റിയാദ്: പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഷിഫാ മലയാളി സമാജം വോട്ട്: ആര്‍ക്ക്, എന്തിന്? എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ആശയ സംഘട്ടനങ്ങളുടെയും രാഷ്ട്രീയ നിരീക്ഷണങ്ങളുടെയും വേദിയായി.
ഇന്ത്യന്‍ ജനാധിപത്യം ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ കൂടുതല്‍ കരുത്തു പ്രകടിപ്പിക്കുമ്പോഴും തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിശുദ്ധിയും രാഷ്ട്രീയപാര്‍ട്ടികളുടെ വിശ്വാസ്യതയും നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്ന അഭിപ്രായമാണ് ശ്രോതാക്കളില്‍ നിന്നും ഉയര്‍ന്നത്. അഴിമതിയും അനീതിയും സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ജനാധിപത്യത്തില്‍ അവകാശം ഉണ്ടാകണം. ഈ വിഷയം രാഷ്ട്രീയ കക്ഷികള്‍ ചര്‍ച്ച ചെയ്യണമെന്നു വിഷയം അവതരിപ്പിച്ച മാധ്യമ പ്രവര്ത്തകന് നജിം കൊച്ചുകലുങ്ക് ആവശ്യപ്പെട്ടു. ബാബു കൊടുങ്ങല്ലൂര്‍ മോഡറേറ്ററായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയാല്‍ ജനങ്ങളില്‍ നിന്നകലുന്ന നേതാക്കളെ തിരിച്ചുവിളിക്കാനുളള അവകാശം അനുവദിച്ചാല്‍തന്നെ ജനപ്രതിനിധികള്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കും. അവര്‍ അഴിമതിയില്‍ നിന്നു മാറിനില്‍ക്കുമെന്നും ആം ആദ്മി പാര്‍ട്ടി പ്രതിനിധി ജിതേഷ് നായര്‍ പറഞ്ഞു. ഇന്ത്യ പോലൊരു രാജ്യത്ത് ജനപ്രതിനിധികളെ തിരിച്ചുവിളിക്കുന്നതിലെ അപ്രായോഗികത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു സംസാരിച്ച അഡ്വ എല്‍. കെ അജിത് ചൂണ്ടിക്കാട്ടി. ഇതിനെ ബിജെപി പ്രതിനിധി ദീപക് എതിര്‍ത്തു. ബിജെപി അധികാരത്തിലെത്തിയാല്‍ അഴിമതിക്കാരായ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ നിയമം കൊണ്ടുവരാന്‍ ശ്രമിക്കും. നരേന്ദ്ര മോഡി അധികാരത്തിലേറിയാല്‍ 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പ്രവാസികള്‍ക്കും വോട്ടു രേഖപ്പെടുത്താന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ധീര ജവാന്മാരുടെ പേരില്‍ വാങ്ങിയ ശവപ്പെട്ടി മുതല്‍ കര്‍ണാടകയില്‍ നടത്തിയ ഖനി കുംഭകോണം വരെ ലജ്ജിപ്പിക്കുന്ന അഴിമതി നടത്തിയ ബിജെപിക്കു അഴിമതിയെകുറിച്ചു പറയാന്‍ അവകാശമില്ലെന്നു ഇടതുപക്ഷ പ്രതിനിധി സുധീര്‍ കുമ്മിള്‍ അഭിപ്രായപ്പെട്ടു.
വിദേശ മൂലധന ശക്തികള്‍ക്കു ഇന്ത്യയെ പണയപ്പെടുത്തുന്ന നയമാണ് കോണ്‍ഗ്രസിന്റേതെന്നും ഇന്ത്യയുടെ ഭാവി സുരക്ഷിതമാവണമെങ്കില്‍ കോണ്‍ഗ്രസിനെയും സംഘ പരിവാറിനെയും അധികാരത്തില്‍ നിന്നു അകറ്റി നിര്‍ത്തണമെന്നും സിപിഐ പ്രതിനിധി അബൂബക്കര്‍ അഭിപ്രായപ്പെട്ടു. സംഘ പരിവാറിന്റെ ഫാസിസത്തിനും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനും എതിരെ ഇന്ത്യയില്‍ രാഷ്ട്രീയ ബദല്‍ ആവശ്യമാണെന്ന് എസ്ഡിപിഐ പ്രതിനിധി മുഹമ്മദ് കോയ പറഞ്ഞു. 27 രൂപ പ്രതിദിന വരുമാനമുളളവര്‍ ദാരിദ്യ്രരേഖയ്ക്കു മുകളിലാണെന്ന കണ്െടത്തല്‍ കോണ്‍ഗ്രസിന്റെ സംഭാവനയാണ്. സ്വാതന്ത്യ്രം നേടി ആറു പതിറ്റാണ്ടു പിന്നിടുമ്പോഴും ഇന്ത്യയിലെ ദാരിദ്യ്രം അകറ്റാന്‍ കോണ്‍ഗ്രസ് ഭരണത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയുടെ ഐക്കണായി മാറിയ ജയലളിതയെ പ്രധാനമന്ത്രിയാക്കുമെന്നാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറിയുടെ പ്രഖ്യാപനം. ഇന്ത്യയുടെ ഐക്യം, അകണ്ഡത, മതേതരത്വം എന്നിവ നിലനിര്‍ത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുളളൂവെന്നും യുപിഎ അധികാരത്തിലേറുമെന്നും മുസ്ലിം ലീഗ് പ്രതിനിധി അര്‍ഷുല്‍ അഹമ്മദ് പറഞ്ഞു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിയാദിലാദ്യമായി ഇത്തരത്തിലൊരു രാഷ്ട്രീയ സംവാദത്തിനു വേദി ഒരുക്കിയ ഷിഫാ മലയാളി സമാജത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. മാധ്യമ പ്രവര്‍ത്തകരായ ഉബൈദ് എടവണ്ണ, റഷീദ് ഖാസിമി, നരേന്ദ്രന് ചെറുകാട്, നസ്റുദ്ദീന്‍ വി ജെ, നാസര്‍ കാരന്തൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇരുനൂറോളം പേര് പങ്കെടുത്ത സംവാദത്തില്‍ ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കു വിവിധ കക്ഷിനേതാക്കള്‍ മറുപടി നല്കി. രണദേവ്, അലി ആലുവ, മധു വര്‍ക്കല, അലി ഷൊര്‍ണൂര്‍, ഫ്രാന്‍സിസ്, അബൂബക്കര്‍, വര്‍ഗീസ്, സുരേഷ്, ബിനുകുമാര്‍, രഞ്ജിത്, ലാലാനന്ദന്, സാബു പത്തടി, മജീദ്, കണ്ണൂര്‍ മോഹന്‍ അഷ്റഫ് മൂവാറ്റുപുഴ നേതൃത്വം നല്കി. ബിജിന് ബഷീര്‍ സ്വാഗതവും നാസര്‍ നാഷ്കോ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍