ഡല്‍ഹി നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല ഫെബ്രുവരി 16ന്
Friday, January 10, 2014 10:02 AM IST
ന്യൂഡല്‍ഹി: ഭക്ത സഹസ്രങ്ങള്‍ നാവില്‍ ദേവീ സ്തുതികളുമായി കാത്തിരുന്ന വ്രത ശുദ്ധിയുടെ പുണ്യ ദിനമായ നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല മഹോത്സവത്തിനു ഫെബ്രുവരി 16ന് തിരി തെളിയും.

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനഞ്ചാമതു പൊങ്കാല മഹോത്സവമാണ് 16ന് (ഞായര്‍) രാവിലെ അഞ്ചിന് മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കുന്നത്.

ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് രാവിലെ 8.30ന് ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന നെയ്ത്തിരി നാളത്താല്‍ പ്രത്യേകം തയാറാക്കുന്ന പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. തൂടര്‍ന്ന് ശശി കുമാര്‍ നമ്പൂതിരിയും ചടങ്ങുകളില്‍ പങ്കെടുക്കും. ക്ഷേത്ര മേല്‍ശാന്തി അനില്‍ നമ്പൂതിരി പരികര്‍മ്മിയാകും.

എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് നജഫ്ഗഡ് ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം നടത്തപ്പെടുന്നത്. പൊങ്കാല സമര്‍പ്പണത്തിനുള്ള മണ്‍കലം, അരി, ശര്‍ക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൌണ്ടറില്‍ ലഭിക്കും. വ്രതശുദ്ധിയോടും ശാരീരിക ശുദ്ധിയോടും ആത്മ സമര്‍പ്പണത്തോടും കൂടി സ്ത്രീകളും കന്യകമാരും ക്ഷേത്രാങ്കണത്തില്‍ അടുപ്പുകൂട്ടി അരി ശര്‍ക്കര എന്നിവ വച്ച് തിളച്ചു തൂവി പാകമാവുമ്പോള്‍ തീര്‍ഥം തളിച്ച നിവേദ്യം ദേവീ മന്ത്ര ജപത്തോടെ അഭീഷ്ട വര പ്രദായിനിയായ ശ്രീ ഭഗവതിക്ക് സമര്‍പ്പിക്കുമ്പോള്‍ ദീര്‍ഘ സുമംഗലീത്വം, മംഗല്യ ഭാഗ്യം, ആയുരാരോഗ്യ സമ്പല്‍ സമൃദ്ധി ഇവയെല്ലാം അരുളി അമ്മ തന്റെ ഭക്തരെ കാത്തു രക്ഷിക്കുമെന്നാണ് സങ്കല്‍പ്പം.

ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡ്ഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം പൊങ്കല കൂപ്പണൂകളും മറ്റു പൂജകളും അവിടങ്ങളിലെ ഏരിയ സംഘാടകര്‍ മുഖാന്തരം ബുക്ക് ചെയ്യുവാനുള്ള സൌകര്യം ഒരുക്കും. കൂടാതെ വലിയ പൊങ്കാല ദിവസം ക്ഷേത്രത്തിലേക്ക് എത്തിച്ചേരുവാനുള്ള യാത്രാ സൌകര്യവും ഏരിയ സംഘാടകര്‍ ഒരുക്കും.

വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാല്‍ പൂജകളും ഉണ്ടാവും. ഉഷ:പൂജ, 8:30നു പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരല്‍, തുടര്‍ന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളില്‍ തീര്‍ഥം തളിക്കല്‍, 12 ന് ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയാണ് പ്രധാന പരിപാടികള്‍.

ഉച്ചക്ക് നടക്കുന്ന അന്നദാനത്തില്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി ജാതി മത ഭേദമന്യേ ഭക്തസഹശ്രങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 01165058523, 9891302376, 8800317023, 9811224122.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി