കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഉജ്വല സമാപ്തി
Saturday, August 2, 2014 8:10 AM IST
ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഉജ്വല സമാപ്തി. ജൂലൈ 18 ന് വികാരി ഫാ. ജോണ്‍സ്റി തച്ചാറ തിരുനാള്‍ കൊടിയേറ്റി. തുടര്‍ന്ന് 27 വരെ നീണ്ടുനിന്ന തിരുനാളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വിശുദ്ധയുടെ ജീവിതം വിശകലനത്തിനും വിചിന്തനത്തിനും വിധേയമാക്കി. ഭക്തി പ്രഭയില്‍ പൂരിതമായ പത്തു ദിനങ്ങള്‍ക്കാണ് സെന്റ് അല്‍ഫോന്‍സാ ദേവാലയം സാക്ഷ്യം വഹിച്ചത്.

ലാളിത്യത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ പുണ്യവതിയുടെ തിരുനാള്‍ പൂര്‍ണമായും പ്രാര്‍ഥനാനിരതമായ അന്തരീഷത്തിലാണ് ഇടവകജനം കൊണ്ടാടിയത്. ദിവ്യകാരുണ്യ ആരാധനയും നോവേനയും വി. കുര്‍ബാനയും വചന സന്ദേശവും, ലദീഞ്ഞും തുടര്‍ന്ന് നേര്‍ച്ച വിതരണവും ദിവസേന നടന്നു.

പ്രധാന തിരുനാള്‍ ദിനമായ 27 ന് (ഞായര്‍) ഷിക്കാഗോ രൂപത വികാരി ജനറാള്‍ റവ. ഫാ. അഗസ്റിന്‍ പാലയ്ക്കാപറമ്പില്‍ തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം പങ്കുവച്ചു. ഫാ. മാത്യു കൈതമലയില്‍, ഫാ. ജോസഫ് ശൌര്യമാക്കല്‍, ഫാ. ജോണ്‍സ്റി തച്ചാറ, ഫാ. ഏബ്രഹാം വാവേലിമേപുറത്ത് എന്നിവര്‍ സഹകാര്‍മികരായി.

വേദനകളും പീഡകളും ശത്രുസ്നേഹവും കുഞ്ഞുങ്ങളോടുള്ള സ്നേഹവും വിശുദ്ധ കുര്‍ബാനയോടുള്ള ആദരവും പുണ്യവതിയുടെ ജീവിതത്തെ സ്വാധീനിച്ച നാല് ഘടകങ്ങളായിരുന്നുവെന്ന് ഫാ. അഗസ്റിന്‍ പാലയ്ക്കാപറമ്പില്‍ വചനസന്ദേശമധ്യേ പറഞ്ഞു. നിരന്തരം പീഡാനുഭങ്ങളിലൂടെ യാത്ര ചെയ്ത കന്യകയാണ് അല്‍ഫോന്‍സാ പുണ്യവതി. മാരക രോഗങ്ങളും അതുണര്‍ത്തിയ വേദനകളും കര്‍ത്താവിന്റെ തിരുമുഖത്തേക്ക് നോക്കി സ്വീകരിക്കുവാന്‍ അല്‍ഫോന്‍സാമ്മ തയാറായി. ഈ വേദനകളാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നതും ക്രിസ്തുവിനോട് ചേര്‍ത്ത് നിര്‍ത്തുന്നതും രക്ഷാകരമായ അനുഭവങ്ങള നമുക്ക് നല്‍കുന്നതെന്നും അമ്മ തിരിച്ചറിയുകയും ചെയ്തു.

ശത്രുസ്നേഹമാണ് അമ്മയുടെ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു ഘടകം. വേദനിപ്പിച്ച വ്യക്തികളോട് നിരുപാധികം ക്ഷമിക്കുമ്പോള്‍ ദൈവ സമാധാനമെന്ന നിധി നമുക്ക് ലഭിക്കും. കുഞ്ഞുങ്ങള്‍ മറ്റുള്ളവരേക്കാള്‍ ചെറിയവരാണ്. അതുപോലെ ശിശുക്കളെ പോലെ ആകാന്‍ അല്‍ഫോന്‍സാമ്മയ്ക്കു മനസുണ്ടായിരുന്നു. വിശുദ്ധ കുര്‍ബാനയോടുള്ള ആദരവും ഭക്തിയുമാണ് വിശുദ്ധയെ സ്വാധീനിച്ച വേറൊരു ഘടകമെന്ന് പുണ്യവതിയുടെ ജീവിതം ആസ്പദമാക്കി ഫാ. അഗസ്റിന്‍ വിശ്വാസികളോടു പങ്കുവച്ചു. രോഗാവസ്ഥയിലും വിശുദ്ധ കുര്‍ബാനയിലേക്ക് തീവ്ര വിശ്വാസത്തോടെ നോക്കിയുള്ള ജീവിതമായിരുന്നു അല്‍ഫോന്‍സാമ്മ നയിച്ചത്. നമ്മുടെ കുടുംബ ജീവിതവും ഇടവക ജീവിതവും അതുപോലെയാവണമെന്നും പുതിയ പന്തക്കുസ്താ ആനുഭവം ഇടവയ്ക്കും നാടിനും ഉണ്ടാവട്ടെ എന്നും ഫാ. അഗസ്റിന്‍ ആശംസിച്ചു.

വി. കുര്‍ബാനക്കുശേഷം അല്‍ഫോന്‍സാമ്മയുടെയും മറ്റു വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചു പ്രദക്ഷിണം നടന്നു. തുടര്‍ന്നുനടന്ന നൊവേന, ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, പ്രസുദേന്തി വാഴ്ച, സ്നേഹവിരുന്ന് എന്നിവയിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

ഫാ. ജോണ്‍സ്റി തച്ചാറ, ഫാ. ജോണ്‍ കൊച്ചുചിറയില്‍, ഫാ. മാത്യു ചൂരവടി, ഫാ. ജോസഫ് അമ്പാട്ട്, ഫാ. ഏബ്രഹാം വാവേലിമേപ്പുറത്ത്, ഫാ. മാത്യു കാവിപുരയിടം, ജോസ് പഴേവീട്ടില്‍, ഫാ. അഗസ്റിന്‍ കളപ്പുരം, ഫാ. ജോസഫ് ശൌര്യമാക്കല്‍, ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കല്‍ തുടങ്ങിയര്‍ വിവിധ ദിനങ്ങളില്‍ വചനസന്ദേശത്തിനും വിശുദ്ധ കുര്‍ബാനക്കും കാര്‍മികരായി.

ഫാ. ജോണ്‍സ്റി തച്ചാറ, ട്രസ്റിമാരായ ജൂഡിഷ് മാത്യു, തോമസ് കാഞ്ഞാണി, ജോയി സി. വര്‍ക്കി, സെബാസ്റ്യന്‍ വലിയപറമ്പില്‍ തിരുനാള്‍ പ്രസുദേന്തിയായ ഇര്‍വിംഗ് സെന്റ് ജൂഡ് വാര്‍ഡ് എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി. ഇടവകയിലെ കുടുംബ യൂണിറ്റുകളും ഭക്ത സംഘടനകളും ദിവസേനയുള്ള ക്രമീകരങ്ങള്‍ക്കും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍