ഫൊക്കാന സാഹിത്യ മത്സരത്തില്‍ രാജു ചിറമണ്ണിലിന് ഒന്നാം സ്ഥാനം
Tuesday, July 29, 2014 3:54 AM IST
ഷിക്കാഗോ: പതിനാറാമത് ഫൊക്കാന ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തിയ സാഹിത്യ മത്സരത്തില്‍ രാജു ചിറമണ്ണില്‍ ന്യൂയോര്‍ക്ക് എഴുതിയ 'ഏബ്രഹാമും ഏഴു കൂടപിറപ്പുകളും' എന്ന കഥ ഒന്നാം സ്ഥാനത്തിനര്‍ഹമായി.ജൂലൈ നാലുമുതല്‍ ആറുവരെ ഷിക്കാഗോയില്‍ നടന്ന കണ്‍വന്‍ഷനില്‍ പ്രശസ്ത നോവലിസ്റ് ബന്യാമിന്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

കഴിഞ്ഞ മുപ്പതു വര്‍ഷമായി ന്യൂയോര്‍ക്ക് വെസ്റ് ചെസ്റര്‍ കൌണ്ടിയിലുള്ള ബ്രോങ്ക്സ്വില്ലില്‍ താമസിക്കുന്ന രാജു ചിറമണ്ണിലിന് ഇതിനോടകം ധാരാളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

2014ല്‍ യുഎസ് മലയാളി ഡോട്ട് കോം നടത്തിയ അന്തര്‍ദേശീയ ചെറുകഥാമത്സരത്തില്‍ യുഎഇ, ജര്‍മനി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരോടൊപ്പം യുഎസ്എയില്‍ നിന്നും ചെറുകഥയ്ക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

2012ല്‍ ഫോമ നടത്തിയ ദേശീയ സാഹിത്യ മത്സരത്തില്‍ 'മൊര്‍ഗെ' എന്ന കഥക്കും 2011ല്‍ ഫോമയുടെ ദേശീയ മത്സരത്തില്‍ 'ഗാലോസ്' എന്ന കഥയ്ക്കും ഒന്നാം സമ്മാനം ലഭിച്ചു. കൂടാതെ 200ല്‍ കേരള ദര്‍ശനത്തിന്റെ ദേശീയ സാഹിത്യ മത്സരത്തില്‍ 'പുനര്‍ജനി' എന്ന കഥക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.

നാട്ടിലും അമേരിക്കയിലുമുള്ള സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ ധാരാളം ചെറുകഥകളും ഏതാനും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സൌരയൂഥത്തിലെ ഭൂമി' എന്ന കവിതയില്‍ ഭൂമിയുടെ നാശവും അവിടെ നിന്ന് സൂര്യനിലേക്കുള്ള കൈയേറ്റവുമാണ് വിഷയം.

1985ല്‍ അമേരിക്കയിലെത്തിയ രാജു, ആദ്യകാലങ്ങളില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഇറങ്ങുന്ന മലയാളം പ്രസിദ്ധീകരണമായ മലയാളം പത്രത്തില്‍ സ്ഥിരമായി കഥകളെഴുതിയിരുന്നു. സാഹിത്യവാരഫലം എം. കൃഷ്ണന്‍ നായരുടെ 'നിഴലും നിലാവും' എന്ന പംക്തിയില്‍ രാജുവിന്റെ കഥകളെക്കുറിച്ച് വിമര്‍ശനങ്ങളും പരാമര്‍ശനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ജീവിച്ചിട്ടുള്ള രാജുവിന്റെ കഥകളില്‍ അദ്ദേഹം പ്രവാസിയായി ജീവിച്ചിരുന്ന ആ നാടുകളിലെ ജീവിതാചാര്യ മര്യാദകളും പ്രണയവും പ്രണയ ഭംഗങ്ങളും കോര്‍ത്തിണക്കി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ മണ്ണില്‍ വച്ചെഴുതിയ കഥകളില്‍ കൂടുതലും ഈ നാട്ടിലെ വ്യത്യസ്തതയാര്‍ന്ന ജീവിതത്തിന്റെ പ്രതിഫലനമാണ് 'ഗാലോസ്' ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഒരു മലയാളി ചെറുപ്പക്കാരന്റെ ജീവിതമാണെങ്കില്‍ 'മൊര്‍ഗെ' ആഫ്രിക്കന്‍ സ്പാനിഷ് വര്‍ഗക്കാരുടെ ജീവിതത്തിന്റെ കഥ പറയുന്നു. 'മൊഹാക്ക് താഴ്വരയില്‍ ഒരു പെണ്‍കുട്ടിയോടൊപ്പം' എന്ന കഥയില്‍ റെഡ് ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ജീവിതവും അവരുടെ സംസ്കാരവും വരച്ചു കാട്ടുന്നു. 'സായന്തനത്തിലെ പക്ഷി' ഇറാഖ് യുദ്ധത്തോടനുബന്ധിച്ചു ലോക രാഷ്ട്രങ്ങള്‍ എടുത്ത നിലപാടിനെയും ഭാവിയുടെ നിലനില്‍പ്പിന് ഭീഷണിയായിത്തീരുന്ന ലൈംഗീക കൂട്ടുകെട്ടുകളെയും പ്രതിപാദിക്കുന്നു. അങ്ങനെ എത്രയെത്ര സുന്ദരമായ കഥകളും കവിതകളുമാണ് രാജുവിന്റെ തൂലികയില്‍ക്കൂടി ഇതിനോടകം പിറവിയെടുത്തത്. ഇതിനോടകം എഴുതിയ അറുപത്തഞ്ചോളം കഥകളില്‍ നിന്നും 'തെരഞ്ഞെടുത്ത കഥകള്‍' എന്ന പേരില്‍ ഒരു ചെറുകഥാ സമാഹാരം തയാറാക്കുന്നതിന്റെ പണിപ്പുരയിലാണ് രാജു ചിറമണ്ണില്‍.

രാജു, കന്നഡ നാടകകൃത്തും സംവിധായകനുമായ ബി.വി കാരന്തിനോടൊപ്പം എച്ച്എംടിയില്‍ ആയിരുന്നപ്പോള്‍ നാടക ക്ളബ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയില്‍ സജീവമായിരുന്നു. അക്കാലത്ത് അദ്ദേഹം സമകാലീനവും സാമൂഹിക പ്രതിബദ്ധതയുമുള്ള ധാരാളം ലഘുനാടകങ്ങള്‍, സ്കിറ്റുകള്‍ എന്നിവ എഴുതി സ്റ്റേജില്‍ അവതരിപ്പിച്ചിട്ടുണ്ട്.

1987 മുതല്‍ ന്യൂയോര്‍ക്കിലുള്ള എബനേസര്‍ മാര്‍ത്തോമ ചര്‍ച്ച് അംഗം രാജു ഇടവക ട്രസ്റി, സെക്രട്ടറി, അസംബ്ളി മെംബര്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈസ് പ്രസിഡന്റ്, ഭദ്രാസന അസംബ്ളി മെംബര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

കഴിഞ്ഞ രണ്ടര ദശാബ്ദക്കാലമായി ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ (എംടിഎ) ജോലി ചെയ്യുന്ന രാജു റാന്നി സ്വദേശിയാണ്. ഭാര്യ കോട്ടയം കൊല്ലാട് സ്വദേശി കുഞ്ഞുമോള്‍. മക്കള്‍: റോബിന്‍, കെവിന്‍.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍