സൌദി 4,70,000 പേരെ നാടുകടത്തി
Friday, May 23, 2014 6:10 AM IST
റിയാദ്: സൌദിയില്‍നിന്നും ഇഖാമ, തൊഴില് നിയമ ലംഘകരായ 4,70,000 പേരെ നാടുകടത്തിയതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൌദിയിലെ വിവിധ ഡിപോര്‍ട്ടേഷന്‍ സെന്ററുകളില്‍ 15300 പേര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ 200 ദിവസത്തിനിടെ 46,9042 പേരെ നാടുകടത്തി.

ഇക്കഴിഞ്ഞ മാസങ്ങള്‍ക്കിടെ സൌദിയുടെ വിവിധ അതിര്‍ത്തിവഴി നുഴഞ്ഞ കയറ്റത്തിനു ശ്രമിച്ച 18,0940 പേരുടെ ശ്രമം വിഫലമാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.

സൌദി ആഭ്യന്തര മന്ത്രാലയം നിയമമനുസരിച്ച് നിയമ ലംഘകരായ തൊഴിലാളികള്‍ക്കും അവരെ ജോലിക്കുവയ്ക്കുന്നവര്‍ക്കുമെതിരെ നടപടി ആരംഭിച്ചതായി സൌദി ജവാസാത്ത് വാക്താവ് ക്യാപറ്റന് അഹമ്മദ് അല്ലുഹൈദാന് വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിലും മറ്റും പിടികൂടുന്ന നിയമ ലംഘകരെ നാടുകടത്തുന്നതിന് വിവിധ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നാടുകടത്തുകയെന്ന് ക്യാപ്റ്റന്‍ അല്ലുഹൈദാന് വ്യക്തമാക്കി. കൈ, കണ്ണ്, വിരലടയാളങ്ങള്‍ രേഖപ്പെടുത്തിയ ശേഷം. നിയമ ലംഘനത്തിന്റെ വിവരങ്ങള്‍ പരിശോധിക്കുന്ന സമിതിക്ക് കൈമാറും. തുടര്‍ന്ന് സമിതി ശിക്ഷാ നടപടി വിധിക്കും. ശിക്ഷാ നടപടി പൂര്‍ത്തിയാക്കിയശേഷമാണ് നാടുകടത്തുക. പിടിക്കപെടുന്നവര്‍ക്ക് പാസ്പോര്‍ട്ടില്ലെങ്കില്‍ യാത്ര താമസിക്കുമെന്ന ക്യാപറ്റന്‍ അല്ലുഹൈദാന്‍ വ്യക്തമാക്കി. ഇവരുടെ യാത്ര രേഖക്കായി അതത് എംബസികളുമായി ബന്ധപ്പെട്ട് നടപടി പൂര്‍ത്തിയാക്കും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം