ഫൊക്കാനയില്‍ ഹാസ്യ വിസ്മയമായി ചിരിയരങ്ങ്
Wednesday, July 23, 2014 4:43 AM IST
ഷിക്കാഗോ: ഫൊക്കാനയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെട്ട ചിരിയരങ്ങ് അവിസ്മരണീയമായ ഫലിതങ്ങളുടേയും ചിന്തിപ്പിക്കുന്ന ഹാസ്യങ്ങളുടേയും വെടിക്കെട്ടായി മാറി. ഹാസ്യത്തിന്റെ തമ്പുരാക്കന്മാര്‍ അരങ്ങു തകര്‍ത്തപ്പോള്‍ സദസില്‍ തിങ്ങി നിന്ന ജനാവലി കാതടപ്പിക്കുന്ന കരഘോഷങ്ങളോടെ സര്‍വ്വവും മറന്നു ചിരിക്കുന്ന കാഴ്ചയാണ് ദര്‍ശിച്ചത്.

ഫൊക്കാനാ ചിരിയരങ്ങിനുവേണ്ടിയുള്ള കമ്മിറ്റിയുടെ ചെയര്‍മാനും ഫലിതങ്ങളുടെ തോഴനുമായ വര്‍ഗീസ് പോത്താനിക്കാട്ടിന്റെ അധ്യക്ഷതയില്‍ നടന്ന ഹാസ്യവിരുന്നില്‍ ഡോ. റോയി പി. തോമസ്, സതീഷ് ബാബു പയ്യന്നൂര്‍, നോവലിസ്റ് ബന്യാമിന്‍, ജയന്‍ മുളങ്ങാട്, ജോര്‍ജ് കള്ളിയവയില്‍, ഷിജി അലക്സ്, ടി.എസ് ചാക്കോ, പ്രൊഫ. തമ്പി മാത്യു തുടങ്ങിയവര്‍ ചേര്‍ന്ന് ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി.

ഫൊക്കാനയില്‍ അരങ്ങേറ്റം നടത്തിയ ജോസ് വര്‍ഗീസ് പുന്നല പരിപാടികളുടെ മാസ്റര്‍ ഓഫ് സെറിമണി ആയി അരങ്ങുകൊഴുപ്പിച്ചു. തോമസ് മാത്യു അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം