ഫ്ളോറിഡയില്‍ തെരഞ്ഞെടുപ്പു രംഗം ചൂടു പിടിക്കുന്നു
Thursday, July 31, 2014 6:36 AM IST
മയാമി: ഫ്ളോറിഡ സംസ്ഥാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഈ തവണ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ സജീവമായ സാന്നിധ്യം ഉണ്ടാകുമെന്നുറപ്പായി.

നവംബര്‍ നാലിന് നടക്കുന്ന സംസ്ഥാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പ്രൈമറി തെരഞ്ഞെടുപ്പ് ഓഗസ്റ് 26ന് നടക്കും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെയും ഗവര്‍ണര്‍ സ്ഥാനാര്‍ഥികള്‍ ആരെന്ന് അന്ന് തീരുമാനിക്കപ്പെടും. പ്രൈമറി തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനര്‍ഥിത്വത്തിനായി പ്രഗല്‍ഭരായ രണ്ടുപേരാണ് മത്സരരംഗത്തുള്ളത്. മുന്‍ ഗവര്‍ണര്‍ ചാര്‍ലി ക്രിസ്റ്, സെനറ്റര്‍ നാന്‍ റിച്ചും.

ചാര്‍ലി ക്രിസ്റ് 2007 ല്‍ ഫ്ളോറിഡായുടെ 44 ാമത് ഗവര്‍ണര്‍ ആയത് റിപ്പബ്ളിക്കന്‍ പാര്‍ട്ടി ടിക്കറ്റിലായിരുന്നു. എന്നാല്‍ അതിനുശേഷം അദ്ദേഹം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേക്കേറി സെനറ്റര്‍ നാന്‍ റിച്ച് 2000 മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹൌസ് ഓഫ് റെപ്രസെന്ററിവായും അതിനുശേഷം രണ്ടു തവണ ഫ്ളോറിഡ സെനറ്റിന്റെ മൈനോറിറ്റി ലീഡറായും നാന്‍ സേവനം ചെയ്തു.

റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനര്‍ഥിത്വത്തിനായി ഇപ്പോഴത്തെ ഗവര്‍ണര്‍ റിക്സ്കോട്ട് തന്റെ രണ്ടാം ഊഴത്തിനായി മത്സരരംഗത്തു തന്നെയുണ്ട്. അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ രണ്ടുപേര്‍ കൂടെ പ്രൈമറിയില്‍ മത്സരത്തിന് കച്ചകെട്ടിയിരിക്കുകയാണ്. കൂടാതെ സ്വതന്ത്രന്‍മാരും ചെറു പാര്‍ട്ടികളും കൂടി ഫ്ളോറിഡ ഗവര്‍ണര്‍ മത്സരം കൊഴുപ്പിച്ചിരിക്കുകയാണ്. പ്രൈമറി മത്സരത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലോ, റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലോ രജിസ്റര്‍ ചെയ്തവര്‍ക്കാണ് വോട്ടു ചെയ്യാന്‍ അവസരം.

2000 മുതല്‍ ഫ്ളോറിഡ സംസ്ഥാനത്തേയ്ക്കുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ കുടിയേറ്റം അമേരിക്കയിലെ മറ്റ് സ്റ്റേയിറ്റിനെ വച്ച് നോക്കുമ്പോള്‍ ഏറ്റവും വലിയ വര്‍ധനവാണ് കാണിക്കുന്നത്. എണ്‍പത്തിരണ്ട് ശതമാനമാണെന്ന് 2010 ലെ സെന്‍സസ് പറയുന്നു. ഇന്ന് 1,28,735 ഇന്ത്യന്‍ അമേരിക്കന്‍സ് ഉണ്ടന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ അന്‍പതിനായിരത്തിലധികം പേര്‍ സൌത്ത് ഫ്ളോറിഡ എന്നു വിളിക്കുന്ന പാംബീച്ച്, ബ്രോവാര്‍ഡ്, മയാമി ഡേയിസ് കൌണ്ടികളിലാണ് താമസിക്കുന്നത്.

രണ്ടായിരത്തി പന്ത്രണ്ടില്‍ ഡേവി നഗരസഭ ഫാല്‍ക്കണ്‍ ലീയ പാര്‍ക്കില്‍ അനുവദിച്ച അര ഏക്കര്‍ സ്ഥലത്ത് ഫ്ളോറിഡായിലെ ഇന്ത്യന്‍ സമൂഹം അഭിമാനത്തോട് കൂടി പണിതുയര്‍ത്തിയ ഗാന്ധി സ്ക്വയര്‍ ഇന്ന് ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി ഒരു മുന്നേറ്റമായി മാറുന്നത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഗാന്ധി സ്ക്വയറിന്റെ സമര്‍പ്പണ വേദിയില്‍ ഇന്ത്യയുടെ മുന്‍ പ്രസിഡന്റായ ഡോ എ.പി.ജെ അബ്ദുള്‍ കലാമിനൊടൊപ്പം ഫ്ളോറിഡ ഗവര്‍മെന്റിനെ പ്രതിനിധികരിച്ച് വേദി പങ്കിട്ട മൈനോരിറ്റി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സെനറ്റര്‍ നാന്‍ റിച്ച് ഇന്ന് ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തിനെ ഒപ്പം കൂട്ടാനും സഹായം അഭ്യര്‍ഥിച്ച് വരുവാനും ഒട്ടും മടികാണിക്കാഞ്ഞത്.

ജൂലൈ 25 ന് (വെള്ളി) വൈകുന്നേരം ആറിന് ഡേവി നഗരസഭ മേയര്‍ ജൂസി പോളിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ അഭിമുഖ്യത്തില്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായ നാന്‍ റിച്ചിനു വേണ്ടിയുള്ള ആദ്യ ഇലക്ഷന്‍ ക്യാമ്പില്‍ മീറ്റിഗ് സംഘടിപ്പിക്കപ്പെട്ടത്.

സമ്മേളനത്തില്‍ ജോയി കുറ്റിയാനി ഇന്ത്യന്‍ കമ്യൂണിറ്റിയെ സ്നേഹിക്കുകയും കമ്യൂണിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി സെനറ്റര്‍ നാന്‍ റിച്ചിനെ സദസിനെ പരിചയപ്പെടുത്തിയപ്പോള്‍ കമ്യൂണിറ്റിക്കുവേണ്ടി ജോബര്‍ നാര്‍ഡ് പൂച്ചണ്ടു നല്‍കി സ്വീകരിച്ചു.

ഫ്ളോറിഡയിലെ സീനിയര്‍ കമ്യൂണിറ്റി ലീഡര്‍ ഡോ പീയൂഷ് അഗര്‍വാള്‍, ഗോപിയോ പ്രസിഡന്റ് വിക്ടര്‍ സ്വരൂപ്, പഞ്ചാബി അസോസിയേഷനുവേണ്ടി മേജര്‍ പന്ന്യൂ. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ സി ജേക്കബ്, അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് ഭദ്രാസന സെക്രട്ടറി റവ.ഡോ ജോയി പൈങ്ങോളി.

കേരള സമാജം മുന്‍പ്രസിഡന്റ് ജോബര്‍നാര്‍ഡ്, നവ കേരള ആര്‍ട്സ് ക്ളബ് പ്രസിഡന്റ് റെജി പോള്‍ തോമസ്, കൈരളി ആര്‍ട്സ് ക്ളബ് പ്രസിഡന്റ് രാജന്‍ പടവത്തില്‍, ഫോക്കാന ട്രസ്റിബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഇന്ത്യ പ്രസ് ക്ളബ് ഓഫ് ഫ്ളോറിഡ സെക്രട്ടറി ബിനു ചിലമ്പത്ത് തുടങ്ങിയവര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാവിധ സഹായങ്ങളും പിന്തുണയും വാഗ്ദാനവും ചെയ്തു.

സിറ്റി ഓഫ് പെം ബ്രൂക്ക് പൈന്‍സിന്റെ വൈസ്മേയര്‍ ഐറിഷ് സൈപ്പിന് ഈ ഇലക്ഷന്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതുകൊണ്ട് അയച്ചുതന്ന ഗവര്‍ണര്‍ സ്ഥാനാര്‍ഥിക്കുള്ള എന്‍ഡോഴ്സ്മെന്റ് ലെറ്റര്‍ ഔസേപ്പ് വര്‍ക്കി സഭയില്‍ വായിച്ചു. ഐഎന്‍ഒസി ഫ്ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസീസി നടയില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ഇന്ത്യന്‍ കമ്യൂണിറ്റിയുടെ സ്നേഹവും സംഘാടകവും മേയര്‍ ജൂഡി പോളിന്റെ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പു വിജയങ്ങളുടെ ചരിത്രവുമാണ് തന്റെ കണ്‍മുമ്പിലുള്ളതെന്ന് സെനറ്റര്‍ റിച്ച് പറഞ്ഞപ്പോള്‍ ഡേവി മേയര്‍ ഇങ്ങനെ കൂട്ടി ചേര്‍ത്തു; ഇന്ത്യന്‍ കമ്യൂണിറ്റി എന്നും എന്റെ തെരഞ്ഞെടുപ്പിന്റെ രഹസ്യമാണെന്ന്.

ഓഗസ്റ് 26ന് നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ ആപ്സെന്റി ബാലറ്റിലുടെയുടെയും പോളിംഗ് ബുത്തില്‍ പോയും പരമാവധി വോട്ട് തനിക്കു ചെയ്യണമെന്ന് ഗവര്‍ണര്‍ സ്ഥാനാര്‍ഥി ഏവരോടും അഭ്യര്‍ഥിച്ചു.

ബാബു കല്ലിടുക്കില്‍,ജോസ് മോന്‍ കരേടന്‍, ബാബു വര്‍ഗീസ്, ജോണ്‍ ഉണ്ണുണ്ണി, അലീഷ കുറ്റിയാനി, സാജു വടക്കേല്‍, ജോസഫ് ജയിംസ്, ഷീല ജോസ്, കുഞ്ഞമ്മ കോശി, അലക്സാണ്ടര്‍ ചൊവൂര്‍, ആനി കോശി, ലിസി ജെന്നീസ്, മാത്തുക്കുട്ടി തുമ്പമണ്‍, ചാക്കോ ഫിലിപ്പ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം