിന് പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായ എന്‍.കെ പ്രേമചന്ദ്രന് എംപി സമ്മേളനത്തില്‍ അവാര്‍ഡ് തുകയും പ്രശംസാഫലകവും ജേതാക്കള്‍ക്ക് സമ്മാനിക്കും.
ഇതാദ്യമായാണ് ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാരം പങ്കുവയ്ക്കുന്നത്. വിധി നിര്‍ണയത്തില്‍ തുല്യ മാര്‍ക്കുകള്‍ ഇരുവരും നേടിയതിനാലാണ് അവാര്‍ഡ് പങ്കിട്ടു നല്കാന് തീരുമാനിച്ചത്.
പത്രപ്രവര്‍ത്തന രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുണ്ട് ജോണി ലൂക്കോസിനും എം.ജി രാധാകൃഷ്ണനും. അത്യധികം വിലമതിക്കപ്പെടേണ്ടതാണ് മാധ്യമ മേഖലയില്‍ ഇരുവരുടെയും സംഭാവനകളെന്ന് ജൂറി അംഗങ്ങളായ ഡോ.എം.വി പിളള, ഡോ. റോയി പി. തോമസ്, ജോസ് കണിയാലി എന്നിവര്‍ ചൂണ്ടിക്കാട്ടി.
മൂന്നംഗ ജൂറി തെരഞ്ഞെടുത്തവരെ കണ്‍സള്‍ട്ടന്റായ താരസൂര്യന് മോഹന്‍ലാലാണ് അന്തിമമായി വിലയിരുത്തിയത്. മോഹന്‍ലാല്‍ ജേതാക്കളിരുവര്‍ക്കും പ്രശംസ നേരുകയും ആശംസകളര്‍പ്പിക്കുകയും ചെയ്തു.
അച്ചടി, ദൃശ്യ മാധ്യമ രംഗത്ത് മുപ്പതുവര്‍ത്തെ പ്രവര്‍ത്തന പരിചയമുണ്ട് മനോരമ ന്യൂസ് ഡയറക്ടറായ ജോണി ലൂക്കോസിന്. മലയാള മനോരമയില്‍ റിപ്പോര്‍ട്ടറായി ആരംഭിച്ച് കോട്ടയം, തൃശൂര്‍ ഡിസ്ട്രിക്ട് കറസ്പോണ്ടന്റും തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്റുമായി തിളങ്ങി. രാഷ്ട്രീയ റിപ്പോര്‍ട്ടിംഗില്‍ പ്രാഗത്ഭ്യം തെളിയിച്ച ജോണി ലൂക്കോസ് മനോരമക്കായി ഒട്ടേറെ ഇലക്ഷന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വിശകലനങ്ങള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭാ അവലോകനവും കൈകാര്യം ചെയ്തു. രാഷ്ട്രീയ വിശകലന നര്‍മ്മപംക്തിയായ ആഴ്ചകുറിപ്പുകള്‍ മൂന്നുവര്‍ഷത്തോളം മനോരമക്കായി തയാറാക്കി.
പ്രധാനമന്ത്രിയുടെ മീഡിയ ഡെലിഗേഷനില്‍ അംഗമായി 1996 ല്‍ റോമില്‍ നടന്ന വേള്‍ഡ് ഫുഡ് സമ്മിറ്റ് റിപ്പോര്‍ട്ട് ചെയ്ത ജോണി ലൂക്കോസ് ശ്രീലങ്കയിലെ തമിഴ് പുലികള്ക്കെതിരെയുളള സൈനിക നടപടിയുടെ വിവരങ്ങളും വായനക്കാരിലെത്തിച്ചു. റോട്ടറി യൂത്ത് എക്സ്ചേഞ്ചിന്റെ ഭാഗമായി ഒരുമാസം അര്‍ജന്റീനയില്‍ ചിലവഴിക്കുകയും ഒക്ലഹോമയിലെ ദി ഡെയ്ലി ഒക്ലഹോമന്‍ ദിനപത്രത്തില്‍ പത്രപ്രവര്‍ത്തക പരിശീലന പദ്ധതിയില്‍ പങ്കെടുക്കുകയും ചെയ്തു. അഭിമുഖം പി.ജി, ചിരിനിലാവിന്റെ നായനാര്‍ എന്നിങ്ങനെ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടയം അതിരമ്പുഴ പാറപ്പുറത്ത് ലൂക്കാ ഉലഹന്നാന്റെയും അന്നമ്മയുടെയും മകനാണ്. നീനയാണ് ഭാര്യ. വിവാഹിതയായ മകള്‍ ഗീതിക മെരിലാന്‍ഡിലുണ്ട്. മെരിലാന്‍ഡിലെ ഹ്യൂഗ്സില്‍ ഉദ്യോഗസ്ഥനായ സഞ്ജുവാണ് മരുമകന്.
സിപിഎം സൈദ്ധാന്തികന്‍ പി. ഗോവിന്ദപ്പിളളയുടെ മകനായ എം.ജി രാധാകൃഷ്ണന് ബോംബെയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് റിവ്യൂവിലാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 33 വര്‍ഷത്തെ പത്രപ്രവര്‍ത്തന പാരമ്പര്യമുളള എം.ജി രാധാകൃഷ്ണന് തുടര്‍ന്ന് മാതൃഭൂമി ദിനപത്രത്തിലെത്തി. വാര്‍ത്താ വാരികയായ ഇന്ത്യ ടു ഡേയില്‍ ഇരുപതു വര്‍ഷക്കാലം അസോസിയേറ്റ് എഡിറ്ററായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററായത്.
രാഷ്ട്രീയം, സാമ്പത്തികം, മീഡിയ, സിനിമ, സ്പോര്‍ട്സ് എന്നിങ്ങനെ വൈവിധ്യമായ വിഷയങ്ങള്‍ എം.ജി രാധാകൃഷ്ണന് കൈകാര്യം ചെയ്യുന്നു. ഡവലപ്മെന്റ് ജേര്‍ണലിസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, കെ. ബാലകൃഷ്ണന് പ്രൈസ് എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങള്‍ നേടി. കേരള യൂണിയന് ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് പ്രസിഡന്റ്, കേസരി ജേര്ണലിസ്റ് ട്രസ്റ് ചെയര്മാന്, സ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ജൂറി അംഗം, തിരുവനന്തപുരം ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഫാക്കല്‍റ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
വായിച്ചു തീര്‍ത്ത അച്ഛന്; ഭയം, പ്രേമം, സംഗീതം; ധര്‍മിഷ്ഠയും നെറ്റിക്കണ്ണും തെളിയുമ്പോള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു. ശാസ്ത്രജ്ഞയായ ജയശ്രീയാണ് ഭാര്യ. തേജസ്വിനി രാധാകൃഷ്ണന്, മുകുളിക രാധാകൃഷ്ണന് എന്നിവര്‍ മക്കളാണ്.
ഡല്‍ഹി ദേശാമാനി ബ്യൂറോയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ജോണ്‍ ബ്രിട്ടാസ് ഇന്ദ്രപ്രസ്ഥ രാഷ്ട്രീയത്തിന്റെ ഉളളറകള്‍ കണ്ടറിഞ്ഞ വ്യക്തിയാണ്. കൈരളി ടിവി തുടങ്ങുമ്പോള്‍ നേതൃസ്ഥാനത്തേക്ക് ബ്രിട്ടാസിന്റെ പേര് നിര്‍ദ്ദേശിച്ചത് ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടി തന്നെയാണ്. അഭിമുഖങ്ങളിലൂടെ കാണികളിലേക്ക് ഇറങ്ങുന്ന ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയുടെ മുന്‍ അനുയായി ട്രെവല്‍ ഗേറ്റ്സുമായി നടത്തിയ അഭിമുഖം വിവാദം സൃഷ്ടിച്ചിരുന്നു.
മാര്‍ക്കുകള്‍ പോരടിക്കാന്‍ മറന്നെന്ന് ജൂറി അംഗങ്ങള്‍
പ്രഗത്ഭരില്‍ നിന്നും അതിപ്രഗത്ഭരെ തെരഞ്ഞെടുക്കുകയെന്ന ദുഷ്കരമായ ജോലിയായിരുന്നു ഇന്ത്യ പ്രസ്ക്ളബ് മാധ്യമശ്രീ പുരസ്കാര നിര്‍ണയത്തിലെ കടമ്പയെന്ന് ജൂറി അംഗങ്ങളായ ഡോ. എം.വി പിളള (ഡാളസ്), ഡോ. റോയി പി. തോമസ് (ഷിക്കാഗോ), ജോസ് കണിയാലി (ഷിക്കാഗോ) എന്നിവര്‍ വിലയിരുത്തി. വന്നുചേര്‍ന്ന അപേക്ഷകളില്‍ ഒരോരുത്തരും ഒന്നിനൊന്നു മികച്ചു നിന്നു. അതില്‍ നിന്നുമാണ് രണ്ടുപേര്‍ക്ക് തുല്യമാര്‍ക്ക് എന്ന നിലയിലേക്ക് അവസാന വിലയിരുത്തല്‍ വന്നത്.
മലയാളിയല്ലാത്ത ഒരു പത്രപ്രവര്ത്തകന് ഇക്കുറി അപേക്ഷ നല്‍കിയിരുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ ഇദ്ദേഹം ദി വീക്കിന്റെ കറസ്പോണ്ടന്റാണ്. ഒരു വനിതയും അപേക്ഷകരിലുണ്ടായിരുന്നു. ബാംഗളൂരില്‍ ദി വീക്കിന്റെ കറസ്പോണ്ടന്റാണ് ഈ യുവതി.
അപേക്ഷകര്‍ ബയോഡാറ്റക്കൊപ്പം ഇതുവരെയുളള പ്രവര്‍ത്തനത്തിന്റെ രേഖകളും വച്ചിരുന്നതിനാല്‍ ലേഖനങ്ങളും റിപ്പോര്‍ട്ടുകളുമായി ഒട്ടേറെ പേജുകള്‍ വായിച്ചു തീര്‍ക്കാനുണ്ടായിരുന്നു. വിലയിരുത്തലാവുമ്പോള്‍ വരികള്‍ക്കിടയിലൂടെ അപഗ്രഥിച്ചുളള വായനയാണ് വേണ്ടത്. അതിനാല്‍ തന്നെ സമയം ഏറെ വേണ്ടിവന്നു.
വിഷയങ്ങളും ഭാഷയും കണക്കിലെടുക്കുമ്പോള്‍ ഒന്നിനൊന്നു മികച്ചു നിന്നവയാണ് ഓരോരുത്തരുടെയും സൃഷ്ടികളെന്ന നിസംശയം പറയാം. പത്ര്രപ്രവര്ത്തന മേഖല കൂടുതല്‍ പ്രഫഷണലിസം കൈവരിച്ചതിന്റെയും മാത്സര്യം നിറഞ്ഞതിന്റെയും പ്രതിഫലനമായി ഈ മുന്നേറ്റത്തെ കാണാം. ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കണമെന്ന് ഓരോ പത്രപ്രവര്‍ത്തകനും ശ്രമിക്കുന്ന കാലത്ത് റിപ്പോര്‍ട്ടിംഗിലെയും ലേഖനം തയാറാക്കലിലെയും മുന്നേറ്റം ഊഹിക്കാവുന്നതേയുളളൂ.
പന്ത്രണ്ടു വിഭാഗങ്ങളാണ് മാര്‍ക്ക്ഷീറ്റില്‍ ഉണ്ടായിരുന്നത്. അച്ചടി മാധ്യമ രംഗത്തിനുളള സംഭാവന, വിഷ്വല്‍ രംഗത്തിനുളള സംഭാവന, റൈറ്റിംഗ് ക്രാഫ്ട്, വിഷ്വല്‍ മീഡിയയിലെ പ്രകടനം, എക്സ്ക്ളൂസീവ് ന്യൂസുകളുടെ സൃഷ്ടി, പ്രവര്‍ത്തന കാലത്തിനുളള ക്രെഡിറ്റ്, വാര്‍ത്താ സംഭരണത്തിലെ സാമൂഹ്യബോധം, അപേക്ഷകരുടെ ഇമേജ്, ഇന്ത്യ പ്രസ്ക്ളബുമായുളള അടുപ്പം, മുന്‍ അവാര്‍ഡുകളും നേട്ടങ്ങളും ജൂറി അംഗങ്ങളുടെ റേറ്റിംഗ് എന്നിവ യായിരുന്നു 12 ഘടകങ്ങള്‍. ഈ ഘടകങ്ങളിലൊക്കെയും നേരിയ ഏറ്റക്കുറച്ചിലുകളെ മത്സരാര്‍ഥികള്‍ തമ്മില്‍ ഉണ്ടായിരുന്നുളളൂ.
രണ്ടുപേര്‍ മാത്രമാണ് വിജയികളായതെങ്കിലും ഏറെക്കുറെ അതിനൊപ്പമുളള പ്രകടനമാണ് മറ്റുളളവര്‍ നടത്തിയതെന്നും ജൂറി അംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
അതാണ് ജോണി, എം.ജി: മോഹന്ലാണ്
ദുബായ്: അര്‍ഹതപ്പെട്ട കൈകളില്‍ തന്നെയാണ് ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാരം എത്തുന്നതെന്ന് ജൂറി കണ്‍സള്‍ട്ടന്റായ മോഹന്‍ലാല്‍. മൂന്നംഗ ജൂറി കണ്െടത്തിയ ജേതാക്കളായ ജോണി ലൂക്കോസ്, എം.ജി രാധാകൃഷ്ണന് എന്നിവര്‍ക്ക് അദ്ദേഹം അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുന്ന അപൂര്‍വതയും ഈ അവാര്‍ഡ് പദ്ധതിക്ക് പിന്നിലുണ്െടന്ന് മലയാളത്തിന്റെ അഭിമാനമായ സൂപ്പര്‍താരം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ സംഘടനകള്‍ വഴി ആദരിക്കപ്പെടുമ്പോള്‍ വിശാലമാകുന്ന മലയാളി സമൂഹത്തിലുളളവര്‍ തമ്മിലുളള അടുപ്പം കൂടുകയാണ് ചെയ്യുന്നത്. ദൂരപരിധികള് മറികടന്ന് നമ്മുടെ പൈതൃകവും സംസ്കാരവും പങ്കിടുവാന്‍ നമ്മള്‍ക്കാവുമ്പോള്‍ അത് വരും തലമുറക്കും ഗുണകരമാവുന്നുവെന്ന് മോഹന്‍ലാല്‍ അഭിനന്ദന കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
വിഷ്വല്‍ മീഡിയ അതിശക്തമായി നിലനില്‍ക്കുന്ന വസ്തുത കണക്കിലെടുത്താണ് ജൂറി കണ്‍സള്‍ട്ടന്റായി മോഹന്‍ലാലിനെ സമീപിക്കാന്‍ ഇന്ത്യ പ്രസ്ക്ളബ് തീരുമാനിച്ചത്. വിസ്മയ ഭാവങ്ങളിലൂടെ മലയാളിയുടെ മനസില്‍ ഇത്രയേറെ പതിഞ്ഞ ഒരു നടനുണ്ടായിട്ടില്ല. ജനമനസില്‍ പതിപ്പിച്ചെടുക്കുന്ന ഭാവചേഷ്ടകള്‍ അവതരിപ്പിക്കാന്‍ അസാമാന്യ പ്രതിഭയുളള മോഹന്‍ലാലിന് അതപഗ്രഥിക്കാനും കഴിയുമെന്ന് ഇന്ത്യ പ്രസ്ക്ളബ് വിലയിരുത്തി. മാത്രവുമല്ല സ്വന്തം ബ്ളോഗിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലെ ലേഖനങ്ങളിലൂടെയും എഴുത്തിന്റെ ലോകത്തും മോഹന്‍ലാല്‍ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. മാധ്യമശ്രീ പുരസ്കാര നിര്‍ണയ സമിതിയില്‍ ജൂറി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാനുളള ക്ഷണം മോഹന്‍ലാല്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു.