മസ്ജിദ് സലാം പള്ളി ഷേയഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു
Saturday, July 26, 2014 8:04 AM IST
ദുബായ്: ദുബായിലെ അല്‍ ഖൂസിനടുത്ത ബര്‍ഷയില്‍ അതിമനോഹരമായി ദാഹി ഖല്‍ഫാന്‍ നിര്‍മിച്ച മസ്ജിദ് സലാം പള്ളി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

സമീപത്ത് വേറെ പള്ളിയില്ലാത്തതിനാല്‍ പ്രദേശത്തുള്ളവരുടെ സൌകര്യം കണക്കിലെടുത്ത് കഴിഞ്ഞ വ്യാഴാഴ്ച ഈ പള്ളി നിസ്കാരത്തിനായി തുറന്നു കൊടുത്തിരുന്നു. എന്നാല്‍ ഔദ്യോഗികമായ ഉദ്ഘാടന കര്‍മ്മം ദുബായ് ഭരണാധികാരി ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് നിര്‍വഹിച്ചു. ഷേയഖ് മക്തൂം ബിന്‍ റാഷിദ് അല്‍ മക്തൂം ഷേയഖ് മന്‍സൂര്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് പോലീസ് ആന്‍ഡ് പബ്ളിക് സെക്യൂരിറ്റി വൈസ് ചെയര്‍മാനും ദുബായ് സുരക്ഷാ തലവന്നും ദുബായ് പോലീസ് ലഫ്റ്റനന്റ് ജനറലുമായ ദാഹി ഖല്‍ഫാന്‍ തമീം, ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.ഹമദ് ബിന്‍ അല്‍ ഷേയഖ് അഹ്മദ് അല്‍ ശൈബാനി, ദുബായ് റൂളേഴ്സ് ഓഫീസ് ഡയറക്ടര്‍ ലഫ്. ജനറല്‍ മുസബ ബിന്‍ റാഷിദ് അല്‍ ഫത്താന്‍ ഉള്‍പ്പെടെയുള്ള നിരവധി അറബി പ്രമുഖര്‍ പങ്കെടുത്തു. പള്ളിനകത്തെ വിവിധ വസ്തുക്കളും മനോഹരമായ കൊത്തുപണികളും വിശുദ്ധ ഖുര്‍ആന്‍ ലിഖിതങ്ങളും അദ്ദേഹം നോക്കി കണ്ടു.

നോമ്പു തുറന്ന ശേഷം മഗരിബ് നിസ്കാരവും പള്ളിയില്‍ അദേഹം നിസ്കരിച്ചു.പള്ളിക്കകത്തെ വിവിധ വസ്തുക്കളും മനോഹരമായ കൊത്തുപണികളും വിശുദ്ധ ഖുര്‍ആന്‍ ലിഖിതങ്ങളും അദ്ദേഹം നോക്കി കണ്ടു.

ദുബായില്‍ ഏറ്റവും മനോഹരമായി ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച പള്ളിയാണിത്. ദുബായ് പോലീസ് ആന്‍ഡ് പബ്ളിക് സെക്യൂരിറ്റി വൈസ് ചെയര്‍മാനും ദുബായ് സുരക്ഷാ തലവനും ദുബായ് പോലീസ് ലഫ്റ്റനന്റ് ജനറലുമായ ദാഹി ഖല്‍ഫാന്‍ തമീമാണ് തന്‍റെ സ്വന്തം ചിലവില്‍ ഈ പള്ളി നിര്‍മിച്ചത്. സ്വര്‍ണ കളര്‍ മിനാരങ്ങളും സുന്ദരമായ മിഹ്റാബും മിഹ്രാബിന് മീതെ പരിശുദ്ധ കഹബയുടെ വാതിലിന്റെ രൂപത്തില്‍ കൊത്ത് പണികളില്‍ ഉണ്ടാക്കിയ കഹബയുടെ വാതിലിന്റെ രൂപവും ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. പള്ളിയുടെ അവസാന മിനുക്ക് പണി പൂര്‍ത്തിയായി കൊണ്ടിരിക്കെ പരിശുദ്ധ റംസാന്‍ മാസത്തില്‍ തന്നെ ഈ പള്ളി ജനങ്ങള്‍ക്ക് ആരാധനക്കായി തുറന്നു കൊടുക്കുകയാനുണ്ടായത്. ഇപ്പോള്‍ ഈ പള്ളിയിലെ ഇമാം ഷേയഖ് തൌഫീഖ് ശഖ്റൂനിന്റെ നേതൃത്വത്തില്‍ അഞ്ചു നേരം നിസ്കാരത്തിന് പുറമേ രാത്രിയില്‍ തറാവീഹും തഹജ്ജുദ് നിസ്കാരവും നടന്നു വരുന്നുണ്ട്.

വെള്ളിയാഴ്ച പള്ളിയില്‍ നടന്ന ജുമുഅ നിസ്കാരത്തിലും നോമ്പ് തുറയിലും നിരവധി ആളുകള്‍ പങ്കെടുത്തു. നോമ്പ് തുറക്കാനുള്ള വിശാലമായ ഖൈമ ടെന്റ് പ്രത്യേഗം സജ്ജമാക്കിയിരിക്കുന്നു.ഈ പ്രദേശത്തുകാര്‍ക്ക് ഒരു പ്രത്യേക അനുഗ്രഹം കൂടിയാണ് ഈ പള്ളി.

ദുബായിലെ കുലീന തറവാട്ടുകാരനും പൌര പ്രമുഖനും ധര്‍മിഷ്ടനും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ ദാഹി ഖല്‍ഫാന്‍ ഈ പള്ളിക്ക് പുറമേ ഇന്ത്യയിലെ ബാംഗളൂരിലും ഒരു പള്ളിയും ദാഹി ഖല്‍ഫാന്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ വിശുദ്ധ ഖുര്‍ആന്‍ സൌജന്യമായി മനപാഠമാക്കുന്ന ദുബായ് ജുമേരയില്‍ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്റര്‍, കേരളത്തിലെ കൊയ്ലാണ്ടിയിലെ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്റര്‍ എന്നിവയും ദാഹി ഖല്‍ഫാന്‍ സ്വന്തം ചെലവില്‍ നിര്‍മിച്ച് നടത്തി വരുന്നു.

റിപ്പോര്‍ട്ട്: ആലൂര്‍ മുഹമ്മദ് ഹാജി