ന്യൂയോര്‍ക്ക്: പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ ഒരു ചതുരശ്ര അടി സ്പാണ്‍സര്‍ഷിപ്പ് കൂപ്പണ്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രോജക്ട് ഡയറക്ടര്‍ ഫാ. ഷാജി മുക്കടിയില്‍, സഭാ മാനേജിഗ് കമ്മിറ്റി അംഗം പോള്‍ കറുകപിള്ളില്‍, തോമസ് ജോണ്‍ എന്നിവര്‍ അമേരിക്കയിലും കാനഡയിലുമുള്ള ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു.
ശനി ഞായര്‍ ദിവസങ്ങളില്‍ കാനഡയിലെ ടൊറന്റോയിലെ ദേവാലയങ്ങളും, 10,11,12 തീയതികളില്‍ ഷിക്കാഗോയിലെ ദേവാലയങ്ങളും സന്ദര്‍ശിക്കും. സാധാരണക്കാരന് കൈയെത്താവുന്ന ദൂരത്തില്‍ കാന്‍സര്‍ ചികിസ്തയ്ക്ക് മധ്യകേരളത്തില്‍ ഒരു നല്ല ഹോസ്പിറ്റല്‍ എന്ന ആശയത്തില്‍ ആരംഭിച്ച പരുമല കാന്‍സര്‍ സെന്റര്‍ ഒരു ചതുരശ്ര അടി സ്പാണ്‍സര്‍ഷിപ്പിന്റെ കൂപ്പണ്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. സഭാ വ്യത്യാസം കൂടാതെ, കേരളത്തിലെ പാവപ്പെട്ടവന് കുറഞ്ഞ ചിലവില്‍ കാന്‍സര്‍ ചികിത്സ ലഭ്യമാക്കണം എന്നതായിരിക്കണം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൊതു സ്ഥാപനമായ പരുമല കാന്‍സര്‍ സെന്റെറിന്റെ മുദ്രാവാക്യം. അതിന്റെ നല്ല നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ബാവാ തിരുമേനിയുടെ കരങ്ങള്‍ക്ക് ശക്തി പകരുക എന്നതാണ് ഓരോ സഭാ സ്നേഹിയുടെയും കടമ.
മരണം ഉറപ്പിച്ച് വേദനയോടു പൊരുതുന്നവര്‍ക്ക് തൊട്ടടുത്ത് ആശ്വാസത്തിന്റെ ചെറിയൊരു തുരുത്ത്, വേദനയെ തുരത്താന്‍ ചികില്‍സ വേണ്ടവര്‍ക്ക് ദുരിതയാത്രയുടെ വേദനയില്‍ നിന്നുള്ള മോചനം, ഇതൊന്നുമല്ലാത്തവര്‍ക്ക് വേദനയുടെ ലോകത്തു നിന്ന് അകലം പാലിക്കാന്‍ അറിവിന്റെ വെളിച്ചം പകരുന്ന കേന്ദ്രം. ഇതൊക്കെയാണ് പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര കാന്‍സര്‍ കെയര്‍ സെന്ററിലൂടെ മലങ്കര സഭ ലക്ഷ്യ മിടുന്നത്. പക്ഷേ കണക്കുകള്‍ക്കും സ്വപ്നസാഫല്യത്തിനുമിടയില്‍ വന്നു പെട്ട പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കാരുണ്യമുള്ളവരുടെ കിനിവ് കാത്തു നില്‍ക്കുകയാണ് ആശുപത്രി അധികൃതര്‍.
കെട്ടിടത്തിന്റെ പണി പാതിയിലെത്തിയതേയുള്ളു. ഇനിയും നൂറുകോടി രൂപയോളം വേണം. പക്ഷേ, അര്‍ബുദം ബാധിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ദൈന്യം കണ്ടറിഞ്ഞവരും മസിലാക്കിയവരും കൈ കോര്‍ത്താല്‍ ഇത് ചെറിയൊരു തുകയാണ്
തിരുവന്തപുരം ആര്‍സിസിയിലും എറണാകുളത്തും മാത്രം ചികില്‍സയ്ക്ക് ആശ്രയിക്കുന്ന മധ്യകേരളത്തിലെ അര്‍ബുദരോഗികള്‍ക്ക് അധികം യാത്ര ചെയ്യാതെ ചികില്‍സ ലഭ്യമാക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രത്തിന്റെ കെട്ടിടം പണിയാണ് പാതിവഴിയില്‍ നില്‍ക്കുന്നത്. കീമോ തെറപ്പി, സര്‍ജറി, റേഡിയേഷന്‍ എന്നീ മൂന്നുതരം അര്‍ബുദ ചികില്‍സകളും ലഭ്യമാക്കുക, മരണം ഉറപ്പിച്ചവര്‍ക്ക് കഴിയാവുന്നിടത്തോളം നന്നായി പരിചരണം ലഭ്യമാക്കുക, കീമോതെറപ്പി ചെയ്യാനെത്തുന്നവര്‍ക്ക് രാവിലെ വന്ന് വൈകിട്ട് മടങ്ങാവുന്ന തരത്തില്‍ സംവിധാനമുണ്ടാക്കുക എന്നിവയാണ് പുതിയ കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്.
2009ല്‍ ആണ് കെട്ടിടം പണി തുടങ്ങിയത്. താഴെ രണ്ടു നിലകളും മുകളില്‍ എട്ട് നിലകളുമായി ഉദ്ദേശിച്ച കെട്ടിടത്തില്‍ ഇപ്പോള്‍ താഴത്തെ നിലകളുടെയും മുകളിലെ അഞ്ചു നിലകളുടെയും പണി മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ആകെ ചെലവ് 129 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 35.48 കോടി രൂപ ഇതികം ചെലവാക്കിക്കഴിഞ്ഞു. ഉപകരണങ്ങള്‍ വാങ്ങാന്‍ മാത്രം 50 കോടി രൂപയിലേറെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നിയന്ത്രണത്തില്‍ വിവിധ രംഗങ്ങളിലെ വിദഗ്ധരും ഡോക്ടര്‍മാരും അടങ്ങുന്ന വിവിധ സമിതികള്‍ കെട്ടിടം പണിയുടെ മേല്‍ാട്ടത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പണി പൂര്‍ത്തിയാവുമ്പോള്‍ ഒരു നിലയില്‍ 33,000 ചതുരശ്ര അടിയാണ് ഉപയോഗയോഗ്യമായി ഉണ്ടാവുക. ഒരു ചതുരശ്ര അടിക്ക് 3700 രൂപ വച്ചു വേണം. മലങ്കര സഭാ മക്കള്‍ ഓരോരുത്തരും ഓരോ ചതുരശ്ര അടിയുടെ തുകയെങ്കിലും സംഭാവന നല്‍കാന്‍ തയാറായാല്‍ അതു തന്നെ ആശുപത്രിക്കു വലിയൊരു കൈത്താങ്ങാവുമെന്ന് പ്രോജക്ട് ഡയറക്ടര്‍ ഫാ. ഷാജി മുക്കടിയില്‍ പറയുന്നു.
ഇതിനു പുറമെ, ആശുപത്രി പുറപ്പെടുവിക്കുന്ന ഉടമ്പടി രേഖകളിലൂടെ പലിശരഹിത വായ്പ നല്‍കാനും പ്രിയപ്പെട്ടവരുടെ പേരില്‍ മുറികള്‍ പണി കഴിപ്പിക്കാനും ജാതിമത ഭേദമെന്യെ ആര്‍ക്കും മുന്നോട്ടുവരാമെന്നും ഇവര്‍ പറയുന്നു. അര്‍ബുദ രോഗത്തില്‍ നിന്നു മുക്തി നേടിയവരും രോഗത്തിനടിപ്പെട്ടെങ്കിലും ഇവിടത്തെ സാന്ത്വന പരിചരണം കൊണ്ട് സുഖമരണം സാധ്യമായവരുടെ ബന്ധുക്കളും മറ്റും ഇതിനകം സംഭാവനകള്‍ നല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.
വേദനിക്കുന്നവര്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ മനസുള്ളവര്‍ ലോകത്തിന്റെ പല കോണുകളിലും ഇനിയുമുണ്െടന്നതിനാല്‍ കെട്ടിടം പണി അധികം വൈകാതെ പൂര്‍ത്തിയാക്കാനാവുമെന്നും മലങ്കര സഭ പ്രതീക്ഷിക്കുന്നു
ഇപ്പോള്‍ പരിമിതമായ സൌകര്യങ്ങളില്‍ അവശ്യം വേണ്ടുന്നവരെ കിടത്തി പരിപാലിക്കുന്നുണ്ട്. കുവൈറ്റ് ഹോം എന്നറിയപ്പെടുന്ന കെട്ടിടത്തില്‍ ഇതിനായി 20 മുറികളും ഒരു വാര്‍ഡുമുണ്ട്. പക്ഷേ, പലപ്പോഴും ഈ മുറികള്‍ പോലും തികയാതെ വരുന്ന അവസ്ഥയുമുണ്ട്. വീടുകളില്‍ കിടപ്പിലായവരെയും ആശുപത്രിയില്‍ നിന്നുള്ള സംഘം കൃത്യമായ ഇടവേളകളില്‍ വീടുകളിലെത്തി പരിശോധിക്കുന്നതായി സിഇഒ ഫാ. എം.സി. പൌലോസ് പറഞ്ഞു. നൂറോളം പേര്‍ക്ക് വീട്ടിലെത്തി ചികില്‍സയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.
നിലവില്‍ 71 പേര്‍ക്ക് ചികില്‍സ നല്‍കുന്നു. കടപ്ര, നിരണം, നെടുമ്പ്രം, വീയപുരം, ബുധനൂര്‍, മാന്നാര്‍, ചെന്നിത്തല, പാണ്ടനാട്, ചെറിയനാട് പഞ്ചായത്തുകളില്‍ ഉള്ളവരാണിവര്‍. പലരെയും ആശുപത്രികളില്‍ കിടത്തിചികില്‍സിക്കേണ്ടതാണെങ്കിലും അതിനുള്ള സൌകര്യം ഇപ്പോഴില്ല.
എല്ലാ ശിയാഴ്ചകളിലും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ അര്‍ബുദ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നു.
ഡോക്ടര്‍മാരുടെയും സേവന സന്നദ്ധരായ നഴ്സുമാരുടെയും വലിയൊരു നിര തന്നെ ഉണ്ട് ഇവിടെ. പക്ഷേ, അതിന്റെ പ്രയോജനം മധ്യതിരുവിതാംകൂറിലെ ജനങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകേണ്ടതുണ്ട്. കാരുണ്യമുള്ള മനസുകള്‍ രോഗികളുടെ വേദന കാണാതിരിക്കില്ല എന്നാണ് സഭാ മക്കളുടെ പ്രതീക്ഷ.
റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം