ദുബായില്‍ ഏറ്റവും മനോഹരമായ പള്ളി നിസ്കാരത്തിന് തുറന്നു കൊടുത്തു
Saturday, July 19, 2014 8:43 AM IST
ദുബായ്: ദുബായിലെ അല്‍ ഖൂസിനടുത്ത ബര്‍ഷയില്‍ അതിമനോഹരമായി നിര്‍മിച്ച മുസ്ലിം പള്ളി നിസ്കാരത്തിനായി തുറന്നു കൊടുത്തു. ദുബായിലെ ഏറ്റവും മനോഹരമായി മില്യങ്ങള്‍ ചിലവിട്ട് നിര്‍മിച്ച പള്ളിയാണിത്. ദുബായ് പോലീസ് ആന്‍ഡ് പബ്ളിക് സെക്യൂരിറ്റി വൈസ് ചെയര്‍മാനും ദുബായ് സുരക്ഷാ തലവനും ദുബായ് പോലീസ് ലഫ്റ്റനന്റ് ജനറലുമായ ദാഹി ഖല്‍ഫാന്‍ തമീമാണ് തന്റ സ്വന്തം ചെലവില്‍ പള്ളി നിര്‍മിച്ചത്. സ്വര്‍ണ കളര്‍ മിനാരങ്ങളും സുന്ദരമായ മിഹ്റാബും മിഹ്രാബിന് മീതെ പരിശുദ്ധ കഹബയുടെ വാതിലിന്റെ രൂപത്തില്‍ കൊത്തു പണികളില്‍ ഉണ്ടാക്കിയ കഹബയുടെ വാതിലിന്റെ രൂപവും ശ്രദ്ധയാകര്‍ഷിക്കുന്നു. പള്ളിയുടെ അവസാന മിനുക്ക് പണി പൂര്‍ത്തിയായി കൊണ്ടിരിക്കെ പരിശുദ്ധ റംസാന്‍ മാസത്തില്‍ തന്നെ പള്ളി ജനങ്ങള്‍ക്ക് ആരാധനക്കായി തുറന്നു കൊടുക്കുകയാണുണ്ടായത്. ഇപ്പോള്‍ ഈ പള്ളിയിലെ ഇമാം ഷേഖ് തൌെഫീഖ് ശഖ്റൂനിന്റെ നേതൃത്വത്തില്‍ അഞ്ചു നേരം നിസ്കാരത്തിന് പുറമേ രാത്രിയില്‍ തറാവീഹും തഹജ്ജുദ് നിസ്കാരവും നടന്നു വരുന്നുണ്ട്.

അടുത്ത വെള്ളിയാഴ്ച ഈ പള്ളിയില്‍ ജുമുഅ നിസ്കാരവും നടക്കുമെന്ന് ദാഹി ഖല്‍ഫാന്‍ പറഞ്ഞു. അടുത്തൊന്നും പള്ളിയില്ലാത്ത ഈ പ്രദേശത്തുകാര്‍ക്ക് ഈ പരിശുദ്ധ റംസാന്‍ ഒരു പ്രത്യേക അനുഗ്രഹം കൂടിയാണ് ഈ പള്ളി.

ദുബായിലെ കുലീന തറവാട്ടുകാരനും പൌര പ്രമുഖനും ധര്‍മിഷ്ടനും ജീവ കാരുണ്യപ്രവര്‍ത്തകനുമായ ദാഹി ഖല്‍ഫാന്‍ ഈ പള്ളിക്ക് പുറമേ ഇന്ത്യയിലെ ബാംഗളൂരിലും ഒരു പള്ളി നിര്‍മിച്ചിട്ടുണ്ട്. കൂടാതെ വിശുദ്ധ ഖുര്‍ആന്‍ സൌജന്യമായി മനപാഠമാക്കുന്ന ദുബായ് ജുമേരയില്‍ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്റര്‍, കേരളത്തിലെ കൊയ്ലാണ്ടിയിലെ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്റര്‍, എന്നിവയും ദാഹി ഖല്‍ഫാന്‍ സ്വന്തം ചെലവില്‍ നിര്‍മിച്ച് നടത്തി വരുന്നു.

റിപ്പോര്‍ട്ട്: ആലൂര്‍ മഹമൂദ് ഹാജി