ഫൊക്കാനയും ഫോമയും സംയുക്തമായി പ്രവര്‍ത്തിക്കണം: ബിനോയ് വിശ്വം
Tuesday, July 15, 2014 5:28 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയിലും ഫോമയിലും വളരെ നല്ല സുഹൃത്തുക്കളുള്ള തനിക്ക് ഈ രണ്ട് മലയാളി സംഘടനകളും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംശയമില്ലെന്നു മുന്‍ മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.

വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബിനോയ് വിശ്വത്തിനും, കേരളാ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അംഗവും, മുന്‍ എ.ഐ.സി.സി സെക്രട്ടറിയുമായ സിമി റോസ്ബെല്‍ ജോണിനും ന്യൂയോര്‍ക്കില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ധേഹം.

നിര്‍ണ്ണായകമായ പ്രവാസി പ്രശ്നങ്ങളില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ പലതും നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നത കൊണ്ട് ആര്‍ ക്കും ഒരു നേട്ടവുമില്ല. നമ്മുടെ ശബ്ദം ദുര്‍ബലമാകുമെന്നു മാത്രം. സ്ഥിരമായി ഭിന്നിച്ചു നില്‍ക്കാന്‍ മാത്രമുള്ള പ്രശ്നങ്ങളൊന്നും നില നില്ക്കുന്നതായി തോന്നുന്നില്ലെന്നും ബിനോയി വിശ്വം ചൂണ്ടിക്കാട്ടി.

തന്റെ പൊതുജീവിതത്തില്‍ ഒരിക്കലും അഴിമതിയുണ്ടായിട്ടില്ലെന്നും, മനുഷ്യസ്നേഹിയാകാന്‍ എല്ലാക്കാലത്തും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ ജീവിത പ്രഹരങ്ങള്‍ക്കിടയിലും, വേണ്ടപ്പെട്ടവരുടെ വേര്‍പാടിലും, സഹനത്തോടെ ജീവിതത്തെ നേരിടാന്‍ തനിക്ക് കഴിയുന്നത് പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണെന്ന് പി.എസ്.സി മെമ്പര്‍ സിമി റോസ്ബെല്‍ ജോണ്‍ പറഞ്ഞു.

ഫൊക്കാന സെക്രട്ടറി വിനോദ് കെയാര്‍കെ സ്വാഗതം പറഞ്ഞു. അഭിവന്ദ്യ സഖറിയാസ് നിക്കളാവോസ് തിരുമേനി, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, പ്രൊഫ. എന്‍.പി. ഷീല, ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍, ഗണേശ് നായര്‍, ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്, തോമസ് കൂവള്ളൂര്‍, ലീലാ മാരേട്ട് മറ്റ് വിവിധ സംഘടനാ പ്രവര്‍ത്തകര്‍ ആശംസകള്‍ അറിയിച്ചു. ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം