'മാന്ത്രികചെപ്പ്' നാടകം അരങ്ങത്ത്
Monday, June 16, 2014 6:54 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റ് കേന്ദ്രമായ താളലയം ഗ്രൂപ്പിന്റെ ആദ്യ നാടകമായ മാന്ത്രികചെപ്പ് ജൂണ്‍ 14ന് ക്യൂന്‍സിലുള്ള ഗ്ളെന്‍ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആദ്യമായി അരങ്ങേറി. ഫാ. ജോസ് തറയ്ക്കല്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത നാടകകൃത്ത് വിമല്‍ മുരളി രചിച്ച് തോമസ് തൈയില്‍ (ന്യൂയോര്‍ക്ക്) സംവിധാനം നിര്‍വഹിച്ച്, നിര്‍മാണ നിയന്ത്രണം ഏബ്രഹാം പുല്ലാനപള്ളിയും രംഗപടം കലാനിര്‍വഹണം എന്നിവ ഷിനോ മറ്റവും, സംഗീതം അനൂപ് മുകളേലും നിര്‍വഹിച്ച ഈ നാടകം പ്രേക്ഷകര്‍ ഹൃദയത്തില്‍ സ്വീകരിച്ചെന്ന് മാത്രമല്ല രണ്ടര മണിക്കൂര്‍ ഉടനീളം കഥയുടെ നന്മയും കഥാപാത്രങ്ങളുടെ അഭിനയ മികവും കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കി. നല്ലൊരു നാടകം ലൈവായി അവതരിപ്പിച്ചത് അനുഭവിച്ചറിയുകയായിരുന്നു പ്രക്ഷകര്‍. ദൃശ്യചാരുതയുടെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി നാടകം മുന്നേറുന്നത് വിസ്മയത്തോടെ പ്രക്ഷകര്‍ സ്വീകരിച്ചു.

ദുരന്തങ്ങളും വേദനകളും ദാരിദ്യ്രവും നിരന്തരം വേട്ടയാടുന്ന ഒരു റിട്ട. അധ്യാപകന്റെ കുടുംബപശ്ചാത്തലത്തില്‍ കഥപറയുമ്പോള്‍ കഥാപാത്രങ്ങള്‍ ഓരോരുത്തരും അരങ്ങില്‍ ജീവിക്കുകയായിരുന്നു. സ്കൂള്‍ മാഷിന്റെ ജീവിതത്തിലുണ്ടാകുന്ന കഷ്ടപാടുകള്‍ കണ്ട് മനംനൊന്ത് പ്രേക്ഷകര്‍ നാടകത്തിനിടയില്‍ വിതുമ്പുന്നത് കാണാമായിരുന്നു. പ്രേക്ഷകരെ ജീവിതത്തിന്റെ പരുപരുത്ത വശങ്ങള്‍ തൊട്ടറിയിക്കാനും നാടകത്തിലുടനീളം മുള്‍മുനയില്‍ നിര്‍ത്താനും സംവിധായകന്‍ തോമസ് തൈയിലിന് കഴിഞ്ഞു.

മാഷായി വേഷമിട്ട തോമസ് തൈയിലും വനജയായി അഭിനയിക്കുന്ന ബെന്‍സി തേര്‍വാലകട്ടയിലും അഭിനയമികവില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികവു പുലര്‍ത്തി. ഏബ്രഹാം പുല്ലാനപള്ളി, ദീപ്തി കാവുംപുറത്ത്, പ്രിന്‍സ് തടത്തില്‍, ജെംസണ്‍ കുര്യാക്കോസ്, ജോയി നികര്‍ത്തില്‍, സജി ഒരപ്പാങ്കല്‍ എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. മികച്ച അഭിനയമികവുകൊണ്ടുതന്നെ പ്രഫഷണല്‍ നാടകരംഗത്ത് താളലയം ലോംഗ്ഐലന്റിന്റെ ശ്രദ്ധ നേടുമെന്നുറപ്പ്.

ഒന്നിനുപുറകെ ഒന്നായി വരുന്ന ദുരന്തങ്ങളും വേദനകളും വേര്‍പാടുകളും കൊണ്ട് മനസു തളരുന്ന കുടുംബത്തെ പിടിച്ചുനിര്‍ത്താനായി കഷ്ടപ്പെടുന്ന മാഷിന്റെയും മക്കളുടേയും കഥപറയുന്ന ഈ നാടകം ഏതൊരു പ്രേക്ഷകനും മികച്ച ആസ്വാദനാനുഭവം പകരുമെന്നുറപ്പുണ്ട്. ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഓരോ കലാകാരനും താളലയത്തിന്റെ സംഘാടകര്‍ക്കും അഭിനന്ദനം അര്‍പ്പിക്കുന്നതിനൊപ്പം ഈ നാടകം മറ്റ് സ്റ്റേജുകളില്‍ കണ്ട് ആസ്വദിക്കാന്‍ ലഭിക്കുന്ന അവസരം ഉപയോഗപ്പെടുത്തണമെന്നും ഓര്‍മിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം