'സമസ്തയുടെ ഗുരുത്വമാണ് തന്റെ ശക്തി'
Monday, June 9, 2014 5:42 AM IST
മനാമ: മഹാന്മാരായ പണ്ഢിതരും സയിദരുമടങ്ങുന്ന സമസ്തയാണ് തന്റെ ശക്തിയെന്നും ശൈഖുനാ അത്തിപ്പറ്റ ഉസ്താദടക്കമുള്ളവരുടെ ഗുരുത്വവും പൊരുത്തവുമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയകളിലൂടെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്നും പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ നൌഷാദ് ബാഖവി ചിറയിന്‍ കീഴ് പറഞ്ഞു.

സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റിന്‍ കേന്ദ്ര ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശത്രുക്കളുടെ സൂക്ഷ്മ നിരീക്ഷണങ്ങളില്‍ അലിഞ്ഞു പോകുന്നവരല്ല തന്റെ ഗുരുനാഥന്മാര്‍. ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ സാമീപ്യം താന്‍ അനുഭവിച്ചതാണ്. മഹാന്റെ സാമീപ്യം അനുഭവിച്ചവര്‍ ജീവിതത്തില്‍ വലിയ ഭാഗ്യം ലഭിച്ചവരാണ്. ശൈഖുനാ കോയക്കുട്ടി ഉസ്താദിന്റെയും എളിയമയാര്‍ന്ന ജീവിതം അനുഭവിക്കാന്‍ തനിക്ക് കുവൈറ്റില്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരുടെ സൂക്ഷമതയും വിനയവും നമുക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തതാണെന്നും എന്നാല്‍ അവരുടെ ഗുരുത്വവും പൊരുത്തവും നേടുക വഴി നമുക്ക് ജീവിത വിജയം നേടാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയതങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം.അബ്ദുള്‍ വാഹിദ്, ട്രഷറര്‍ വി.കെ. കുഞ്ഞഹമ്മദ് ഹാജി, കോഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസ മൌലവി വണ്ടൂര്‍, ഖാസിം റഹ്മാനി, ശഹീര്‍കാട്ടാമ്പള്ളി, കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി, മുസ്തഫ കളത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.