ദക്ഷിണാഫ്രിക്കയില്‍ കന്യാസ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
Tuesday, June 17, 2014 11:26 AM IST
ഉംതാത്ത(ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയില്‍ അമേരിക്കന്‍ സ്വദേശിയായ കന്യാസ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പ്രഷ്യസ് ബ്ളഡ് സഭാംഗമായ സിസ്റര്‍ മേരി പോള്‍ ടാക്കെ (82) ആണ് കൊല്ലപ്പെട്ടത്. സിസ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന അനാഥാലയത്തിനു സമീപത്തു നിന്നു ഞായറാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടുപോകപ്പെട്ട സിസ്ററിന്റെ മൃതദേഹം പിറ്റേദിവസം പ്രദേശത്തു നിന്നു 60 കിലോമീറ്റര്‍ അകലെയുള്ള ലിബെഡോയിലെ നദിയില്‍ കാണപ്പെടുകയായിരുന്നു.

ഉംതാത്ത നഗരത്തിനടുത്ത് സിസ്റര്‍ മേരി പോളിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ടെംപ് ലീസ്ഹ്ളെ അനാഥാലയത്തിനു മുന്നില്‍ വച്ചാണ് സിസ്റ്ററെ രണ്ടുയുവാക്കള്‍ തട്ടികൊണ്ടുപോയത്. അന്തേവാസികള്‍ക്കായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച ഭക്ഷണവും മറ്റു വസ്തുക്കളും അനാഥാലയത്തിനുമുന്നില്‍ കാറില്‍ നിന്ന് ഇറക്കുമ്പോഴായിരുന്നു സംഭവം. ഡിക്കിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്നതിനിടെ യുവാക്കളിലൊരാള്‍ സിസ്ററിനെ കാറിനുള്ളിലേക്ക് തള്ളിയിട്ട് ഒപ്പം കയറുകയായിരുന്നു. ഈ സമയം രണ്ടാമത്തെ യുവാവ് കാര്‍ ഓടിച്ചുപോകുകയും ചെയ്തു. റൂട്ട് മാപ്പിംഗ് സംവിധാനമുളളതായിരുന്നു സിസ്ററിന്റെ കാര്‍. സംഭവം അറിഞ്ഞ് നാട്ടുകാര്‍ യുവാക്കളെ പിന്തുടര്‍ന്നെങ്കിലും കാടിനുള്ളിലേക്ക് യുവാക്കള്‍ കാര്‍ ഓടിച്ചു രക്ഷപെടുകയായിരുന്നു. പോലീസ് ശക്തമായ തെരച്ചില്‍ നടത്തിയെങ്കിലും പിറ്റേദിവസം 60 കിലോമീറ്റര്‍ ദൂരെയുള്ള നദിയില്‍ സിസ്ററിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയവര്‍ സിസ്ററെ വെടിവച്ചുകൊലപ്പെടുത്തിയതാണോയെന്ന വിവരം പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ ലഭ്യമാകൂ. സിസ്ററുടെ സംസ്കാരം വ്യാഴാഴ്ച നടക്കും.

ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനത്തിന്റെ പേരില്‍ രാജ്യത്ത് ഏറെ ആദരവ് സിസ്റര്‍ മേരി പോള്‍ നേടിയിരുന്നു. മദര്‍ തെരേസയുമായാണ് അവരെ പലരും താരതമ്യം ചെയ്തിരുന്നത്. 1960 കളിലാണ് സിസ്റര്‍ ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ഉംതാത്തയില്‍ മാനസിക വൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള പുനരധിവാസ കേന്ദ്രം സിസ്ററിന്റെ നേതൃത്വത്തില്‍ നടത്തിവരുകയായിരുന്നു. ഇതിനോട് ചേര്‍ന്നു തന്നെ അഞ്ചുവയസുവരെയുള്ള കുട്ടികള്‍ക്കുള്ള അനാഥാലയവും സിസ്റര്‍ ആരംഭിച്ചിരുന്നു. തെരുവില്‍ നിന്നുള്ള കുട്ടികളെ സിസ്റര്‍ മേരി പോള്‍ തന്നെ എടുത്തുകൊണ്ടുവന്നു അഭയം നല്‍കിയിരുന്നു. കൂടാതെ അധികൃതരും ഇവിടെ കുട്ടികളെ ഏല്‍പ്പിച്ചിരുന്നു. 80 ലധികം കുട്ടികളാണ് ഇവിടെയുള്ളത്. ഇതുകൂടാതെയാണ് ഉംതാത്ത നഗരത്തില്‍ ടെംപ് ലീസ്ഹ്ളെ അനാഥാലയം സിസ്റര്‍ ആരംഭിച്ചത്. ഇതിനു മുന്നില്‍ നിന്നാണ് സിസ്ററിനെ തട്ടിക്കൊണ്ടുപോയത്.

സിസ്ററിന്റെ മൃതദേഹം കണ്ടെത്തിതിനു പിന്നാലെ രണ്ടു യുവാക്കള്‍ ചേര്‍ന്നു സിസ്ററിന്റെ കാര്‍ ഓടിച്ചുപോകുന്നത് നാട്ടുകാര്‍ കണ്ട് പിന്തുടര്‍ന്നെങ്കിലും കാര്‍ ഉപേക്ഷിച്ച് അവര്‍ രക്ഷപെട്ടു. അക്രമികള്‍ക്കായി പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്.

ഉംതാത്തയില്‍ നൂറിലധികം മലയാളി കുടുംബങ്ങളുണ്ട്. ഇവരുമായി അടുത്ത ബന്ധമാണ് സിസ്റര്‍ പുലര്‍ത്തിയിരുന്നത്. മലയാളികളുടെ വിവിധ ആഘോഷാവസരങ്ങളില്‍ സിസ്റര്‍ പങ്കെടുത്തിരുന്നു. സിസ്റര്‍ മേരി പോളിന്റെ ആകസ്മികമായ ദാരുണാന്ത്യം മലയാളികളടക്കമുള്ള വിദേശികളക്ക് കടുത്ത ആഘാതമായി.

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍