നല്ല ഫലം കായ്ക്കുവാന്‍ ശാഖകള്‍ തായ്ത്തടിയില്‍ നിലനില്‍ക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ
Saturday, September 27, 2014 8:19 AM IST
ഫ്ളോറിഡ: നല്ല ഫലം കായ്ക്കുവാന്‍ ശാഖകള്‍ തായ്ത്തടിയില്‍ നിലനില്‍ക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ. വെള്ളത്തില്‍ നിന്ന് വേറിട്ട് മത്സ്യത്തിനു ജീവിക്കാന്‍ സാധിക്കില്ല. മലങ്കര സഭാ മക്കള്‍ക്ക് സഭയോടുള്ള ബന്ധവും കൂറും അപ്രകാരമാണ്. ഓര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ദേവാലയ കൂദാശയോടനുബന്ധിച്ചു സെപ്റ്റംബര്‍ 25ന് (വ്യാഴം) നടന്ന പൊതുസമ്മേളത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

ക്രിസ്തു തലയായുള്ള സഭയില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമെ ഇടവകകള്‍ക്ക് സദ്ഫലങ്ങള്‍ കായിക്കുവാന്‍ കഴിയുകയുള്ളൂവെന്ന് വിശ്വാസികള്‍ മനസിലാക്കിയിരിക്കണമെന്ന് ദേവാലയം കൂദാശ ചെയ്തുകൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ ഓര്‍മിപ്പിച്ചു.

സഭാ മക്കളെ നേരിട്ട് കാണുവാനും സഭാമക്കള്‍ക്ക് സഭാ തലവനുമായി ഇടപഴകുവാനുമുള്ള അവസരങ്ങള്‍ ഒരുക്കുവാനാണ് താന്‍ ഇത്തരം ഒരു യാത്ര ക്രമീകരിച്ചതെന്നും ബാവാ പറഞ്ഞു. എന്നാല്‍ തന്റെ ചില മുന്‍കാല അനുഭവങ്ങള്‍ തനിക്ക് നിരാശയാണ് ഇക്കാര്യത്തില്‍ സമ്മാനിച്ചതെന്നും ബാവാ അനുസ്മരിച്ചു.

2007 ല്‍ നടന്ന ഫാമിലി കോണ്‍ഫറന്‍സില്‍ സംബന്ധിക്കുവാനാണ് ആദ്യമായി അമേരിക്കയില്‍ എത്തിയത്. അന്ന് സഭാമാക്കളെ നേരിട്ട് കാണുവാനും മറ്റും അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ചില വലിയ ദേവാലയങ്ങള്‍ കൂദാശ ചെയ്യുവാനായി അവര്‍ ക്ഷണിച്ചതനുസരിച്ചു ചില അവസരങ്ങളില്‍ ഇവിടേക്ക് വന്നെങ്കിലും ചെറിയ ഇടവകകളിലുള്ള സഭാ മക്കളെ കാണുവാനുള്ള അവസരം ഉണ്ടായില്ല. ഇത്തവണ തനിക്ക് നേരിട്ട് ഇടവക ചുമതലക്കാരെയും സഭാമക്കളെയും കാണുവാനുള്ള അവസരം താന്‍ തന്നെ ഒരുക്കിയതാണെന്നും കാതോലിക്കാ ബാവാ കൂട്ടിചേര്‍ത്തു.

മലങ്കര സഭാംഗം എന്നനിലയില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മലങ്കരസഭയോടുള്ള തന്റെ ബന്ധത്തിന്റെ ആഴം കാത്തു സംരക്ഷിക്കുന്നതില്‍ നൂറു ഡോളര്‍ സഭക്ക് നല്‍കുന്നത് ഒരു പ്രശ്നമായി കാണില്ല. അങ്ങനെ ഒരു പൊക്കിള്‍ കോടി ബന്ധം ഇല്ലാത്തവരാണ് ഇതിനെ എതിര്‍ക്കുന്നത്. സഭയുടെ കാര്യങ്ങള്‍ നോക്കാതെ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുന്ന ചില വൈദികരാണ് ചില മുടന്തന്‍ ന്യായ വാദങ്ങള്‍ കണ്െടത്തുന്നതെന്നും ടാര്‍ജറ്റ് തുക നല്‍കുന്നതില്‍ ശുഷ്കാന്തി കാട്ടിയ ഒര്‍ലാന്റോ സെന്റ് മേരീസ് ഇടവകയെ അനുമോദിച്ച് ബാവാ പറഞ്ഞു.

മലങ്കരസഭാംഗം എന്ന നിലയില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നിങ്ങള്‍ സഭക്ക് നല്‍കുന്ന ഒന്നാണ് കാതോലിക്കാ ദിനപിരിവും റസീസയും. ഇതില്‍ വീഴ്ച വരുത്തുവാന്‍ ഇടയാകരുത്. വൈദീകരും ഭദ്രാസന മെത്രാപോലീത്തമാരും അക്കാര്യത്തില്‍ നിര്‍ബന്ധപൂര്‍വമായ താത്പര്യം എടുക്കണം. അമേരിക്കയില്‍ ആദ്യമായാണ് കാതോലിക്ക നിധിശേഖരണവുമായി ബന്ധപ്പെട്ട് വരുന്നത്. കേരളത്തിലെ മിക്കവാറും എല്ലാ ഭദ്രാസനങ്ങളും അവര്‍ക്ക് നല്‍കിയിരിക്കുന്ന ടാര്‍ജറ്റ് പൂര്‍ത്തീകരിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. കാതോലിക്കാ ദിനപിരിവ് സ്വീകരിക്കുമ്പോള്‍ ഒരു വൈദികന്‍ പറഞ്ഞത് ഈ ഭദ്രാസനത്തില്‍ അഞ്ചു പള്ളികള്‍ ഒഴിച്ച് ബാക്കി എല്ലാ പള്ളികളും ബ്രീഫ് കേസ് പള്ളികളാണെന്നാണ്. അയാളോട് ഞാന്‍ പറഞ്ഞു, ആ ഇടവകകള്‍ക്ക് സഹായം ആവശ്യമാണെങ്കില്‍ അമേരിക്കയില്‍ നിന്ന് ഒരപേക്ഷ എഴുതി ദേവലോകത്തേക്കയക്കുകയാണെങ്കില്‍ അവര്‍ക്ക് കാതോലിക്കാ ദിനപിരിവില്‍ നിന്നും സഹായം എത്തിച്ചു കൊടുക്കാം. പക്ഷേ അതൊന്നും കാതോലിക്കാ ദിനപിരിവ് നല്‍കാതിരിക്കാനുള്ള ന്യായവാദങ്ങളല്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

വെള്ളിയാഴ്ച നടന്ന കൂദാശക്കുശേഷം നടന്ന സല്‍ക്കാരത്തില്‍ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപോലീത്താ അധ്യക്ഷത വഹിച്ചു.

മലങ്കര സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, ഫാ. ജോര്‍ജ് പൌലോസ്, ഫാ. ജോസഫ് കളപുരയ്ക്കല്‍, ഫാ. സഖറിയ, ഫാ. ഡോ. പി.സി. തോമസ്, ഫാ. സിറില്‍ ഡേവി, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോയി പുലിക്കോട്ടില്‍, പോള്‍ കറുകപ്പള്ളില്‍, ഷാജി വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം സ്വാഗതവും കൂദാശാ കണ്‍വീനര്‍ അലക്സ് അലക്സാണ്ടര്‍ കൃതജ്ഞതയും പറഞ്ഞു.

ഓര്‍ലാന്റോ സെന്റ് മേരീസ് ഓത്തഡോക്സ് ദേവാലയ കൂദാശയോടനുബന്ധിച്ച് ഒര്‍ലാന്റൊയിലെത്തിയ മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയ കാതോലിക്കാ ബാവായ്ക്ക് ഓര്‍ലാന്റോ വിമാത്താവളത്തില്‍ വൈദികരും വിശ്വാസികളും ചേര്‍ന്ന് വമ്പിച്ച സ്വീകരണമാണ് നല്‍കിയത്.

വൈകിട്ട് അഞ്ചിന് കാതോലിക്കാ ബാവായെയും ഭദ്രാസാധ്യക്ഷന്‍ അലക്സിയോസ് മാര്‍ യസേബിയോസ് മെത്രാപോലീത്തായെയും ഓര്‍ലാന്റോ സെന്റ് മേരീസ് ഓത്തഡോക്സ് ദേവാലയ കവാടത്തില്‍ വമ്പിച്ച വരവേപ്പ് നല്‍കി. ആറിന് സന്ധ്യാ നമസ്കാരത്തോടെ കൂദാശയുടെ ഒന്നാം ഭാഗം പൂര്‍ത്തിയാക്കി. വ്യാഴാഴ്ച 12ഓടെ കൂദാശാ ചടങ്ങുകള്‍ക്ക് സമാപമായി.

ദേവാലയത്തിന്റെ താക്കോല്‍ അലക്സ് അലക്സാണ്ടര്‍ മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് സമര്‍പ്പിച്ചു. നഗരപാശ്ചാത്തലത്തിന്റെ മനോഹാരിതയില്‍ ഏകദേശം 78 സെന്റിലാണ് മനോഹരമായ ദേവാലയവും ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നത്.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം